മുൻ കാമുകനെ കുടുക്കാൻ കാറിൽ കഞ്ചാവ് ഒളിപ്പിച്ചു; ഒടുവിൽ കുടുങ്ങിയത് യുവതിയും കൂട്ടുകാരും!

ഹൈദരാബാദ്: മുൻ കാമുകനെ കേസിൽ കുടുക്കാൻ കാറിൽ കഞ്ചാവ് ഒളിപ്പിച്ച യുവതിയും കൂട്ടുകാരും പിടിയിൽ. കാമുകൻ തന്നെ അവഗണിക്കുന്നതിന് പ്രതികാരമായാണ് യുവതി കൂട്ടുകാർക്കൊപ്പം പദ്ധതി ആവിഷ്‍കരിച്ചത്. എന്നാൽ, പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഭയന്നുവിറച്ച് കൂട്ടുകാർ കുറ്റംസമ്മതിച്ചതോടെ മുൻ കാമുകനെ കുടുക്കാനിറങ്ങിയ യുവതി സ്വയം കുടുങ്ങി.

റിങ്കി എന്ന 26കാരിയാണ് മുൻ കാമുകൻ ശ്രാവൺ കുമാറിനെ കുടുക്കാനായി കാറിൽ കഞ്ചാവ് ഒളിപ്പിച്ചത്. നിയമ വിദ്യാർഥിയായ റിങ്കി ഹൈദരാബാദിലെ ഒരു സ്വകാര്യ സ് ഥാപനത്തിലെ ജോലിക്കാരിയുമാണ്. റിങ്കിയുമായി ഇഷ്ടത്തിലായിരുന്ന ശ്രാവൺ കുറച്ചുകാലമായി യുവതിയെ കാണാൻ കൂട്ടാക്കാറില്ലായിരുന്നുവത്രേ. ബന്ധം തുടരാൻ താൽപര്യമില്ലെന്ന് ശ്രാവൺ അറിയിച്ചതോടെ പകരംവീട്ടാൻ വഴികൾ തേടുകയായിരുന്നു റിങ്കി.

തന്റെ സുഹൃത്തുക്കളായ ദീപക് മോഹൻ (30), യശ്വന്ത് സായ് (21) എന്നിവരുമായി ചേർന്ന് ശ്രാവണിനെ കഞ്ചാവ് കേസിൽ കുടുക്കാനായി പദ്ധതികൾ ആവിഷ്‍കരിച്ചു. മറ്റു ചില പൊതുസുഹൃത്തുക്കളെയും കൂട്ടി മംഗൽഹട്ട് പ്രദേശത്തുനിന്ന് 4000 രൂപക്ക് 40 ഗ്രാം കഞ്ചാവ് വാങ്ങി.

തുടർന്ന് ശ്രാവണിനെ അനുനയത്തിൽ അമീർപേട്ടിലെ പാർക്കിലേക്ക് ക്ഷണിച്ചു. അവിടെയെത്തിയശേഷം സുഹൃത്തുക്കൾക്കൊപ്പം ശ്രാവണിനെയും കൂട്ടി ബഞ്ചാര ഹിൽസിലെ പബ്ബി​ലെത്തി. ഇതിനിടയിൽ കഞ്ചാവുപൊതി കാറിൽ ഒളിപ്പിച്ചു. എല്ലാവരും പബ്ബിലിരിക്കുന്ന സമയത്ത് റിങ്കി തനിക്കറിയുന്ന ഒരു പൊലീസുകാരനെ വിളിച്ച്, ശ്രാവൺ എന്നുപേരുള്ള യുവാവ് കഞ്ചാവ് വിൽപന നടത്തുന്നതായി അറിയിച്ചു. കഞ്ചാവ് പൊതികൾ അയാളുടെ കാറിനുള്ളിലുണ്ടെന്നു പറഞ്ഞ റിങ്കി,  കാറിന്റെ നമ്പറും പൊലീസിന് നൽകി.

പൊലീസ് സ്ഥലത്തെത്തി കാർ പരിശോധിച്ചു. കാറിനുള്ളിൽനിന്ന് എട്ടു ഗ്രാം വീതമുള്ള അഞ്ച് കഞ്ചാവ് പൊതികൾ കണ്ടെടുത്തു. തുടർന്ന് ശ്രാവണിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. തനിക്കൊന്നുമറിയില്ലെന്നും ഒപ്പം പബ്ബിലേക്കുവന്നവരിൽ ആരെങ്കിലും ഒളിപ്പിച്ചുവച്ചതാകാമെന്നാണ് തന്റെ സംശയമെന്നും ശ്രാവൺ പൊലീസിനോട് പറഞ്ഞു. കാറിൽ സഞ്ചരിച്ചവരെ ക​ണ്ടെത്തി പൊലീസ് അവരെ ചോദ്യം ചെയ്തു. അൽപനേരത്തെ ചോദ്യം ചെയ്യലിനൊടുവിൽ തങ്ങളാണ് കാറിൽ കഞ്ചാവ് ഒളിപ്പിച്ചതെന്ന് അവർ സമ്മതിക്കുകയായിരുന്നു.

റിങ്കിയെയും അവരെ സഹായിച്ച ആറുപേരെയും ജൂബിലി ഹിൽസ് പൊലീസ് അറസ്റ്റ് ചെയ്തു. ദീപക് മോഹൻ, യശ്വന്ത് സായ് എന്നിവർക്കുപുറമെ ദീക്ഷിത് റെഡ്ഡി, പ്രണീത് ടോപി, സൂര്യ തേജ, മഹേന്ദർ യാദവ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. 

Tags:    
News Summary - Hyderabad woman held for planting ganja in ex-boyfriend’s car for revenge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.