സിനിമ ഉപേക്ഷിച്ച അരവിന്ദ് സ്വാമി കെട്ടിപ്പടുത്തത് 3300 കോടിയുടെ ബിസിനസ് സാമ്രാജ്യം; ഇത് അപൂർവങ്ങളിൽ അപൂർവമായ താര ജീവിതം

റോജ എന്ന ഒരൊറ്റ സിനിമ വഴി ഇന്ത്യൻ ചലച്ചിത്ര പ്രേക്ഷകർക്ക് മറക്കാനാകാത്ത മുഖങ്ങളിൽ ഒന്നായി മാറിയ താരമാണ് അരവിന്ദ് സ്വാമി. തൊണ്ണൂറുകളിലെ ടെലിവിഷൻ വസന്തകാലങ്ങളിൽ, ദൂരദർശനിൽ എല്ലാ സ്വാതന്ത്ര്യ ദിനങ്ങളിലും റോജ സിനിമയോടൊപ്പം അരവിന്ദ് സ്വാമിയെയും ജനം കണ്ടിരുന്നു. 1991 ലെ ഇൻഡസ്ട്രി ഹിറ്റുകളിൽ ഒന്നായ ദളപതി എന്ന സിനിമയിലൂടെയാണ് അരവിന്ദ് സ്വാമി വെള്ളിത്തിരയിൽ ചുവടുവെച്ചത്. സൗഹൃദത്തിന്റെ കഥ പറഞ്ഞ സിനിമയിൽ സൂപ്പർ സ്റ്റാർ രജനികാന്തും, മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയും മത്സരിച്ച് മാറ്റുരച്ചപ്പോൾ തുടക്കക്കാരന്റെ കുറവുകൾ ഒന്നും തോന്നാത്ത വിധം, സ്വന്തം ഭാഗം അരവിന്ദ് മനോഹരമാക്കി.

അരവിന്ദ് സ്വാമിയിലെ അഭിനേതാവിനെ ഏറ്റവും മികച്ചതായി സ്‌ക്രീനിൽ കാണിച്ചത്, ഇന്ത്യൻ സിനിമയിലെ മാന്ത്രികൻ മണി രത്നമാണ്. 1992 ൽ റിലീസ് ചെയ്ത റോജ, 1995 ൽ റിലീസ് ചെയ്ത ബോംബെ എന്നീ സിനിമകൾ, റഹ്‌മാൻ എന്ന സംഗീത മാന്ത്രികന്റെ പിന്നണി സംഗീതത്തോടൊപ്പം വിജയഗാഥകൾ രചിച്ചു. 1992 ൽ ഡാഡി എന്ന മലയാളം സിനിമയിൽ സുരേഷ് ഗോപിയോടൊപ്പം നായകവേഷം പങ്കിടുകയും ചെയ്തിട്ടുണ്ട്. ദേശീയ അവാർഡ് നേടിയ "മിൻസാര കനവ്" (1997) എന്ന ചിത്രവും അരവിന്ദ് സ്വാമിയ്ക്ക് ഏറെ പ്രശസ്തി നേടികൊടുത്തു.

തമിഴ് ഇന്ഡസ്ട്രിയിലെ ഏറ്റവും സുന്ദരനായ നടനായി അറിയപ്പെട്ടിരുന്ന താരവുമായിരുന്നു അരവിന്ദ് സ്വാമി. അരവിന്ദ് സ്വാമിയെ പോലൊരു കുഞ്ഞിനെ വേണമെന്ന് അക്കാലത്തെ മാതാപിതാക്കൾ പറയുമായിരുന്നു എന്ന്, ഒരു അഭിമുഖത്തിൽ സൂപ്പർ സ്റ്റാർ രജനികാന്ത് തന്നെ പറഞ്ഞിട്ടുണ്ട്.


സിനിമാക്കഥകൾ മാറിനിൽക്കും

പ്രശസ്ത ടെലിവിഷൻ താരം ഡൽഹി കുമാറിന്റെ മകനായിട്ടാണ് അരവിന്ദ് സ്വാമി പിറന്നത്. പക്ഷേ പ്രശസ്ത വ്യവസായിയും, മനുഷ്യസ്നേഹിയുമായിരുന്ന വി.ഡി. സ്വാമി, അരവിന്ദിനെ ദത്തെടുത്തു. സിനിമാകഥയേയും വെല്ലുന്ന ജീവിതമാണ് അരവിന്ദ് സ്വാമിയുടേത്. ഒരു കാലത്ത് ഏവരുടെയും ഹൃദയം കവർന്ന ചോക്ലേറ്റ് ബോയ്. റോജ, ബോംബെ പോലുള്ള നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കിയ താരത്തിന് ഇടക്കാലത്ത് സിനിമ തന്നെ ഉപേക്ഷിക്കേണ്ടി വന്നു. എന്നാൽ, ജീവിതത്തിലെ ആ തിരിച്ചടികളെയും പിന്നീട് വിജയമാക്കുകയായിരുന്നു സ്വാമി.

സിനിമ ഉപേക്ഷിക്കുന്നു

നോർത്ത് കരോലിനയിലെ വേക്ക് ഫോറസ്റ്റ് യൂനിവേഴ്‌സിറ്റിയിൽ നിന്നും ഇന്റർനാഷനൽ ബിസിനസിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയ, അരവിന്ദിന് ഡോക്ടർ ആകാനായിരുന്നു കുഞ്ഞുന്നാളിലെ ആഗ്രഹം. പക്ഷെ, സിനിമയാണ് അദ്ദേഹത്തിന് മുന്നിൽ തുറന്ന ആദ്യ വാതിൽ. എന്നാൽ, അതിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. 1990കളുടെ അവസാനത്തോടെ അരവിന്ദ് സ്വാമി ചിത്രങ്ങൾ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു തുടങ്ങി. 2000ത്തോടെ അഭിനയലോകത്തു നിന്ന് ബ്രേക്ക് എടുത്ത് അരവിന്ദ് പിതാവിന്റെ ബിസിനസ് മേൽനോട്ടം ഏറ്റെടുത്തു. 2005ൽ അദ്ദേഹം ടാലന്റ് മാക്‌സിമസ് എന്ന കമ്പനി സ്ഥാപിച്ചു.

പിന്നീട് തന്റെ ബിസിസ്‍സ് ലോകം വിപുലീകരിക്കുന്ന സ്വാമിയെ ആണ് പ്രേക്ഷകർ കണ്ടത്. 2016 ഓടെ വസ്ത്രവിപണിയിലേക്കും അരവിന്ദ് സ്വാമി ചുവടുവെച്ചു. ഒപ്പം മീഡിയ ആൻഡ് എന്റർടൈൻമെന്റ് കമ്പനിയായ ഇക്സോറ മീഡിയയും സ്ഥാപിച്ചു. സിനിമ, ടെലിവിഷൻ, ഓൺലൈൻ മാധ്യമങ്ങൾ എന്നിവയ്‌ക്കുള്ള കണ്ടന്‍റ് നൽകുകയും വിതരണവുമാണ് ഈ കമ്പനിയുടെ പ്രധാന ലക്ഷ്യങ്ങൾ. കോയമ്പത്തൂരിൽ ഓഫീസുകളുള്ള ഇന്ത്യൻ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ കോവൈ പ്രോപ്പർട്ടി സെന്ററും അരവിന്ദ് സ്വാമിയുടെ ബിസിസ്മാ‍സുയി ബന്ധപ്പെട്ടിരിക്കുന്നു. റെസിഡൻഷ്യൽ, കൊമേഴ്‌സ്യൽ പ്രോപ്പർട്ടികളുടെ കൺസൾട്ടിങ്, നിർമാണം, പ്രോപ്പർട്ടി മാനേജ്മെന്റ് സേവനങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്ന കമ്പനിയാണിത്.


ബിസിനസ് സാമ്രാജ്യം വളരുന്നു

ഇന്ത്യയിലെ പേറോൾ പ്രോസസിങ്ങിലും താത്കാലിക ജീവനക്കാരെ നിയമിക്കുന്നതിലും സ്പെഷ്യലൈസ് ചെയ്ത ടാലന്റ് മാക്സിമസിന്റെ 2022ലെ വരുമാനം 418 മില്യൺ ഡോളർ (3300 കോടി രൂപ) ആണ്. താരപദവി ഉപേക്ഷിച്ച് ബിസിനസിലേക്ക് ഇറങ്ങി തന്റേതായ സാമ്രാജ്യം കെട്ടിപ്പടുത്ത അരവിന്ദ് സ്വാമിയുടെ പ്രയാണം അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തിനു അടിവരയിടുകയാണ്. അഭിനയ ജീവിതത്തിലെ തിരിച്ചടികൾക്കിടയിലും തളരാതെ ബിസിനസ്സ് ലോകത്ത് വിജയം കൈവരിക്കാൻ അദ്ദേഹത്തിന് സാധിച്ചു.

2005-ൽ ഒരു അപകടത്തെ തുടർന്ന് അരവിന്ദ് സ്വാമിയുടെ നട്ടെല്ലിന് ക്ഷതം സംഭവിച്ചു. ഭാഗികമായി കാൽ തളർന്നുപോയ സ്വാമി 4-5 വർഷകാലം നീണ്ട ചികിത്സയ്ക്കു ശേഷം വീണ്ടും സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്തി. 2013ൽ മണിരത്നം ചിത്രമായ കടലിലൂടെ വീണ്ടും അഭിനയത്തിലേക്ക് എത്തി. രണ്ടാം വരവിൽ തനി ഒരുവൻ, ധ്രുവ, ഡിയർ ഡാഡ്, ബോഗൻ, ഭാസ്കർ ദ റാസ്കൽ തമിഴ് പതിപ്പ്, ചെക്ക ചിവന്ത വാനം, തലൈവി തുടങ്ങി നിരവധി ചിത്രങ്ങളിൽ അരവിന്ദ് സ്വാമി ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.


ദത്ത് കൊടുക്കപ്പെട്ട കുട്ടി

അരവിന്ദിന്‍റെ ജീവിതകഥയിലെ ഏറ്റവും അതിശയകരമായ കാര്യം അദ്ദേഹം ദത്ത് കൊടുക്കപ്പെട്ട കുട്ടിയാണ് എന്നതാണ്. ‘മെട്ടിഒലി’ എന്ന സീരിയൽ താരം ഡൽഹി കുമാർ തന്റെ പിതാവാണെന്ന് ഒരിക്കൽ അരവിന്ദ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ, പിന്നീട് അച്ഛനെ കുറിച്ച് ഒരു പരാമർശവും എവിടെയും താരം നടത്തിയിരുന്നില്ല.

അടുത്തിടെ അരവിന്ദ് സ്വാമി തന്റെ മകനാണെന്ന് സ്ഥിരീകരിച്ച് നടൻ ഡൽഹി കുമാറും രംഗത്തെത്തിയിരുന്നു. ‘മെട്ടിഒലി’ എന്ന സീരിയലിലൂടെ തമിഴ് പ്രേക്ഷകർക്കിടയിൽ പ്രശസ്തനാണ് ഡൽഹി കുമാർ. കന്നത്തിൽ മുത്തമിട്ടാൽ, ബോയ്സ്, വീരാപ്പ് എന്നീ സിനിമകളിലൂടെ തമിഴ് പ്രേക്ഷകർക്കിടയിൽ പരിചിതനുമാണ് ഇദ്ദേഹം. ഒരു ടെലിവിഷൻ അഭിമുഖത്തിലാണ് അരവിന്ദ് സ്വാമി തന്റെ മകനാണെന്ന് അദ്ദേഹം പറഞ്ഞത്.

‘ജനിച്ച ഉടനെ തന്റെ സഹോദരി അരവിന്ദ് സ്വാമിയെ ദത്തെടുക്കുകയാണ് ഉണ്ടായത്. പിന്നീട് സ്വാഭാവികമായും അവൻ ആ കുടുംബവുമായി അറ്റാച്ച്ഡ് ആയി. കുടുംബത്തിൽ എന്തെങ്കിലും പരിപാടി ഉണ്ടെങ്കിൽ മാത്രമേ വരാറുളളൂ. വന്നാലും പെട്ടെന്ന് തന്നെ തിരികെ പോവുകയും ചെയ്യും. അതുകൊണ്ട് തന്നെ ഞങ്ങൾക്കിടയിൽ പിന്നീട് ആ ബന്ധം നിലനിർത്താൻ കഴിഞ്ഞിരുന്നില്ല’ -കുമാർ പറഞ്ഞു.

അരവിന്ദിനെ ദത്തെടുത്ത വി.ഡി. സ്വാമി (വെങ്കടരാമ ദുരൈസ്വാമി) വ്യവസായിയാണ്. പ്രമുഖ കണ്ണാശുപത്രിയായ ശങ്കര നേത്രാലയത്തിലെ സ്ഥാപകരില്‍ ഒരാളാണ് വി.ഡി. സ്വാമി. ആദ്യ വിവാഹത്തിൽ രണ്ട് മക്കളാണ് അരവിന്ദനുള്ളത്. പിന്നീട് വിവാഹമോചനംനേടി. 2012ൽ കാമുകിയും, അഭിഭാഷകയുമായ അപർണ മുഖർജിയെ വിവാഹം കഴിച്ചതിന് ശേഷമാണ് അരവിന്ദ് സജീവമായി അഭിനയരംഗത്തേയ്ക്ക് മടങ്ങി വന്നത്.

Tags:    
News Summary - Remember Arvind Swamy, star of Roja, Bombay was paralysed post injury, left films to build Rs 3300 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.