പാര്‍വ്വതി തിരുവോത്ത് നായികയാകുന്ന 'വര്‍ത്തമാനം' മാര്‍ച്ച് 12 ന് തിയറ്ററുകളിൽ

സംവിധായകന്‍ സിദ്ധാര്‍ത്ഥ് ശിവ പാര്‍വ്വതി തിരുവോത്തിനെ നായികയാക്കി ഒരുക്കുന്ന 'വര്‍ത്തമാനം' മാര്‍ച്ച് 12 ന് റിലീസ് ചെയ്യും. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും ആര്യാടന്‍ ഷൗക്കത്തിന്‍റേതാണ്. അദ്ദേഹം ചിത്രത്തിന്‍റെ നിര്‍മ്മാണ പങ്കാളി കൂടിയാണ്.

സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുള്‍ റഹ്മാനെ കുറിച്ച് ഗവേഷണം നടത്താനായി ഡല്‍ഹിയിലെ ഒരു യൂണിവേഴ്സിറ്റിയിലേക്കു യാത്രതിരിച്ച മലബാറില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് വര്‍ത്തമാനത്തിന്‍റെ പ്രമേയം. സമകാലിക ഇന്ത്യന്‍ സമൂഹം നേരിടുന്ന രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. 'ഫൈസാ സൂഫിയ' എന്ന ഗവേഷക വിദ്യാര്‍ഥിനിയുടെ കഥാപാത്രമാണ് പാര്‍വ്വതിയുടേത്. റോഷന്‍ മാത്യു, സിദ്ദിഖ് എന്നിവരും ചിത്രത്തിലെ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇന്ത്യയിലെ സാമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങളെ ചിത്രം സജീവമായി ചര്‍ച്ച ചെയ്യുമ്പോള്‍ തന്നെ ഒരു കൊമേഴ്ഷ്യല്‍ ഫിലിമിന്‍റെ എല്ലാ ചേരുവകളും അടങ്ങിയതാണ് 'വര്‍ത്തമാനം' എന്ന് സംവിധായകന്‍ സിദ്ധാര്‍ത്ഥ് ശിവ പറയുന്നു.

വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. ഡല്‍ഹി, ഉത്തരാഖണ്ഡ്, കേരളം എന്നിവിടങ്ങളിലായി രണ്ടു ഷെഡ്യൂളിലാണ് 'വര്‍ത്തമാനം' ചിത്രീകരിച്ചത്. രണ്ടു പാട്ടുകള്‍ ചിത്രത്തിലുണ്ട്. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് വര്‍ത്തമാനം. ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാക്കള്‍ ഒരുമിക്കുന്ന സിനിമയെന്ന പ്രത്യേകത കൂടി ഇതിനുണ്ട്. ചിത്രത്തിന്‍റെ ടീസറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.  'പാഠം ഒന്ന് ഒരു വിലാപം,' 'ദൈവനാമത്തില്‍', 'വിലാപങ്ങള്‍ക്കപ്പുറം', എന്നീ ചിത്രങ്ങള്‍ക്കു ശേഷം ആര്യാടന്‍ ഷൗക്കത്ത് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രമാണ് 'വര്‍ത്തമാനം'. പാര്‍വ്വതി തിരുവോത്തിന്‍റെ വളരെ ശ്രദ്ധേയമായ കഥാപാത്രമാണ് 'വര്‍ത്തമാന'ത്തിലെ ഫൈസാസൂഫിയ.

അഴകപ്പനാണ്​ ചിത്രത്തിന്‍റെ ക്യാമറ നിർവഹിച്ചിരിക്കുന്നത്​. ഗാനരചന: റഫീക് അഹമ്മദ്, വിശാല്‍ ജോണ്‍സണ്‍, പശ്ചാത്തല സംഗീതം: ബിജിപാല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഡിക്സന്‍ പൊടുത്താസ്, പി.ആര്‍.ഒ: പി.ആര്‍.സുമേരന്‍ (ബെന്‍സി പ്രൊഡക്ഷന്‍സ്)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.