വിവാദങ്ങൾക്കും വിമർശനങ്ങൾക്കും പിന്നാലെ മോഹൻലാൽ ചിത്രം എമ്പുരാന്‍റെ പുതിയ പതിപ്പ് തിങ്കളാഴ്ച മുതൽ തിയറ്റുകളിലെത്തും. ചിത്രത്തിലെ മൂന്ന് മിനുറ്റ് നീളുന്ന ദൃശ്യങ്ങൾ വെട്ടിച്ചുരുക്കിയാണ് എമ്പുരാന്‍റെ റീ എഡിറ്റട് പതിപ്പ് പ്രദർശിപ്പിക്കുക.
ചിത്രത്തിലെ ഗർഭിണിയെ ബലാത്സംഗം ചെയ്യുന്ന സീനാണ് ഒഴിവാക്കിയത്. സിനിമയിലെ വില്ലൻ കഥാപാത്രത്തിന്‍റെ ബജ്റംഗി എന്ന പേര് മാറ്റി ബൽരാജ് എന്നാക്കിയിട്ടുണ്ട്.
സംഘ്പരിവാർ സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്ന് എമ്പുരാൻ ചിത്രത്തിൽ നിന്ന് 17 ഓളം ഭാഗങ്ങൾ വെട്ടിമാറ്റാമാൻ നിർമാതാക്കൾ തീരുമാനിച്ചിരുന്നു. എഡിറ്റ് ചെയ്തു നീക്കാനാവാത്ത ഭാഗങ്ങൾ മ്യൂട്ട് ചെയ്യും.
വ്യാപകമായ പരാതിയും പ്രതിഷേധവും ശക്തമായതിന് പിന്നാലെ കേന്ദ്ര സെൻസർ ബോർഡ് ഇടപെട്ട് നടപടികൾ വേഗത്തിലാക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് വിവരം. ഇതിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിലെ സെൻസർ ബോർഡ് ആസ്ഥാനത്താണ് മോഡിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കിയത്.
വിവാദങ്ങളിൽ ഖേദം പ്രകടിപ്പിച്ച് മോഹൻലാൽ പങ്കുവെച്ച പോസ്റ്റിൽ എഡിറ്റ് ചെയ്ത് രംഗങ്ങൾ നീക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മോഹൻലാലിനും പ്രിഥ്യുരാജിനുമെതിരെ ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസർ രൂക്ഷമായ വിമർശനങ്ങൾ നടത്തിയിരുന്നു.
നടപടികള്‍ വേഗത്തിലാക്കാന്‍ സെന്‍സര്‍ ബോര്‍ഡ് അവധി ദിനത്തിലും യോഗം ചേര്‍ന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ, എഡിറ്റ് ചെയ്യാത്ത എമ്പുരാൻ ഇതുവരെ വിദേശത്ത് ഗ്രോസ് കളക്ഷന്‍ 85 കോടി പിന്നിട്ടു. ഒരു കോടി ഡോളറിന്റെ കളക്ഷന്‍ സ്വന്തമാക്കിയ വിവരം മോഹന്‍ലാല്‍ തന്നെയാണ് പങ്കുവച്ചത്. ചിത്രം റിലീസ് ചെയ്ത രണ്ട് ദിനം കൊണ്ടുതന്നെ കളക്ഷന്‍ 5 ദശലക്ഷം ഡോളര്‍ പിന്നിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.