മൂന്നു വർഷം മുമ്പ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വിമർശിച്ചതിന്റെ പേരിൽ അറസ്റ്റിലായ സ്റ്റാൻഡ് അപ്പ് കൊമേഡിയനാണ് മുനവർ ഫാറൂഖി.നടൻ സൽമാൻ ഖാൻ അവതരിപ്പിക്കുന്ന ടെലിവിഷൻ റിയാലിറ്റി ഷോയായ ബിഗ് ബോസിൽ എത്തിയതിന് ശേഷം താരത്തിന്റെ ജനപ്രീതി വർധിപ്പിച്ചു.
ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ഇടംപിടിക്കുന്നത് ആരാധകരുടെ തിക്കിലും തിരക്കിലും പെട്ട് നിലത്ത് വീഴുന്ന മുനവർ ഫാറൂഖിയുടെ വിഡിയോയാണ്. ബിഗ് ബോസ് വിജയം ആഘോഷിക്കാനായി സുഹൃത്തുക്കളോടൊപ്പം മുംബൈയിലെ റെസ്റ്റോറന്റിൽ എത്തിയതായിരുന്നു. പൊതുസ്ഥലത്ത് മുനവറിനെ കണ്ടതോടെ സെൽഫി എടുക്കാനും വിഡിയോ പകർത്താനും ആളുകൾ ചുറ്റും കൂടി.തുടർന്നുണ്ടായ ബഹളത്തിലാണ് മുനവർ വീഴുന്നത്.
നിലത്തു വീണ മുനവർ ചുറ്റുപാടും കുട്ടികൾ ഉണ്ടെന്നും അവർക്ക് പരിക്കേൽകരുതെന്നും പറയുന്നുണ്ട്. തുടർന്ന് സുരക്ഷ ജീവനക്കാർ ഇടപെട്ട് കാറിൽ കയറ്റി സംഭവ സ്ഥലത്ത് നിന്ന് കൊണ്ടുപോയി.
2021 ജനുവരി ഒന്നിന് മധ്യപ്രദേശിലെ ഇന്ദോറിൽ നടത്തിയ ഒരു പരിപാടിയിൽ അമിത് ഷായെ അനുകരിച്ചതാണ് മുനവറിനെ വിവാദത്തിൽ ചാടിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അവതരിപ്പിച്ച സ്കിറ്റ്, ബി.ജെ.പി എം.എൽ.എയുടെ മകൻ ഇടപെട്ട് തടയുകയായിരുന്നുവത്രെ. തൊട്ടടുത്ത ദിവസം പൊലീസ് കേസെടുക്കുകയും മുനവർ അറസ്റ്റിലാവുകയും ചെയ്തു. ഹിന്ദു ദേവതകളെ മുനവർ അപമാനിച്ചുവെന്നും എഫ്.ഐ.ആറിലുണ്ടായിരുന്നു.മാസങ്ങളോളം ജയിലിൽ കിടന്ന മുനവറിന് ഐക്യദാർഢ്യവുമായി ആസമയത്ത് നിരവധി പേർ രംഗത്തെത്തിയിരുന്നു.
ജയിൽ മോചിതനായ മുനവർ സ്വന്തം യു ട്യൂബ് ചാനലിൽ ‘ഗോസ്റ്റ് സ്റ്റോറി’ എന്ന ആക്ഷേപഹാസ്യ പരിപാടിയിലൂടെ വീണ്ടും മുഖ്യധാരയിലെത്തി. പിന്നീട് കങ്കണ റണാവത്ത് അവതരിപ്പിച്ച ‘ലോക് അപ്പ്’ റിയാലിറ്റി ഷോയിലെത്തി. അവിടെയും മുനവർ അവിടെയും വിജയിയായി. അതും കഴിഞ്ഞാണ് ബിഗ് ബോസിലെത്തുന്നത്. ഷോ പകുതി ദിവസം പിന്നിട്ടപ്പോൾതന്നെ പലരും മുനവറിനെ വിജയിയായി പ്രവചിച്ചിരുന്നു.
ഞായറാഴ്ചയായിരുന്നു ‘ബിഗ് ബോസ് 17ാം സീസന്റെ ഗ്രാന്റ് ഫിനാലെ. 50 ലക്ഷം രൂപയും കാറും ട്രോഫിയുമായിരുന്നു സമ്മാനം. നടനും ഷോയുടെ അവതാരകനുമായ സൽമാൻ ഖാനിൽനിന്ന് മുനവർ സമ്മാനം കൈപ്പറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.