മണ്ണേ..., നമ്മളൊന്നായലിയുമ്പോൾ

മണ്ണേ...

നിനക്കും മുകളിൽ ഇത്തിരി മുമ്പുവരെ,

ഞാനുണക്കാൻ വിരിച്ചിട്ട

നനഞ്ഞ സ്വപ്നങ്ങളുടെ

ചീതൻ മണമുണ്ടായിരുന്നു.

രുചിക്കൂട്ടുകളുടെ സുഗന്ധങ്ങളിലേക്ക്

മാടിവിളിക്കുന്നൊരടുക്കള

ഒരുരുള കൂടിയെന്റെ കുട്ടിയേ

എന്ന് പിറുപിറുക്കുന്നുണ്ടായിരുന്നു.

ഹെയർപിൻ വളവു കടന്നുവരുന്നൊരു

തെക്കൻകാറ്റ്

കാപ്പിപ്പൂമണമെന്റെ ജനാലക്കൽ

പാത്തുവച്ചിട്ടുണ്ടായിരുന്നു.

കാടകത്തിന്റെ നനുത്ത താരാട്ടിലേക്ക്

മഞ്ഞും നിലാവും

കൂട്ടിപ്പിടിച്ചുറങ്ങാൻ കിടന്നിട്ടുണ്ടായിരുന്നു.

ഇരുളിലെപ്പോഴോ പേമാരിയാർത്തു

പുൽകിയപ്പോളാണ്

ഭൂപടത്തിൽനിന്ന് വേരറുക്കപ്പെട്ടൊരു നാട്

പ്രാണൻ വാരിപ്പിടിച്ച് ചുരമിറങ്ങിപ്പോന്നത്.

കണ്ണേയെന്നു വിളിച്ചെന്റെ വിരലിൽ

കൊരുത്തൊരമ്മച്ചൂട്

വറ്റാത്ത

കണ്ണീർപ്പുഴയായൊഴുകാൻ തുടങ്ങിയതും.

ഇരുളിന്റെ ഹുങ്കാരമെന്നിൽ

മുറിവുകളെഴുതുമ്പോൾ

നോവുറഞ്ഞ്,

പ്രാണൻ പറിച്ചെറിഞ്ഞ്,

മണ്ണേ...

നീയെന്നെ കെട്ടിപ്പിടിച്ച്

മടിത്തട്ടിലുറക്കാൻ തുടങ്ങുന്നു.

കാടിറങ്ങിപ്പോയൊരു വസന്തത്തിന്റെ

നിലവിളിയൊച്ച

നേർത്ത താരാട്ടായൊഴുകിപ്പടരുന്നു.

എന്റെ ജീവനെയെന്നോർത്തോർത്തു

തേങ്ങുമ്പോൾ

നീയെന്റെ വിരൽത്തുമ്പിലേക്ക്

ഒരു തളിർത്തയ്യിനെ

വരച്ചു ചേർക്കുന്നു.

ചിറകിലാകാശം തുന്നിച്ചേർത്തൊരു കിളിച്ചുണ്ട്

നിറയെ പച്ചയെന്നതിനെ ഇക്കിളി കൂട്ടുന്നു.

വെയിൽച്ചില്ലകളതിന്റെ പൂക്കാലത്തിലേക്ക്

ഒരുപിടി കവിതക്കുരുന്നുകളെ പെറ്റിടുന്നു.

ഒരു മണ്ണുമാന്തിക്കുമിളക്കാനാവാത്തവിധം

മണ്ണേ, നമ്മളൊന്നായലിയുമ്പോൾ

പിറവിയുടെ പൊരുളിലേക്കൊരായിരം

പച്ച​െത്തെകൾ മുള പൊട്ടിയുയരുന്നു.

Tags:    
News Summary - Poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.