ചിന്ത ജെറോം പ്രതിക്കൂട്ടിൽ: ഗവേഷണ പ്രബന്ധത്തിൽ ഓൺലൈൻ ലേഖനത്തി​െൻറ കോപ്പിയടിയും, പരാതി ഇന്ന് നൽകും

യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോമി​െൻറ ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നില്ല. കോപ്പിയടിച്ചതാണെന്ന പരാതിയും ഉയർന്നിരിക്കയാണ്. ബോധി കോമൺസ് എന്ന വെബ് സൈറ്റിലെ ലേഖനം കോപ്പി അടിച്ചതാണെന്നാണ് പരാതി. ഈ വെബ്സൈറ്റിലെ ലേഖനം ചിന്തയുടെ പ്രബന്ധത്തിൽ പകർത്തി എന്നാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന പരാതി സംഭവത്തിൽ കേരള വിസിക്ക് ഇന്ന് പരാതി നൽകുമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി അറിയിച്ചു.

യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര തെറ്റ് നേരത്തെ പുറത്തുവന്നിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച കവിതയായ വാഴക്കുലയുടെ രചയിതാവിന്‍റെ പേര് തെറ്റിച്ചെഴുതിയ പ്രബന്ധത്തിനാണ് ചിന്തക്ക് ഡോക്ടറേറ്റ് കിട്ടിയത്. കേരള സര്‍വ്വകലാശാല പ്രോ വിസിയായിരുന്നു ചിന്തയുടെ ഗൈഡ്.

ജന്മിത്വം കൊടികുത്തി വാണിരുന്ന കാലത്തിന്റെ നേർസാക്ഷ്യമാണ് മലയാളത്തിലെ എക്കാലത്തെയും മികച്ച കവിതയായ ചങ്ങമ്പുഴയുടെ വാഴക്കുല. നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറയായിരുന്നു ചിന്തയുടെ ഗവേഷണ വിഷയം. വാഴക്കുല ബൈ വൈലോപ്പിള്ളി എന്നാണ് ഗവേഷണ പ്രബന്ധത്തിൽ ചിന്ത എഴുതിയിരിക്കുന്നത്.

യുവജനകമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിൻറെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതരതെറ്റ് പുറത്തുവന്നിട്ടും കേരള സർവ്വകലാശാല പ്രതികരിച്ചിട്ടില്ല. ചിന്താ ജെറോമും വിശദീകരണം നൽകിയിട്ടില്ല. എന്നാൽ, ചങ്ങമ്പുഴയ​ുടെ മകളുൾപ്പെടെ വിമർശനവുമായി രംഗത്തെത്തിക്കഴ​ിഞ്ഞു. തെറ്റ് കണ്ടെത്താൻ ഗൈഡായിരുന്നു മുൻ പ്രോ വിസിക്കും മൂല്യനിർണ്ണയം നടത്തിയ വിദഗ്ധർക്കും കഴിയാത്തതിനെതിരെ രൂക്ഷ വിമർശനമാണുയരുന്നത്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഗവേഷണ പ്രബന്ധങ്ങളെല്ലാം സംശയത്തിന്റെ നിഴലിലാണുള്ളത്.

ഗവേഷണ പ്രബന്ധം സമർപ്പിച്ചതിന്റെ പേരിലും ചിന്താ​ജെറോമിനെതിരെ വിമർശനമുയരുകയാണ്. സാധാരണഗതിയിൽ ഗവേഷണത്തിനു സഹായിച്ച അക്കാദമിക–വൈജ്ഞാനിക സമൂഹത്തിനും വ്യക്തികൾക്കും കടപ്പാടു രേഖപ്പെടുത്താറുണ്ടെങ്കിലും ചിന്ത ജെറോം തന്റെ പ്രബന്ധത്തിൽ നന്ദി അറിയിച്ചിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനും മറ്റു സിപിഎം നേതാക്കൾക്കുമാണ്.  തന്നിലുള്ള വിശ്വാസത്തിനും പിന്തുണയ്ക്കുമാണ് മുഖ്യമന്ത്രിക്കു നന്ദി പറഞ്ഞിരിക്കുന്നത്. തന്റെ ‘മെൻറർ’ എന്ന നിലയ്ക്ക് എം.എ.ബേബിക്ക് കടപ്പാട് രേഖപ്പെടുത്തിയിരിക്കുന്നു. എംവി. ഗോവിന്ദൻ, കെ.എൻ.ബാലഗോപാൽ, എ.എൻ. ഷംസീർ, ഇ.പി.ജയരാജൻ‌, പി.കെ. ശ്രീമതി, എം.സ്വരാജ്, ഡിജിപിയായിരുന്ന ലോക്നാഥ് ബെഹ്റ എന്നിവർക്കും ഗവേഷണം പൂർത്തിയാക്കുന്നതിന് നൽകിയ പിന്തുണയ്ക്ക് ചിന്ത നന്ദി പറഞ്ഞിട്ടുണ്ട്. നിലവിൽ പലകോണുകളിൽ നിന്നുള്ള വിമർശനമാണ് ചിന്ത നേരിടുന്നത്. പുതിയ സാഹചര്യത്തിൽ ചിന്തയുടെ വിശദീകരണം ഉടനുണ്ടാകുമെന്നാണ് അറിയുന്നത്. 

Tags:    
News Summary - Chinta Jerome's Research Controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-14 01:17 GMT