മലപ്പുറം: എ.ടി.എമ്മിൽ നിക്ഷേപിക്കാൻ കരാർ കമ്പനി നൽകിയ പണം തട്ടിയ സംഭവത്തിൽ പഞ്ചായത്ത് അംഗം ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. ഉൗരകം പഞ്ചായത്ത്അംഗമായ വേങ്ങര നെടുംപറമ്പ് സ്വദേശി െനല്ലാട്ടുതൊടികയിൽ ഷിബു (31), കോട്ടക്കൽ ചേങ്ങോട്ടൂർ മങ്കടത്തുംപറമ്പ് വീട്ടിൽ ശശിധരൻ (32), അരീക്കോട് കാവനൂർ ഇരിവേറ്റി 'കൃഷ്ണകൃപ'യിൽ കൃഷ്ണരാജ് (25), മഞ്ചേരി മുള്ളമ്പാറ താമരപറമ്പിൽ വീട്ടിൽ എം.ടി. മഹിത് (33) എന്നിവരെയാണ് മലപ്പുറം ഇൻസ്പെക്ടർ ജോബി തോമസും സംഘവും പിടികൂടിയത്. സംവരണ വാർഡായ നെടുംപറമ്പിൽനിന്ന് മുസ്ലിം ലീഗ് പ്രതിനിധിയായാണ് ഷിബു വിജയിച്ചത്.
വിവിധ ബാങ്കുകളുടെ എ.ടി.എമ്മുകളിൽ പണം നിറക്കുന്ന മുംബൈ ആസ്ഥാനമായ സി.എം.എസ് ഇൻഫോസിസ്റ്റം എന്ന സ്വകാര്യ ഏജൻസിയുടെ കോഴിക്കോട് ശാഖയിലെ ജീവനക്കാരാണ് ഇവർ. ബ്രാഞ്ച് മാനേജറുടെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ജൂൺ മുതൽ കമ്പനി നടത്തിയ ഒാഡിറ്റിൽ 1.59 കോടി രൂപ ഇവർ തട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തിയത്. ഇൗ കാലയളവിന് മുമ്പുള്ള ക്രമക്കേടുകളും പരിശോധിക്കുന്നുണ്ട്.
അറസ്റ്റിലായ നാലുപേർക്ക് 29 എ.ടി.എമ്മുകളുടെ മേൽനോട്ടമായിരുന്നു നൽകിയത്. നവംബർ 21ന് കമ്പനിയുടെ ഒാഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഇവർക്ക് നൽകിയ 13 എ.ടി.എമ്മുകളിൽ 38.5 ലക്ഷത്തിെൻറ കുറവ് കണ്ടെത്തിയതോടെയാണ് ക്രമക്കേട് മനസ്സിലായത്. തുടർന്ന് അടുത്തദിവസം കമ്പനി നടത്തിയ വിശദ പരിശോധനയിലാണ് കഴിഞ്ഞ മാസങ്ങളിലായി നടത്തിയ 1.59 കോടിയുടെ തട്ടിപ്പും പിടികൂടിയത്.
രണ്ടംഗ സംഘമായിട്ടാണ് ഇവർ എ.ടി.എമ്മുകളിൽ പണം നിറക്കുന്നത്. ഇതിനായി എട്ടക്ക പാസ്വേർഡ് രണ്ട് പേർക്കായി വീതിച്ചു നൽകിയിട്ടുണ്ട്. ഓരോരുത്തർക്കും നൽകിയിരിക്കുന്ന പകുതി പാസ്വേർഡ് മറ്റൊരാളുമായി പങ്കിടരുതെന്ന കർശന വ്യവസ്ഥയിലാണ് ഇത് നൽകുക. പാസ്വേർഡ് ഇവർ പരസ്പരം പങ്കിട്ടായിരുന്നു തട്ടിപ്പ്.
പിടിയിലായവർ ഇൗ മേഖലയിൽ അഞ്ച് വർഷത്തോളമായി പ്രവർത്തിക്കുന്നവരാണ്. എസ്.െഎ മുഹമ്മദ് അബ്ദുൽ നാസിർ, സീനിയർ സിവിൽ പൊലീസ് ഒാഫിസർ ഷിൻസ് ആൻറണി, ഹമീറലി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.