പെരുമ്പാവൂര്‍: തിരുവൈരാണിക്കുളത്ത് കാര്‍ തടഞ്ഞുനിര്‍ത്തി ഓടിച്ചയാളെ ബലമായി പിടിച്ച് പുറത്തിറക്കി വാഹനം തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി പിടിയില്‍. നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട കരുമാലൂര്‍ തടിക്കക്കടവ് കൂട്ടുങ്ങപ്പറമ്പില്‍ വീട്ടില്‍ ഇബ്രാഹീമിനെയാണ് (ഉമ്പായി -34) പെരുമ്പാവൂര്‍ പൊലീസ് പിടികൂടിയത്.
കേസിൽ മൊയ്തീന്‍ ഷാ, മുഹമ്മദ് റാഫി, രജീഷ്, കിരണ്‍ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 29ന് വൈകീട്ടാണ് സംഭവം.തിരുവൈരാണിക്കുളം ഭാഗത്ത് കാറില്‍ സഞ്ചരിക്കുകയായിരുന്ന തണ്ടേക്കാട് സ്വദേശിയെ മറ്റൊരു വാഹനത്തില്‍ വന്ന് വട്ടംവെച്ച് ബലമായി പിടിച്ചിറക്കി കാര്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. വ്യക്തിവൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
സംഘത്തിലെ രണ്ടുപേരെ അന്നുതന്നെ പൊലീസ് പിടികൂടിയിരുന്നു. വാഹനവും അന്നുതന്നെ കണ്ടെടുത്തു.തുടര്‍ന്ന് ഒളിവില്‍പോയ ഇബ്രാഹീമിനെ ഇടപ്പള്ളി ടോള്‍ ഭാഗത്തുവെച്ചാണ് പിടികൂടിയത്. ആക്രമണത്തിന് മുതിര്‍ന്ന പ്രതിയെ സാഹസികമായാണ് കീഴടക്കിയത്. ഇയാള്‍ ഓടിച്ച ബുള്ളറ്റ് 2021ല്‍ നോര്‍ത്ത് പറവൂര്‍ സ്‌റ്റേഷന്‍ പരിധിയില്‍നിന്ന് മോഷണംപോയ വാഹനമാണെന്ന് പൊലീസ് കണ്ടെത്തി.
അന്വേഷണസംഘത്തില്‍ ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്റെ മേല്‍നോട്ടത്തില്‍ പെരുമ്പാവൂര്‍ ഇന്‍സ്‌പെക്ടര്‍ ആര്‍. രഞ്ജിത്, സബ് ഇന്‍സ്‌പെക്ടര്‍ റിന്‍സ് എം.തോമസ്, എ.എസ്.ഐ ഷിബു മാത്യു, എസ്.സി.പി.ഒമാരായ അബ്ദുൽ മനാഫ്, എം.ബി. സുബൈര്‍, സി.പി.ഒ ജിജുമോന്‍ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.