തെന്നിന്ത്യൻ താരം രഘുവരന്‍റെ ജീവിതം പറയുന്ന 'രഘുവരൻ: എ സ്റ്റാർ ദാറ്റ് ഡിഫൈഡ് ടൈം' എന്ന ഡോക്യുമെന്‍ററുയുടെ ടീസർ പുറത്ത്. ഡോക്യുമെന്‍ററുയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഒരു മിനിറ്റിലധികം ദൈർഘ്യമുള്ളതാണ് ടീസർ.
രഘുവരൻ എത്രമാത്രം സമർപ്പിതനായ നടനായിരുന്നുവെന്നും തന്റെ അതുല്യമായ ശരീരഘടനയും മുഖഭാവങ്ങളും അദ്ദേഹം എങ്ങനെ വിനിയോഗിച്ചുവെന്നുമുള്ള, രഘുവരനെക്കുറിച്ചുള്ള ഓർമകൾ അഭിനേതാക്കളും നടന്‍റെ സുഹൃത്തുക്കളുമായ നാസറും രോഹിണിയും പങ്കുവെക്കുന്നത് വിഡിയോയിൽ ഉണ്ട്. 'ക്ഷമിക്കാൻ ഞാൻ ബാഷയാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ, ഞാൻ ആന്റണിയാണ്' എന്ന രഘുവരന്‍റെ ഡയലോഗോടെയാണ് ടീസർ അവസാനിക്കുന്നത്.
1982ൽ കെ. ഹരിഹരന്റെ 'ഈഴവത്തു മനിതൻ' എന്ന ചിത്രത്തിലൂടെയാണ് രഘുവരൻ അഭിനയരംഗത്തേക്ക് പ്രവേശിച്ചത്, അതേ വർഷം തന്നെ പി.എൻ. സുന്ദരത്തിന്റെ 'കക്ക' എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചു. തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളിലും അദ്ദേഹം അഭിനയിച്ചു. വിഷു സംവിധാനം ചെയ്ത സംസാരം അധു മിൻസാരം, വി. സി. ഗുനാഥന്‍റെ മൈക്കിൾ രാജ്, മണിരത്നത്തിന്‍റെ അഞ്ജലി, സുരേഷ് കൃഷ്ണയുടെ ഭാഷ, ബാലശേഖരന്‍റെ ലവ് ടുഡേ, ശരണിന്‍റെ അമർക്കളം എന്നിവ അദ്ദേഹത്തിന്‍റെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ചിലതാണ്. 2008ലാണ് രഘുവരൻ മരിക്കുന്നത്. യാരടി നീ മോഹിനി, അവൻ സെയൽ, അടാട എന്ന അഴകു, ഉള്ളം എന്നി നാല് ചിത്രങ്ങൾ അദ്ദേഹത്തിന്‍റെ മരണത്തിന് ശേഷമാണ് റിലീസ് ചെയ്തത്.
ഹാസിഫ് ആബിദ ഹക്കീം സംവിധാനവും നിർമാണവും നിർവഹിച്ച ഡോക്യുമെന്ററിയുടെ എഡിറ്ററും ക്രിയേറ്റീവ് ഡയറക്ടറും തംജീദ് താഹയാണ്. ജിഷ്ണു ശ്രീകുമാറും ജെഫിൻ ജോ ജേക്കബ്ബും സംഗീതസംവിധായകരും സൗണ്ട് ഡിസൈൻ ശ്രീ ശങ്കറുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.