മനാമ: സഹമുറിയന്റെ കൂർക്കംവലി കാരണം ഉറക്കം വരാത്ത പ്രവാസികൾ ധാരാളമുണ്ട്. ഇതിൽ പരാതി പറഞ്ഞതിന്റെ പേരിൽ കൂട്ടുകാരനെ ആക്രമിക്കാനൊന്നും സാധാരണ കൂർക്കംവലിക്കാർ മുതിരാറില്ല. എന്നാൽ, കഴിഞ്ഞദിവസം അത്തരമൊരു സംഭവമുണ്ടായി. ഉച്ചത്തിലുള്ള കൂർക്കംവലിമൂലം ഉണ്ടായ തർക്കത്തെത്തുടർന്ന് ഏഷ്യക്കാരൻ സഹമുറിയന്റെ പല്ല് അടിച്ചുകൊഴിച്ചു. 50കാരനായ ഹെവി വെഹിക്ൾ ഡ്രൈവറാണ് പ്രതി. 52കാരനാണ് ആക്രമണത്തിനിരയായത്.
രണ്ടുപേരും ഒപ്പം താമസിക്കുന്ന മറ്റു തൊഴിലാളികൾക്കൊപ്പം താമസസ്ഥലത്ത് ഇരിക്കുമ്പോഴാണ് സംഭവം നടന്നത്. പ്രതിയുടെ ഉച്ചത്തിലുള്ള കൂർക്കംവലി കാരണം ഉറങ്ങാൻ പറ്റുന്നില്ലെന്ന് ഇരയായയാൾ പരാതിപ്പെട്ടു. ശബ്ദം കുറച്ച് കൂർക്കം വലിക്കുകയോ ചികിത്സക്കായി ആശുപത്രിയിൽ പോകുകയോ വേണമെന്നായിരുന്നു ഉറക്കം നഷ്ടപ്പെട്ടയാളുടെ അഭ്യർഥന.എന്നാൽ, പ്രതി ക്ഷുഭിതനാകുകയാണ് ചെയ്തത്. ഇരയുടെ മുഖത്ത് ശക്തിയായി അടിച്ചു. പല്ലു പറിഞ്ഞ് താഴെ.
കേസ് പൊലീസിന്റെ അടുത്തെത്തി. പബ്ലിക് പ്രോസിക്യൂഷൻ നടത്തിയ അന്വേഷണത്തിൽ ഇരക്ക് ഗുരുതര പരിക്കേറ്റതായി കണ്ടെത്തി. അടിച്ചതായി പ്രതി സമ്മതിക്കുകയും ചെയ്തു. ഇരയുടെ പല്ല് നഷ്ടപ്പെട്ടതായി ഫോറൻസിക് റിപ്പോർട്ടും സ്ഥിരീകരിച്ചു. കേസ് ഇപ്പോൾ ഹൈ ക്രിമിനൽ കോടതിയിലാണ്. ആഗസ്റ്റ് അഞ്ചിന് കോടതി വിധി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.