മനാമ ലോകത്തിലെ ഏറ്റവും ചെലവേറിയ 71ാമത് നഗരം 

മനാമ: ബഹ്റൈന്‍ തലസ്ഥാനവും പ്രധാന നഗരവുമായ മനാമയില്‍ ജീവിതചെലവ് വര്‍ധിച്ചതായി പഠനം. ലോകത്തെ ഏറ്റവും ചെലവേറിയ നഗരങ്ങളില്‍ 71ാം സ്ഥാനമാണ് ബഹ്റൈന് ലഭിച്ചത്. ‘മെര്‍സര്‍ മിഡില്‍ ഈസ്റ്റിന്‍െറ’ പഠനമനുസരിച്ചാണ്. ഇവര്‍ പോയ വര്‍ഷം നടത്തിയ പഠനമനുസരിച്ച് മനാമക്ക് 91ാം സ്ഥാനമായിരുന്നു. മൊത്തം 209 നഗരങ്ങളുടെ കണക്കാണ് എടുത്തത്. ഉയര്‍ന്ന വാടകയും പ്രാദേശിക കറന്‍സികളുടെ ഡോളറുമായുള്ള മാറ്റമില്ലാത്ത നിരക്കുമാണ് ഇതിന് പ്രധാനകാരണമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. നിലവിലുള്ള കണക്കനുസരിച്ച് റിയാദ് റോമിനേക്കാള്‍ ചെലവേറിയ നഗരമാണ്. ഗള്‍ഫിലെ ഒട്ടുമിക്ക നഗരങ്ങളിലെയും ചെലവ് കൂടിയിട്ടുണ്ട്. ഗള്‍ഫിലെ ഏറ്റവും ചെലവേറിയ നഗരം ദുബൈ ആണ്. 21ാം സ്ഥാനമാണ് ദുബൈക്ക്. തൊട്ടടുത്ത് 25ാം സ്ഥാനത്ത് അബൂദബി സ്ഥാനം പിടിച്ചു. റിയാദ് 57ാമതും ദോഹ 76ാംതും മസ്കത്ത് 94ാമതും കുവൈത്ത് സിറ്റി 103ാം സ്ഥാനത്തുമാണുള്ളത്. ഗള്‍ഫിലെ ഏറ്റവും ചെലവുകുറഞ്ഞ നഗരം ജിദ്ദയാണ്. ജിദ്ദക്ക് 121ാം സ്ഥാനമാണ് ലഭിച്ചത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ നിലയില്‍ നിന്നും 30 പോയന്‍റ് ജിദ്ദയും മുകളിലേക്ക് പോയി. കഴിഞ്ഞ വര്‍ഷം ജിദ്ദക്ക് 151ാം സ്ഥാനമായിരുന്നു. നഗരത്തിലെ ഭക്ഷണം, യാത്ര തുടങ്ങിയ ദൈനംദിന ചെലവുകള്‍, വസ്ത്രത്തിന്‍െറ വില, വാടക, വിവിധ സേവനങ്ങള്‍ക്ക് നല്‍കേണ്ട പണം തുടങ്ങിയവയാണ് വിലയിരുത്തപ്പെട്ടത്. യൂറോപ്യന്‍ നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സൗദിയിലെ ഒട്ടുമിക്ക നഗരങ്ങളിലേയും സാധന വിലയും സേവന നിരക്കുകളും കുറവാണ്. എന്നാല്‍, പ്രവാസികളെ ചുറ്റിപ്പറ്റിയുള്ള വാടക വിപണിയാണ് റിയാദിലെയും ജിദ്ദയിലെയും ചെലവ് വര്‍ധിപ്പിക്കുന്നത്. 
വിവിധ രാജ്യങ്ങളിലെ കറന്‍സികളുടെ എക്സ്ചേഞ്ച് നിരക്കുകളില്‍ വന്ന മാറ്റവും ഇവിടുത്തെ ചെലവുസൂചിക വര്‍ധിക്കാനുള്ള കാരണമായെന്ന് ഇക്കണോമിക് ഡെവലപ്മെന്‍റ് ബോര്‍ഡ് ചീഫ് ഇക്കണോമിസ്റ്റ് ജര്‍മോ കോട്ലെയ്നിനെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. തുര്‍ക്കി ലിറ, ഇന്ത്യന്‍ രൂപ തുടങ്ങിയ നിരവധി കറന്‍സികള്‍ ഇടിഞ്ഞിട്ടുണ്ട്. ഫ്ളെക്സിബ്ള്‍ വിനിമയ നിരക്കുള്ള കറന്‍സികളുടെ ഏറ്റക്കുറച്ചിലുകള്‍ സ്വാഭാവികമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 
പുതിയ കണക്കുകള്‍ കേട്ട് അങ്കലാപ്പിലാകേണ്ട കാര്യമില്ളെന്നും അതിനെ പോസിറ്റീവായി കണ്ടാല്‍ മതിയെന്നും ബഹ്റൈന്‍ ചേമ്പര്‍ ഓഫ് കോമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രി ഫുഡ് ആന്‍റ് അഗ്രികള്‍ചര്‍ കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് അല്‍ അമീന്‍ അഭിപ്രായപ്പെട്ടു. ബഹ്റൈന്‍ ജീവിതത്തിന്‍െറ നിലവാരം കൂടുതല്‍ മെച്ചപ്പെട്ടുവെന്ന് വിലയിരുത്തിയാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെട്ടിട്ടുണ്ട്. മാത്രമല്ല, ഗള്‍ഫിനെ മൊത്തം പരിഗണിക്കുമ്പോള്‍, മനാമയിലെ ചെലവിനെ കുറിച്ച് വലിയ പരാതിയൊന്നും പറയാനുമാകില്ല. പണപ്പെരുപ്പത്തിന്‍െറ ചില പ്രശ്നങ്ങളുണ്ട്. ബഹ്റൈനില്‍ ഇപ്പോഴും 500 ഫില്‍സിന് ഭക്ഷണം കഴിക്കാമെന്നത് ചെറിയ കാര്യമല്ളെന്ന് അദ്ദേഹം പറഞ്ഞു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.