സാമന്തയെ ജയിലിൽ അടക്കണമെന്ന് ഡോക്ടർ; ആരേയും ഉപദ്രവിക്കാൻ ആഗ്രഹമില്ലെന്ന് നടി

വൈറൽ അണുബാധകളെ പ്രതിരോധിക്കാൻ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോ​ഗിച്ച് നെബുലൈസേഷൻ ചെയ്താൽ മതിയെന്ന് നടി സാമന്ത സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. നടി പറഞ്ഞത് അശാസ്ത്രീയമായ ചികിത്സാരീതിയാണെന്ന് വിമർശിച്ച് സാമൂഹികമാധ്യമത്തിൽ ലിവർ ഡോക്ടർ എന്ന് അറിയപ്പെടുന്ന ഡോ. സിറിയക് എബി ഫിലിപ്സ് രം​ഗത്തെത്തിയിരുന്നു. ആരോ​ഗ്യശാസ്ത്ര വിഷയങ്ങളിൽ നിരക്ഷരയാണ് സാമന്തയെന്നും സയന്റിഫിക് സൊസൈറ്റിയും അമേരിക്കയിലെ ആസ്ത്മ അലർജി ഫൗണ്ടേഷനും ഹൈഡ്രജൻ പെറോക്സൈ‍ഡ് ഉപയോ​ഗിച്ച് നെബുലൈസ് ചെയ്യുന്നതിന് മുന്നറിയിപ്പ് നൽകുന്നുണ്ടെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. കൂടാതെ നടിയെ ജയിലിൽ അടക്കണമെന്നും ഡോക്ടർ പറഞ്ഞിരുന്നു. 

സംഭവം വിവാദമായതോടെ തന്റെ ഭാഗം വ്യക്തമാക്കിയിരിക്കുകയാണ് സാമന്ത. തന്റെ ഉദ്ദേശ്യം ആരേയും ഉപദ്രവിക്കണമെന്നല്ലെന്നാണ് സാമന്ത പറയുന്നത്. 25 വർഷമായി ഡി.ആർ.ഡി.ഒയിൽ സേവനമനുഷ്ഠിച്ച ഉയർന്ന യോഗ്യതയുള്ള ഒരു ഡോക്ടറാണ് തനിക്ക് ഈ ചികിത്സ രീതി നിർദേശിച്ചതെന്നും മറ്റുള്ളവരെ സഹായിക്കുക എന്നതാണ് തന്റെ ചിന്തയെന്നും നടി പറഞ്ഞു.

'കഴിഞ്ഞ രണ്ട് വർഷങ്ങളായി, എനിക്ക് പലതരം മരുന്നുകൾ കഴിക്കേണ്ടി വന്നു. പ്രൊഫഷനല്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഈ മരുന്നുകളെല്ലാം കഴിച്ചത്. ഇവയില്‍ പലതും വളരെയധികം ചെലവേറിയതായിരുന്നു. എന്നെപ്പോലൊരാള്‍ക്ക് ഇത് താങ്ങാവുന്നതാണെങ്കിലും സാധാരണക്കാരുടെ അവസ്ഥയെക്കുറിച്ച് ഞാന്‍ ചിന്തിച്ചു. കുറെക്കാലമായി ഈ ചികിത്സകളൊന്നും വേണ്ടത്ര ഫലം ചെയ്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇതര ചികിത്സാരീതികളെക്കുറിച്ച് ഞാന്‍ ചിന്തിച്ചത്. പരീക്ഷണങ്ങള്‍ക്കും അബദ്ധങ്ങള്‍ക്കും ശേഷം അദ്ഭുതകരമായി പ്രവര്‍ത്തിക്കുന്ന ചികിത്സകള്‍ കണ്ടെത്തി. 25 വർഷമായി ഡിആർഡിഒയിൽ സേവനമനുഷ്ഠിച്ച ഉയർന്ന യോഗ്യതയുള്ള ഒരു ഡോക്ടറാണ് തനിക്ക് ഈ ചികിത്സ രീതി നിർദേശിച്ചതെന്നും സാമന്ത കുറിച്ചിട്ടുണ്ട്. മറ്റുള്ളവരെ സഹായിക്കുക എന്നതാണ് തന്റെ ചിന്തയെന്നും ആരെയും ഉപദ്രവിക്കണമെന്നില്ലെന്നും അതുകൊണ്ട് ഇത്തരം കാര്യങ്ങൾ പങ്കുവയ്ക്കുന്നതിൽ കൂടുതൽ ശ്രദ്ധാലുവായിരിക്കുമെന്നും താരം കുറിച്ചു. തനിക്ക് ഫലം ചെയ്ത ഒരു രീതി പങ്കുവെക്കുക മാത്രമാണ് ചെയ്തത്.

ഒരു മാന്യവ്യക്തി എന്‍റെ പോസ്റ്റിനെയും ഉദ്ദേശ്യലക്ഷ്യങ്ങളെയും തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ചു. അദ്ദേഹം മാന്യനും ഒരു ഡോക്ടറുമാണ്. എന്നെക്കാള്‍ കൂടുതല്‍ അറിവ് അദ്ദേഹത്തിനുണ്ട് എന്നതില്‍ സംശയമില്ല. അദ്ദേഹത്തിന്‍റെ ഉദ്ദേശ്യവും നല്ലതാണെന്ന് എനിക്കുറപ്പുണ്ട്. പക്ഷെ അദ്ദേഹത്തിന്‍റെ വാക്കുകള്‍ പ്രകോപനമുണ്ടാക്കുന്നതായിരുന്നു. എന്നെ ജയിലിൽ അടയ്ക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു താരം എന്ന നിലയില്‍ വൈദ്യചികിത്സ ആവശ്യമുള്ള ഒരാളെന്ന നിലയിലാണ് ഞാന്‍ അക്കാര്യങ്ങള്‍ പങ്കുവച്ചത്. ആരെയും ഉപദ്രവിക്കണമെന്നോ പിന്തുണക്കണമെന്നോ പണമുണ്ടാക്കണമെന്ന ലക്ഷ്യത്തോടെയുമല്ല'- സാമന്ത പറഞ്ഞുയ

നേരത്തെയും സാമന്തയുടെ ഹെല്‍ത്ത് പോഡ്കാസ്റ്റിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ നടി മുന്‍പ് അനാരോഗ്യകരമായ ഭക്ഷണ-പാനീയ ബ്രാൻഡുകളെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നായിരുന്നു വിമർശനം. തുടർന്ന് സാമന്ത കുറ്റസമ്മതം നടത്തിയിരുന്നു.

Tags:    
News Summary - Samantha Ruth Prabhu defends nebuliser post: My intention is to help people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.