മനാമ: കഴിഞ്ഞ 38 വർഷമായി നാട്ടിൽപോകാനാകാത്ത സങ്കടങ്ങളുംപേറി രോഗക്കിടക്കയിൽ ക ഴിയുന്ന തൃശൂർ ഗുരുവായൂർ സ്വദേശി ഗോപിക്ക് തുണ നൽകാൻ പ്രവാസലോകത്തെ നന്മ മനസ്സുകൾ ഒരുമിക്കുന്നു. ഗോപിക്ക് യാത്രാടിക്കറ്റും 250 ബി.ഡിയും ഒപ്പം നാട്ടിലേക്ക് പോകുന്ന വേളയിൽ ഒരുപെട്ടി സമ്മാനങ്ങളും നൽകാൻ തയാറാണെന്ന് അദ്ലിയയിലെ ക്ഷേത്ര ഫാഷൻ ഷോപ് ഉടമ ദേവൻ അറിയിച്ചു. നിരവധി പ്രവാസികളും ജീവകാരുണ്യ പ്രവർത്തകരും ഗോപിയെ ഫോണിലൂടെ ബന്ധപ്പെടുകയും സഹായ വാഗ്ദാനങ്ങൾ അറിയിക്കുകയും ചെയ്യുന്നുണ്ട്. അതേസമയം, പെരുവഴിയിൽനിന്ന് ഗോപിയെ താൻ താമസിക്കുന്ന സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുവന്ന് ഭക്ഷണവും മരുന്നും വാങ്ങി നൽകി ശുശ്രൂഷിച്ച മുഹമ്മദ് റഫീഖ് വെളിയേങ്കാട്, ഗോപിയുടെ ദുരിതാവസ്ഥ പുറംലോകത്ത് എത്തിച്ച സാമൂഹിക പ്രവർത്തകൻ അഷ്ക്കർ പൂഴിത്തല എന്നിവരെയും പ്രവാസികൾ അഭിനന്ദനം അറിയിക്കുന്നുണ്ട്. 1979 ലാണ് ഗോപി 23ാം വയസ്സിൽ പെയിൻറിങ് ജോലിക്കാരനായി ബഹ്റൈനിൽ എത്തിയത്.
തുടർന്ന് 1981ൽ മൂന്നുമാസത്തെ ലീവിൽ നാട്ടിൽപോയി വന്നു. തുടർന്ന് കുറച്ചുകാലം കഴിഞ്ഞപ്പോൾ ജോലി ചെയ്തിരുന്ന കമ്പനി അടച്ചു പൂട്ടി. ഇതിനെത്തുടർന്ന് സാമ്പത്തികമില്ലാത്തതിനാൽ യഥാസമയം വിസ പുതുക്കാൻ കഴിയാതെ വന്നപ്പോഴാണ് ജീവിതം ദുരിതപൂർണമായത്. നാട്ടിൽ മാതാവ് മരിച്ച സമയത്ത് പോകാൻ കഴിയാത്തതിെൻറ വിഷമം കൂടിയായപ്പോൾ മാനസികമായി തളർന്നനിലയിലായി. അഞ്ചു വർഷം മുമ്പ് ജോലിക്കിടെ ഉണ്ടായ അപകടം ശാരീരികമായും തളർത്തി. എത്രയുംവേഗം ഗോപിയെ നാട്ടിൽ എത്തിക്കാനുള്ള പരിശ്രമത്തിലാണ് പ്രവാസികളായ സാമൂഹിക പ്രവർത്തകർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.