ആരോഗ്യ മികവിന്‍െറ നഗരമാകാന്‍ മനാമ തയാറെടുക്കുന്നു

മനാമ: ‘ആരോഗ്യകരമായ നഗര’മെന്ന പദവി നേടിയെടുക്കാനായി മനാമ തയാറെടുക്കുന്നു. ഈ വര്‍ഷം അവസാനത്തോടെ ലോകാരോഗ്യ സംഘടന (ഡബ്ള്യു.എച്ച്.ഒ)യുടെ അംഗീകാരം നേടിയെടുക്കാനാണ് ശ്രമം. ആരോഗ്യവികസനത്തില്‍ സര്‍ക്കാറിനെയും പങ്കാളിയാക്കിയുള്ള ഡബ്ള്യു.എച്ച്.ഒയുടെ പദ്ധതിയാണിത്. ഇതിനായി വിവിധങ്ങളായ പദ്ധതികള്‍ നടപ്പാക്കും. ഇതിനുള്ള നീക്കങ്ങള്‍ തുടങ്ങിയതായി കാപിറ്റല്‍ ഗവര്‍ണര്‍ ശൈഖ് ഹിഷാം ബിന്‍ മുഹമ്മദ് ആല്‍ ഖലീഫ പറഞ്ഞു. പദ്ധതിക്ക് തുടക്കം കുറിച്ച് ഗുദൈബിയ ഓഫിസേഴ്സ് ക്ളബില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യമന്ത്രി ഫാഇഖ ബിന്‍ത് സഈദ് അസ്സാലിഹും സന്നിഹിതയായിരുന്നു. ആരോഗ്യം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്ന കാര്യം ഉറപ്പാക്കുന്ന പദ്ധതിയെന്ന നിലയില്‍ ഇതിന് ഏറെ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ വകുപ്പുകളും സ്വകാര്യമേഖലയും പൊതുജനങ്ങളും സംയുക്തമായി അണിചേരുന്ന പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. ഇതില്‍, പൊതുമരാമത്ത്, മുനിസിപ്പാലിറ്റീസ് കാര്യ നഗരാസൂത്രണ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, കാപിറ്റല്‍ ട്രസ്റ്റീസ്, ഭവന മന്ത്രാലയം, യുവജന-കായിക മന്ത്രാലയം തുടങ്ങി 11 സര്‍ക്കാര്‍ വിഭാഗങ്ങള്‍ സഹകരിക്കും. ഒരു വര്‍ഷത്തിനുള്ളില്‍തന്നെ മനാമക്ക് ഡബ്ള്യു.എച്ച്.ഒയുടെ അംഗീകാരം നേടിയെടുക്കാനാകുമെന്നാണ് പ്രതീക്ഷ. പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ വിവിധ വിഭാഗങ്ങളില്‍ സമ്മര്‍ദം ചെലുത്തും. 2018ലെ ആദ്യ പാദത്തിനപ്പുറം ഇത് നീളില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
   ഇതിന്‍െറ ഭാഗമായി മാളുകളില്‍ കൂടുതല്‍ ആരോഗ്യ പരിപാടികള്‍ നടത്തും. തെരുവുകളിലും വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രാലയവുമായി ചേര്‍ന്ന് യോഗങ്ങള്‍ നടത്തിയിട്ടുണ്ട്. ഇനി കര്‍മപദ്ധതിയുടെ രൂപരേഖ തയ്യാറാക്കേണ്ടതുണ്ട്. അംഗീകാരം ലഭിക്കണമെങ്കില്‍ നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്. ഇതിനായി ആസൂത്രിതമായി ശ്രമങ്ങള്‍ നടക്കണം. മതിയായ നടപ്പാതകള്‍ നിര്‍മ്മിക്കുക, മാളുകളിലും മറ്റും ആരോഗ്യ പരിപാടികള്‍ സംഘടിപ്പിക്കുക, ബോധവത്കരണ പരിപാടികള്‍ നടത്തുക തുടങ്ങിയവയെല്ലാം ഇതില്‍ പെടും. തലസ്ഥാനനഗരിയില്‍ ഒട്ടുമിക്ക അടിസ്ഥാന സൗകര്യങ്ങളും നിലവിലുണ്ട്. ഇത്  കാര്യക്ഷമമാക്കുക, കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിക്കുക തുടങ്ങിയവക്ക് ഊന്നല്‍ നല്‍കാനാണ് ആലോചിക്കുന്നത്. സിത്ര മാള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ കാര്യങ്ങള്‍ നടപ്പാക്കും. ഇതിന് ബഹ്റൈന്‍ ഡെവലപ്മെന്‍റ് ബാങ്കുമായി കൈകോര്‍ക്കും. സ്വകാര്യമേഖലയുമായി ചേര്‍ന്ന് സല്‍മാനിയ ഗാര്‍ഡനും നവീകരിക്കും. സ്വദേശികളെയും ടൂറിസ്റ്റുകളെയും ഒരുപോലെ ആകര്‍ഷിക്കുന്ന രീതിയിലുള്ള പദ്ധതികളാണ് പരിഗണിക്കുന്നത്. 
   ഗള്‍ഫിലെ മറ്റ് നഗരങ്ങള്‍ക്ക് കൂടി മാത്രകയാകുന്ന രൂപത്തിലാകും പദ്ധതി നടപ്പാക്കുകയെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ബഹ്റൈനില്‍ ഉയര്‍ന്ന സാക്ഷരതാനിരക്കുണ്ടെന്ന കാര്യം വലിയ നേട്ടമാണ്. 
സാംസ്കാരിക സാക്ഷരതക്കും ബൗദ്ധിക സാക്ഷരതക്കുമാണ് ഇനി മുന്‍ഗണന നല്‍കേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ചില മേഖലകളില്‍ നിശ്ചിതനേട്ടമുണ്ടാക്കിയതായി നമുക്ക് അവകാശപ്പെടാവുന്നതാണ്. എന്നാല്‍, അതിന് സുസ്ഥിര സ്വഭാവമുണ്ടെന്ന് ഉറപ്പുവരുത്താനാകണം. 
നേട്ടങ്ങളില്‍ നിന്ന് പിറകോട്ട് പോകുന്ന അവസ്ഥയുണ്ടാകരുത്. നഗരഭരണകൂടങ്ങളുടെ അജണ്ടയില്‍ ആരോഗ്യരംഗത്തിന് മികച്ച പരിഗണലഭിക്കുകയെന്നതിനാണ് ഡബ്ള്യു.എച്ച്.ഒ. പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത്.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.