മലയാളിയുടെ ആസ്വാദന ലോകത്തേക്ക് കുട്ടൻ തമ്പുരാനായും ദിഗംബരനായും കാലം അടയാളപ്പെടുത്തിയ പ്രതിഭയാണ് മനോജ് കെ ജയൻ. അത്രമേൽ വ്യത്യസ്തമായ വേഷങ്ങൾ കയ്യടക്കത്തോടെ കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. കണ്ണകങ്ങളിൽ പോലും അവഗണനയുടെ വേദന ഒളിപ്പിച്ച അർദ്ധനാരിയിലെ കഥാപാത്രത്തെ നെഞ്ചുപിടയാതെ കണ്ടുതീർക്കാനാവില്ല. അവിശ്വസനീയമായ വിധത്തിലാണ് കഥാപാത്രങ്ങളുടെ ആഴങ്ങളിലേക്ക് അദ്ദേഹം ഇറങ്ങിച്ചെല്ലുന്നത്. കടൽത്തിരക്കൊപ്പം താളം ചവിട്ടിയ അമരത്തിലെ ആന്റോയും ആ പ്രതിഭക്ക് മാത്രം അവകാശപ്പെടാവുന്ന മറ്റൊന്നാണ്.
അനൂപ് സംവിധാനം ചെയ്ത ഷെഫീക്കിന്റെ സന്തോഷമാണ് മനോജ്. കെ. ജയന്റെ ഏറ്റവും പുതിയ ചിത്രം. സന്തോഷം തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുമ്പോൾ സമൂഹമാധ്യമങ്ങളിൽ ഇടംപിടിക്കുന്നത് നടന്റെ രസകരമായ ഒരു റീൽസാണ്. നാല് ദിവസം കൊണ്ട് 56 ലക്ഷം പേരാണ് കണ്ടത്.എന്നാൽ, ഇത് താൻ പോലും അറിയാതെ ഒരു അപരിചിതൻ എടുത്ത വിഡിയോയാണെന്നാണ് മനോജ്.കെ. ജയൻ പറയുന്നത്.
ഇൻസ്റ്റഗ്രാം
രണ്ട്, മൂന്ന് വർഷമായി ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് ഉണ്ടെങ്കിലും സജീവമായിട്ട് വളരെ കുറിച്ച് നാളുകളെയായിട്ടുള്ളൂ. കൊറോണ കാലത്താണ് സോഷ്യൽ മീഡിയയിൽ കൂടുതൽസജീവമാകുന്നത്. കൊവിഡ് കാലത്ത് എല്ലാവരും വീടുകളിലേക്ക് ചുരുങ്ങിയപ്പോൾ ഇൻസ്റ്റഗ്രാമിലൂടെ ആളുകളുമായി കുറച്ചു കൂടി അടുക്കാനും നല്ല ബന്ധം സ്ഥാപിക്കാനും കഴിഞ്ഞു. അതൊരു വലിയ കാര്യമായിട്ടാണ് കാണുന്നത്
അവിശ്വസനീയം
ഇതിന് മുൻപ് പല തവണ റീൽസ് പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിൽ രണ്ട് മൂന്ന് വിഡിയോ മില്യൺ കാഴ്ചക്കാരെ വരെ നേടിയിരുന്നു. എന്നാൽ ഇത് വിശ്വസിക്കാൻ പറ്റാത്തതാണ്. പോസ്റ്റ് ചെയ്തപ്പോൾ പോലും ഈ വിഡിയോ ഇത്രയധികം കാഴ്ചക്കാരെ നേടുമെന്നോ വൈറലാവുമെന്നോ വിചാരിച്ചില്ല. ഇപ്പോഴും എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.
വൈറൽ റീൽസ് ഉണ്ടായത്
സാധാരണ റീൽസുകൾ നമ്മളായി ഉണ്ടാക്കുന്നതാണ്. എന്നാൽ ഈ വിഡിയോ നമ്മൾ ക്രിയേറ്റ് ചെയ്തത് അല്ല. അന്ന് അവിടെ ഉണ്ടായിരുന്ന അപരിചിതൻ എടുത്തതാണ്. ഇപ്പോഴും അയാൾ ആരാണെന്നോ ഏതാണെന്നോ ഒന്നും എനിക്ക് അറിയില്ല. സേവ് ചെയ്യാത്ത ഒരു നമ്പറിൽ നിന്ന് വിഡിയോ അയച്ചു തരുകയായിരുന്നു. അന്ന് കൂടെയുണ്ടായിരുന്നു ഉണ്ണി മുകുന്ദനേയും സംവിധായകൻ അനൂപിനേയുമൊക്കെ ആ വിഡിയോയിൽ കാണാം. ഞങ്ങളുടെ ടീമിൽ ഇല്ലാത്ത ആരോ ആണ് വിഡിയോ ഉണ്ടാക്കിയത്. അതാണ് പ്രധാനപ്പെട്ട സംഗതി- മനോജ് കെ. ജയൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.