കിഴക്കമ്പലം: റോഡ് ടാർ ചെയ്തത് സംബന്ധിച്ച തർക്കത്തിൽ ടാറിങ് തൊഴിലാളികൾക്കുനേരെ വെടിയുതിർത്ത കേസിൽ പട്ടിമറ്റം ചൂരക്കോട് പൊടിയൻ വീട്ടിൽ ഷാജി കുര്യാക്കോസ് (45), സുഹൃത്ത് കുറ്റട ഉണ്ണികൃഷ്ണൻ (50) എന്നിവരെ കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച രാവിലെ 8.30 ഓടെയാണ് സംഭവം. കിഴക്കമ്പലം നെല്ലാട് റോഡ് എരപ്പുംപാറയിൽനിന്ന് ചൂരക്കോട് വഴി പോകുന്ന നേതാജി നഗർ റോഡ് റീ ടാറിങ്ങിനിടയിലാണ് സംഭവം. ടാറിങ്ങിനിടെ റോഡ് റോളർ ഉപയോഗിച്ചപ്പോൾ വീടിനുസമീപം കരിങ്കൽകെട്ട് ഇരുന്നതായാണ് ഷാജിയുടെ പരാതി. ഇത് റിപ്പയർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് റോളർ ഡ്രൈവറോട് തുടങ്ങിയ തർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്. റോഡ് നിരപ്പിൽനിന്ന് താഴെയുള്ള ഷാജിയുടെ വീടിന് മുകൾഭാഗത്ത് കരിങ്കൽകെട്ടിനോട് ചേർന്ന് ഇട്ടിരുന്ന കോൺക്രീറ്റ് ഇരുന്നുപോയത് റിപ്പയർ ചെയ്ത ശേഷം ബാക്കി ഭാഗത്തെ പണി തുടങ്ങിയാൽ മതിയെന്ന് ഷാജി ചൊവ്വാഴ്ച രാവിലെ പണി തുടങ്ങാൻ വന്ന ഡ്രൈവറോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, ഇത്തരം കാര്യങ്ങൾ കരാറുകാരനോട് സംസാരിച്ച് തീർക്കാൻ ഡ്രൈവർ പറഞ്ഞു. ഇതിൽ പ്രകോപിതനായ ഷാജിയും സുഹൃത്ത് ഉണ്ണികൃഷ്ണനും ചേർന്ന് ഡ്രൈവറെ കൈയേറ്റം ചെയ്തു. ഡ്രൈവർക്ക് മർദനമേൽക്കുന്നതുകണ്ട് മറ്റ് തൊഴിലാളികളും കരാറുകാരനും ഓടിയെത്തിയപ്പോൾ ഷാജി വീട്ടിൽ പോയി തോക്കെടുത്ത് വന്ന് ഇവർക്കുനേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് ആകാശത്തേക്ക് വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. കരാറുകാരനും ഡ്രൈവറും നൽകിയ പരാതിയിലാണ് കുന്നത്തുനാട് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. തോക്ക് പിടിച്ചെടുത്തിട്ടുണ്ട്. ക്ലോസ് റേഞ്ചിൽ വെടിയേറ്റാൽ ഗുരുതര പരിക്കേൽക്കുന്ന അതിനൂതന പ്രീ ചാർജ്ഡ് ന്യുമാറ്റിക് എയർഗണ്ണാണ് പ്രതി ഉപയോഗിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തോക്ക് വിശദപരിശോധനക്ക് സമർപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.