ശിവദാസൻ, ഷാജിമോൻ, അഷറഫ്
തിരുവനന്തപുരം: നവമാധ്യമങ്ങൾ വഴി പാർട്ട് ടൈം ജോലി നൽകാമെന്നുപറഞ്ഞ് തിരുവനന്തപുരം സ്വദേശിയിൽനിന്ന് 90 ലക്ഷം തട്ടിയ മൂന്നുപേരെ സൈബർ പൊലീസ് മലപ്പുറത്ത് നിന്ന് അറസ്റ്റ് ചെയ്തു. മഞ്ചേരി എൻ.എസ്.എസ് കോളജ് മാടൻ റോഡിൽ മാടൻകോട് ഹൗസിൽ ശിവദാസൻ, പുൽപ്പറ്റ കാരപ്പറമ്പ് അഷറഫ്, മഞ്ചേരി പുതുപ്പറമ്പിൽ പി.പി. ഷാജിമോൻ എന്നിവരെയാണ് സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.
ടെലിഗ്രാം പ്ലാറ്റ്ഫോമിലൂടെ ബന്ധപ്പെട്ട് ഓൺലൈൻ ട്രേഡിങ് പ്രോഡക്ട് വാങ്ങി വിൽക്കുന്ന ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ജോലിയിൽ നിന്ന് ഉയർന്ന വരുമാനം നേടാമെന്നും ഈ തുക ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിച്ച് ലാഭം ഇരട്ടിപ്പിക്കാമെന്നും വാഗ്ദാനം ചെയ്തു. പണം നേടുന്ന തരത്തിലുള്ള വിഡിയോകൾ കാണിച്ചായിരുന്നു വിശ്വസിപ്പിച്ചത്. പിന്നീട് വിർച്വൽ പ്ലാറ്റ്ഫോറത്തിൽ അക്കൗണ്ട് തുറന്നു. അതിലെ ട്രേഡിങ്ങിനായി വിവിധ അക്കൗണ്ടുകളിലേക്ക് പലതവണകളായി വാങ്ങിയ തുക അക്കൗണ്ടിൽ വലിയ തുകകളായി മാറുന്ന രീതിയിൽ പ്ലാറ്റ്ഫോമിൽ ഡിസ്പ്ലേ കാണിച്ച് പരാതിക്കാരന്റെ സമ്പാദ്യമാണെന്ന് വിശ്വസിപ്പിച്ചു. തുക പിൻവലിക്കുന്നതിന് അവർ തന്നെ നിർദ്ദേശിക്കുകയും പണം ട്രാൻസ്ഫർ ചെയ്യാൻ ശ്രമിക്കുമ്പോൾ ടാസ്കുകൾ കംപ്ലീറ്റ് ചെയ്തില്ല എന്നും പൂർത്തിയാക്കുന്നതിനായി വീണ്ടും പല ആവശ്യങ്ങൾ പറഞ്ഞു ഭീഷണിപ്പെടുത്തി രൂപ ആവശ്യപ്പെട്ടു.
നിക്ഷേപിച്ച തുക തിരികെ ലഭിക്കാതായപ്പോഴാണ് തട്ടിപ്പ് മനസ്സിലായി പരാതി നൽകിയത്. തട്ടിയെടുത്ത 90 ലക്ഷം രൂപയിൽ 70 ലക്ഷത്തോളം രൂപ മലപ്പുറത്തുള്ള സഹകരണ ബാങ്കിലേക്കാണ് കൈമാറ്റം ചെയ്തതെന്ന് മനസ്സിലാക്കിയ സൈബർ പൊലീസ് ടീം നൂതന സൈബർ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രതികളെ മലപ്പുറത്തുനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.