ലഖ്നോ: ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ 22കാരിയെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എന്നാൽ പെൺകുട്ടിയുടെ കൈകൾ പിന്നിലേക്ക് ബന്ധിച്ചിരിക്കുകയാണ്. മരണകാരണം പോസ്റ്റ്മോർട്ടത്തിലൂടെ മാത്രമേ വ്യക്തമാവുകയുള്ളൂ എന്നാണ് പൊലീസ് പറയുന്നത്. ഞായറാഴ്ച വീടിന് കുറച്ചകലെയാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഭൂമിയുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നുവെന്നും എതിരാളികൾ മകളെ കൊന്ന് കെട്ടിത്തൂക്കിയതാണെന്നുമാണ് മാതാപിതാക്കൾ പറയുന്നത്.
പെൺകുട്ടിയുടെ വിവാഹം അടുത്തമാസം നടത്താൻ തീരുമാനിച്ചിരുന്നു. കഴിഞ്ഞ രണ്ടുദിവസമായി വീട്ടിൽ പെൺകുട്ടി മാത്രമാണുണ്ടായിരുന്നത്. ഇളയ സഹോദരിയും മാതാപിതാക്കളും ലഖ്നോയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പെൺകുട്ടിയുടെ മൃതദേഹത്തിൽ പരിക്കേറ്റ പാടുകളൊന്നുമില്ല. നിലത്ത്നിന്ന് ആറടി ഉയരത്തിൽ തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടോ എന്ന കാര്യത്തിലും വ്യക്തതയില്ല. മരണത്തിന് പിന്നിൽ പ്രണയബന്ധമാണെന്ന സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. എന്നാൽ പെൺകുട്ടിയുടെ കൈകൾ പിറകിലേക്ക് ബന്ധിച്ചത് കൊലപാതകമാണോ എന്ന സംശയത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. വിവരമറിഞ്ഞതിനെ തുടർന്നാണ് മരിച്ച പെൺകുട്ടിയുടെ മാതാപിതാക്കളും സഹോദരിയും ആശുപത്രിയിൽ നിന്നെത്തിയത്.
സംസ്ഥാനത്തെ വനിതകളുടെ സുരക്ഷ എങ്ങനെയെന്നതിന് തെളിവാണീ സംഭവമെന്നാരോപിച്ച് യു.പി സർക്കാറിനെതിരെ സമാജ്‍വാദി പാർട്ടിയും കോൺഗ്രസും രംഗത്തുവന്നിട്ടുണ്ട്.
''ആദിത്യനാഥ് സർക്കാറിന്റെ പരാജയം മൂലം പെൺമക്കൾ ഇരകളായി മാറിക്കൊണ്ടിരിക്കുന്നു. ബി.ജെ.പി ഭരിക്കുമ്പോൾ പെൺമക്കളും സഹോദരിമാരും ദിനംപ്രതി കൊല്ലപ്പെടുകയും ബലാത്സംഗത്തിനിരയാക്കപ്പെടുകയും ചെയ്യുന്നു.''-എന്നാണ് സമാജ് വാദി പാർട്ടി എക്സിൽ കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.