'എല്ലാം ലോകം കാണുന്നുണ്ടെന്ന് ഇന്ത്യൻ നേതാക്കൾ അറിയണം'; കർഷകർക്കൊപ്പം തന്നെയെന്ന് ഹോളിവുഡ് നടി

വാഷിങ്ടൺ: ഗ്രെറ്റ തുൻബർഗിനും റിഹാനക്കും പിന്നാലെ കർഷക പ്രക്ഷോഭത്തെ പിന്തുണച്ച് ഹോളിവുഡ് നടി സൂസൻ സാറൻഡനും രംഗത്തെത്തിയിരുന്നു. 'ഇന്ത്യയിലെ കർഷക സമരത്തിന് ഐക്യദാർഢ്യം. അവർ ആരെന്നും അവരുടെ ആവശ്യം എന്തെന്നുമറിയാനായി ഇത് വായിക്കുക' എന്ന അടിക്കുറിപ്പോടെ കർഷക പ്രക്ഷോഭം സംബന്ധിച്ച ന്യുയോർക്ക് ടൈംസിന്‍റെ വാർത്തയും അവർ ആദ്യ ട്വീറ്റിൽ പങ്കുവെച്ചിരുന്നു.

എന്നാൽ, രണ്ടാമത്തെ ട്വീറ്റിൽ സാറൻഡൻ കേന്ദ്ര സർക്കാരിനെ കടന്നാക്രമിക്കുക തന്നെ ചെയ്തു. ഏറ്റവും ദുർബലരായവരെ നിശബ്ദമാക്കാനുള്ള ശ്രമങ്ങൾക്കിടയിലും ലോകം തങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്ന് ഇന്ത്യൻ നേതാക്കൾ ഓർമ്മിക്കണമെന്ന് അവർ പറഞ്ഞു. ശനിയാഴ്ച്ച വൈകുന്നേരം ട്വിറ്ററിൽ 'ഇന്ത്യ കർഷക പ്രക്ഷോഭം അടിച്ചമർത്താൻ ശ്രമിക്കുന്നതിനാൽ രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം അപകടത്തിലാണ്' - എന്ന അൽ ജസീറയുടെ വാർത്താ റിപ്പോർട്ട് സാറൻഡൻ പങ്കുവെച്ചിരുന്നു.

''കോർപ്പറേറ്റ് അത്യാഗ്രഹത്തിനും ചൂഷണത്തിനും യുഎസിൽ മാത്രമല്ല ലോകമെമ്പാടും ഒരു പരിധിയും അറിയില്ല. ഏറ്റവും ദുർബലരായവരെ നിശബ്ദമാക്കാൻ കോർപ്പറേറ്റുകൾക്കും മാധ്യമങ്ങൾക്കും രാഷ്ട്രീയക്കാർക്കും ഒപ്പംചേർന്ന് പ്രവർത്തിക്കുേമ്പാൾ ലോകം അവരെ ഉറ്റുനോക്കുന്നുണ്ടെന്നും ഞങ്ങളെല്ലാം കർഷകർക്കൊപ്പമാണെന്നും ഇന്ത്യയിലെ നേതാക്കൻമാരെ ഞങ്ങൾക്ക് ബോധ്യപ്പെടുത്തേണ്ടതുണ്ട്''. -അടിക്കുറിപ്പായി ഹോളിവുഡ് നടി എഴുതിയത് ഇങ്ങനെയായിരുന്നു.

അമേരിക്കൻ നടിയും ആക്ടിവിസ്റ്റും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ് 78 കാരിയായ സൂസൻ സാറൻഡൻ. ഓസ്കാർ, ബാഫ്റ്റ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ അവർ നേടിയിട്ടുണ്ട്. ഒമ്പത് ഗോൾഡൻ ഗ്ലോബ് അവാർഡുകൾക്കും നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്. പുരോഗമന രാഷ്ട്രീയക്കാരിയായി അറിയപ്പെടുന്ന നടിയാണ് സാറൻഡൻ. യുനിസെഫ് ഗുഡ്‌വിൽ അംബാസഡറായി പ്രവർത്തിച്ചിട്ടുണ്ട്. ഇറ്റലിയിലെ ടൂറിനിൽ നടന്ന 2006 ഒളിമ്പിക് വിന്‍റർ ഗെയിംസിന്‍റെ ഉദ്ഘാടന ചടങ്ങിൽ ഒളിമ്പിക് പതാക വഹിക്കാൻ തിരഞ്ഞെടുത്ത എട്ട് സ്ത്രീകളിൽ ഒരാളായിരുന്നു അവർ. അതേ വർഷം അവർക്കക്ക് ആക്ഷൻ എഗെയിൻസ്റ്റ് ഹംഗർ ഹ്യൂമാനിറ്റേറിയൻ അവാർഡും ലഭിച്ചു. 'തെൽമ ആൻഡ് ലൂയിസ്' പോലുള്ള സ്ത്രീപക്ഷ സിനിമളിലൂടെയും ഏറെ പ്രശസ്തയാണ് സാറൻഡൻ.

Tags:    
News Summary - We must let India’s leaders know the world is watching says Susan Sarandon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.