രഞ്ജിത്ത് എനിക്ക് ന​ഗ്നചിത്രങ്ങൾ അയച്ചിട്ടില്ല; വെറും ആരോപണങ്ങളില്‍ ഈ മുന്നേറ്റം ഒടുങ്ങരുത് എന്നാണ് ആഗ്രഹം -രേവതി

സംവിധായകൻ രഞ്ജിത്ത് തനിക്ക് യുവാവിന്റെ നഗ്നചിത്രങ്ങൾ അയച്ചു തന്നിട്ടില്ലെന്ന് നടി രേവതി.തനിക്ക് അത്തരം ഫോട്ടോകൾ ഒന്നും ലഭിച്ചിട്ടില്ലെന്നും അതിനാൽ അക്കാര്യത്തിൽ പ്രതികരിക്കേണ്ടതില്ലെന്നും രേവതി ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'രഞ്ജിത്തിനെയും എന്നെയും ഉൾപ്പെടുത്തി മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ എനിക്ക് അറിയാം. എന്നാൽ ഇത്തരത്തിൽ ആരോപിക്കപ്പെടുന്ന ഒരു ഫോട്ടോയും എനിക്ക് ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അതേ കുറിച്ച് കൂടുതൽ പ്രതികരിക്കേണ്ട ആവശ്യവുമില്ല,

മലയാള സിനിമ മേഖലയില്‍ നിലവില്‍ നടക്കുന്നത് തമാശക്കളിയല്ല. പൊതുസമൂഹത്തില്‍ വ്യക്തമായ ചില തിരുത്തലുകള്‍ നടത്താനുള്ള നീക്കത്തിന്‍റെ തുടക്കമാണിത്. സിനിമ മേഖലയില്‍ തുല്യവേതനമടക്കമുള്ളവ നടപ്പിലാക്കുന്നതിനു വേണ്ടിയുള്ള പോരാട്ടമാണ് ഇവിടെ തുടങ്ങിയിരിക്കുന്നത് .

പ്രശ്നങ്ങളുണ്ടാകുമ്പോള്‍ രാജിവച്ച് സ്വന്തം ഉത്തരവാദിത്തങ്ങളില്‍‌ നിന്ന് ഒളിച്ചോടുന്ന പ്രവണത നല്ലതാണോ എന്നും രേവതി ചോദിക്കുന്നു. എന്താണ് രാജി? സ്വന്തം ഉത്തരവാദിത്തത്തിൽ നിന്നുള്ള ഒളിച്ചോട്ടം. കാര്യങ്ങൾ മനസിലാക്കണം. സംവാദങ്ങൾ ഉണ്ടാകണം. ഒരു മേശയ്ക്കു ചുറ്റുമിരുന്ന് സംസാരിക്കുന്നതിൽ എന്താണ് തെറ്റ്? എന്തിനാണ് ഇത്രയും ഈഗോ? സമൂഹത്തിനു മുന്നിലാണ് പ്രതിഛായ ഉള്ളത്. ഞങ്ങൾക്കിടയിൽ അതില്ല. ഞങ്ങൾ സഹപ്രവർത്തകരാണ്. ഈ പ്രതിഛായ സഹപ്രവർത്തകർക്കിടിയലും വേണോ? ഒരുമിച്ചിരുന്ന് സംസാരിച്ചു കൂടെ? ഇൻഡസ്ട്രിയുടെ ഉന്നമനത്തിനാണ് ഈ സംവാദങ്ങൾ. എനിക്ക് വ്യക്തിത്വം നൽകിയത് ഈ ഇൻഡസ്ട്രിയാണ്. എല്ലാവരുമായും എത്ര ഗംഭീര സിനിമകൾ ചെയ്തിട്ടുള്ള വ്യക്തിയാണ് ഞാൻ. പിന്നെന്തിനാണ് ഈ ഇമേജ് പേടി?

കഴിഞ്ഞ 10 ദിവസങ്ങൾ ശരിക്കും ആകെ കോലാഹലമായിരുന്നു. ഇനി നമുക്ക് ഒരുമിച്ചു വരാം, സംസാരിക്കാം. കാര്യങ്ങൾ എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ച് സംസാരിക്കാം. കാരണം, ഈ സ്ത്രീകൾ നിശബ്ദരാകാൻ പോകുന്നില്ല. ഈ തലമുറ അങ്ങനെയാണ്. നിങ്ങളുടെ മണ്ടൻ ഉപദേശങ്ങൾ വെറുതെ കേട്ടിരിക്കുന്നവരല്ല അവർ. അവർക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങൾ അവർ ചെയ്യും. അതുകൊണ്ട്, ഒരുമിച്ചിരുന്ന് സംസാരിച്ചെ മതിയാകൂ. അവസരങ്ങൾക്കു വേണ്ടി ലൈംഗികമായി ഉപയോഗപ്പെടുത്തുന്ന രീതി അവസാനിപ്പിക്കണം. ഇതെങ്ങനെ സംഭവിക്കുമെന്ന് എനിക്ക് അറിയില്ല. എന്തായാലും, കുറച്ചു പേർ എങ്കിലും ഇത് അവസാനിപ്പിക്കാൻ എന്തു ചെയ്യാൻ കഴിയും എന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കണം.

ഹേമ കമ്മിറ്റി നിർദേശങ്ങൾ നടപ്പിലാക്കണം. സുരക്ഷിതമായ തൊഴിലിടം മാത്രമല്ല, തുല്യ വേതനം കൂടി നൽകുന്ന ഒരു ഇടമായി സിനിമ മേഖലയെ മാറ്റാനാണ് ശ്രമിക്കുന്നത്.ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പകുതി ലൈംഗികചൂഷണങ്ങളെക്കുറിച്ചാണെങ്കിലും മറു പകുതി ഇൻഡസ്ട്രിയിലെ മറ്റു പ്രശ്നങ്ങളിലേക്കാണ് വിരൽചൂണ്ടുന്നത്. അതും ലൈംഗികചൂഷണം ചർച്ച ചെയ്യപ്പെടുന്നതു പോലെ ഗൗരവകരമായ വിഷയമാണ്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു ശേഷം ഒരുപാട് വെളിപ്പെടുത്തലുകളുണ്ടായി. ഈ ആരോപണങ്ങളെക്കുറിച്ച് വിശദമായി അന്വേഷിക്കണം. ആരോപണം ഉന്നയിക്കുന്നവർക്കെതിരെ സംഘടിത ആക്രമണം നടക്കുന്നുണ്ട്. സ്ത്രീകൾക്കെതിരെ സ്ത്രീകളെ തന്നെ ഉപയോഗിക്കുന്ന രീതി പണ്ടു മുതലെ നാം കണ്ടുവരുന്നതാണ്. അതും ഇവിടെ തുടങ്ങിക്കഴിഞ്ഞു. മറ്റുള്ളവരെ സമൂഹത്തിനു മുന്നിൽ നാണം കെടുത്താനുള്ള വെറും ഒരു തമാശയല്ല ഇത്. അടുത്ത തലമുറയ്ക്ക് വേണ്ടിയാണ് ഈ പോരാട്ടം. സിനിമയിലെ ഈ ചർച്ചകൾ തീർച്ചയായും സമൂഹത്തിലും പ്രതിഫലിക്കും. സമൂഹത്തെയപ്പാടെ സ്വാധീനിക്കിക്കാൻ ഈ സംഭവങ്ങൾക്ക് കഴിയും. ഈ മൂവ്മെന്റ് സ്വന്തമായ ഗതിവേഗം കണ്ടെത്തിക്കഴിഞ്ഞു

പേരും പണവും പ്രശസ്തിയും ഉള്ളിടത്ത് പ്രശ്നങ്ങൾ ഉണ്ടാവുന്നത് സ്വാഭാവികം. പ്രബലരും ദുർബലരും അവിടെയുണ്ടാകും. ഇവർ തമ്മിലുള്ള സംഘർഷങ്ങൾ നൂറ്റാണ്ടുകളായി തുടരുന്നതാണ്. വെറും ആരോപണങ്ങളിൽ ഈ മുന്നേറ്റം ഒടുങ്ങരുതെന്നാണ് എന്റെ ആഗ്രഹം. കുറച്ചു പേർ ചില പേരുകൾ വെളിപ്പെടുത്തി. ചർച്ചകൾ വന്നു. അടുത്ത ദിവസം വേറൊരു കാര്യം സംഭവിച്ചു. അതോടെ ഇക്കാര്യം തമസ്കരിക്കപ്പെടുന്നു. കാര്യങ്ങൾ അങ്ങനെയാവരുത് എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ശ്രദ്ധയോടെ ഈ വിഷയത്തിലുള്ള ചർച്ചകൾ മുൻപോട്ടു പോകണം. ഡബ്ല്യുസിസി എന്ന ഞങ്ങളുടെ കൂട്ടായ്മ വളരെ ചെറിയൊരു കൂട്ടായ്മയാണ്. സർക്കാരിന് ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ല. എല്ലാവരും സർക്കാരിനൊപ്പം നിന്നാലെ കാര്യങ്ങൾ നടക്കൂ. എല്ലാ സംഘടനകളും അതിനായി മുൻപോട്ടു വരണം. അതിനാണ് ഞങ്ങൾ അഹോരാത്രം പണിയെടുക്കുന്നത്'- രേവതി പറഞ്ഞു

Tags:    
News Summary - Actress Revathy Response About Allegation About Director Renjith and Malayalam mvie Issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.