തൃശൂർ: കേരള സാഹിത്യ അക്കാദമിയിൽ ഗുരുതര സാമ്പത്തിക ചട്ട ലംഘനങ്ങൾ ചൂണ്ടിക്കാണിച്ച് ലോക്കൽ ഫണ്ട് ഓഡിറ്റ് റിപ്പോർട്ട്. 2018-19 വർഷത്തെ റിപ്പോർട്ടിലാണ് സർക്കാർ അനുമതിയില്ലാതെ സാമ്പത്തിക വിനിയോഗം നടത്തിയതുൾപ്പെടെ ഗുരുതര ക്രമക്കേടുകൾ നടന്നതായി പരാമർശമുള്ളത്.
സാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾക്ക് വിൽപ്പനയുടെ അടിസ്ഥാനത്തിലേ റോയൽറ്റി നൽകാവൂ എന്നിരിക്കെ, രചയിതാക്കൾക്കും അവരുടെ അവകാശികൾക്കുമായി അച്ചടിച്ച പുസ്തകങ്ങളുടെ ബാക്കി പോലും കണക്കിലെടുക്കാതെ മുഴുവൻ റോയൽറ്റി തുകയും നൽകിയതായി കണ്ടെത്തി. 63 എഴുത്തുകാർക്ക് 7,26,391 രൂപ ഈ ഇനത്തിൽ നൽകിയിട്ടുണ്ട്. ഗ്രന്ഥകാരൻമാർ ക്രെഡിറ്റിൽ പുസ്തകം വാങ്ങിയതുൾപ്പെടെ 7,31,301 രൂപ ചെലവിനത്തിലുണ്ട്. തുക കൈപ്പറ്റിയതിന് പലരും രസീതിയും നൽകിയിട്ടില്ല.
മുഴുവൻ റോയൽറ്റി തുകയും അനുവദിക്കുന്നതിന് 2017ൽ സെപ്റ്റംബറിൽ ചേർന്ന നിർവാഹക സമിതി യോഗം തീരുമാനിച്ചുവെന്ന് അക്കാദമി അറിയിച്ചിട്ടുണ്ടെങ്കിലും ഇത് സർക്കാർ അനുമതിയില്ലാതെയാണെന്നാണ് കണ്ടെത്തൽ. 650 കോപ്പി അച്ചടിക്കുന്ന പുസ്തകങ്ങളിൽ 150 എണ്ണം കോംപ്ലിമെന്റ് കോപ്പി ആയിട്ടാണ് നൽകുന്നത്. ബാക്കി 500 കോപ്പിയാണ് വിൽപ്പനക്ക് ലഭിക്കുന്നത്. നിലവിലെ കമീഷൻ കൂടി കണക്കിലെുത്താൽ മുഴുവൻ പുസ്തകവും വിറ്റുപോയാലും പ്രസിദ്ധപ്പെടുത്തുന്ന തുകയിലേറെ അക്കാദമിക്ക് ചെലവ് വരുമെന്ന് 2018-19ൽ പ്രസിദ്ധീകരിച്ച 284 പേജുള്ള പ്രാസവാദം എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി ഓഡിറ്റിൽ സാമ്പത്തിക അശാസ്ത്രീയത ചൂണ്ടിക്കാണിക്കുന്നു.
വില നിർണയത്തിൽ കാലോചിതവും യുക്തിസഹവുമായ മാറ്റങ്ങൾ കൊണ്ടുവരണമെന്ന് ഓഡിറ്റ് ശിപാർശ ചെയ്യുന്നു. 50 ശതമാനം മുതൽ 20 ശതമാനം വരെയാണ് വിവിധ സ്ഥാപനങ്ങൾക്ക് അക്കാദമി പുസ്തക മുഖവിലയിൽ കമീഷൻ നൽകുന്നത്. പൂർണ തോതിൽ പുസ്തകങ്ങൾ ചെലവാകാതെ വരുമ്പോൾ വലിയ ബാധ്യതയാണ് അക്കാദമിക്ക് ഉണ്ടാവുന്നത്. 2018ൽ അക്കാദമി പ്രസിദ്ധീകരിച്ച എട്ട് പുസ്തകങ്ങളുടെ 4000 കോപ്പികളിൽ 1280 കോപ്പികളും ബാലൻസ് ആയി ഇരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
പെരുമ്പടവം ശ്രീധരൻ പ്രസിഡന്റും ആർ. ഗോപാലകൃഷ്ണൻ സെക്രട്ടറിയുമായുള്ള ഭരണസമിതിയുടെ കാലത്ത് പ്രസിദ്ധീകരിച്ച മലയാള സാഹിത്യ ചരിത്രം പിൻവലിക്കാനും ഇതിന്റെ നഷ്ടം തിരിച്ചുപിടിക്കാനും അക്കാദമിക്ക് സാംസ്കാരിക വകുപ്പ് നിർദേശം നൽകിയതിന് പിന്നാലെയാണ് ഓഡിറ്റ് റിപ്പോർട്ട് കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.