തിരുവല്ല: പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലേക്ക് മദ്യ നിർമാണത്തിനായി മഹാരാഷ്ട്രയിൽനിന്ന് കൊണ്ടുവന്ന സ്പിരിറ്റ് മറിച്ചുവിറ്റ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ.മോഷ്ടിച്ച സ്പിരിറ്റ് മറിച്ചുവിൽക്കാൻ സഹായിച്ച മഹാരാഷ്ട്ര ജൂലൈ ജില്ലയിലെ ഷിർപൂർ പല്ലാസർ സ്വദേശി രാമേശ്വർ കൈലാസ് ഗെയ്ക്ക്വാദിനെയാണ് (32) പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ സാഗ്വിയിൽ നിന്നും അറസ്റ്റിൽ ആയ പ്രതിയെ വ്യാഴാഴ്ച ഉച്ചയോടെ ട്രെയിൻ മാർഗം തിരുവല്ലയിൽ എത്തിച്ചു. കേസിലെ എട്ടാം പ്രതിയാണ് രാമേശ്വർ .
2021 ജൂൺ 30നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മധ്യപ്രദേശിലെ ബറുവ എന്ന സ്ഥലത്തു നിന്നും ട്രാവൻകൂർ ഷുഗേസിലേക്ക് രണ്ട് ടാങ്കുകളിലായി എത്തിച്ച സ്പിരിറ്റിൽ 20,386 ലിറ്ററാണ് കാണാതായത്.ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ജനറൽ മാനേജർ അലക്സ് പി. എബ്രഹാം, ടാങ്കർ ഡ്രൈവർമാരായ തൃശൂർ പാട്ട് കോന്നാട്ട് നന്ദകുമാർ, ഇടുക്കി അറക്കുളം കാവുംപടി വട്ടക്കുന്നേൽ സിജോ തോമസ്, കമ്പനി ഉദ്യോഗസ്ഥനായ ചെങ്ങന്നൂർ പാണ്ടനാട് മണിവീണയിൽ അരുൺകുമാർ, പേഴ്സനൽ മാനേജർ പി.യു. ഹാഷിം, പ്രൊഡക്ഷൻ മാനേജർ മേഘ മുരളി, മധ്യപ്രദേശ് സ്വദേശി സതീഷ് ബാലചന്ദ് വാനി എന്നീ ഏഴ് പ്രതികൾ മുമ്പ് അറസ്റ്റിലായിരുന്നു. 12 ലക്ഷം രൂപയ്ക്ക് സ്പിരിറ്റ് മറിച്ചുവിറ്റതായി സതീഷ് ബാലചന്ദ് വാനി പൊലീസിൽ മൊഴി നൽകിയിരുന്നു.
ഇതിൽ 10.28 ലക്ഷം രൂപ ടാങ്കർ ഡ്രൈവർമാരിൽനിന്നും എക്സൈസ് സംഘം പിടിച്ചെടുത്തിരുന്നു. സംഭവം സംബന്ധിച്ച് പുളിക്കീഴ് പൊലീസ് കേസെടുക്കുകയും പ്രതികൾ അറസ്റ്റിലാകുകയും ചെയ്തെങ്കിലും അന്വേഷണം പൂർത്തിയായില്ലെന്ന കാരണത്താൽ കുറ്റപത്രം സമർപ്പിച്ചിരുന്നില്ല. തിരുവല്ല ഡിവൈ.എസ്.പിയായി എസ്.അഷാദ് ചുമതലയേറ്റതോടെ കേസന്വേഷണം ഊർജിതമാക്കി.
തുടർന്ന് പുളിക്കീഴ് ഇൻസ്പെക്ടർ ഇ. അജീബിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം പുനരാരംഭിക്കുകയായിരുന്നു.എസ്.ഐ ജെ. ഷെജിം, എ.എസ്.ഐ എസ്. എസ് അനിൽകുമാർ, സീനിയർ സി.പി.ഒ രാജേഷ്, സി.പി.ഒ സുദീപ് എന്നിവർ അടങ്ങുന്ന സംഘമാണ് മഹാരാഷ്ട്രയിൽനിന്നും പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.