മനാമ: കൊട്ടും കുഴൽവിളിത്താളവുമായി ഒന്നരമണിക്കൂറോളമുള്ള ഇലഞ്ഞിത്തറമേളത്തി ന് സാക്ഷാൽ മട്ടന്നൂർ ശങ്കരൻകുട്ടിയും അരുമശിഷ്യൻ നടൻ ജയറാമും നേതൃത്വം നൽകിയപ്പ ോൾ അത് ബഹ്റൈനിലെ പ്രവാസി സമൂഹത്തിന് മറക്കാനാകാത്ത അനുഭവമായി. ബഹ്റൈൻ സോപാനം വാദ്യകലാസംഘം 10ാം വാർഷികത്തിെൻറ ഭാഗമായി ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച ‘വാദ്യസംഗമം 2019’വേദിയിലാണ് ഗുരുശിഷ്യന്മാർ കൊട്ടിത്തിമിർത്തത്. ഇടന്തല ചെണ്ട, വലന്തല ചെണ്ട, ഇലത്താളം, കുറുങ്കുഴൽ, കൊമ്പ് എന്നിവയുമായി 250 ഒാളം വാദ്യകലാകാരന്മാരും ഒപ്പം ചേർന്നപ്പോൾ അത് അത്യപൂർവ സംഗമമായി.
പതിഞ്ഞ കാലത്തിൽ കൊലുമ്പലിൽ തുടങ്ങിയ മേളം ഒാരോ ഘട്ടം പിന്നിട്ട് ഒടുവിൽ രൗദ്രഭാവത്തിലെത്തി. അതിെൻറ ഉച്ചസ്ഥായിലെത്തിയേപ്പാൾ കണ്ടും കേട്ടും നിന്നവരുടെ ഹൃദയവും മിഴികളും നിറയുകയും ചെയ്തു. ഇന്ത്യക്കുപുറത്ത് ഇതാദ്യമായാണ് മട്ടന്നൂർ ശങ്കരൻകുട്ടിയും ജയറാമും ഒരുമിച്ച് പരിപാടി അവതരിപ്പിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. 50 മീറ്റർ നീളവും 10 മീറ്റർ വീതിയുമുള്ള വേദി ആസ്വാദകർക്ക് വേറിട്ട അനുഭവമായി. ‘വാദ്യസംഗമം 2019’ മട്ടന്നൂർ ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്തു. സുവനീർ ‘തൗര്യത്രികം’ മനോജ് കെ ജയൻ പ്രകാശനം ചെയ്തു.
കേളി, സോപാനസംഗീതം തുടങ്ങി അപൂർവമായ ഇരട്ടപ്പന്തി പഞ്ചാരിമേളവും അരങ്ങേറി. പല്ലാവൂർ ശ്രീധരൻ, കോട്ടക്കൽ രവി എന്നിവരുടെ നേതൃത്വത്തിൽ പഞ്ചവാദ്യം, രാജേഷ് ചേർത്തലയുടെ പുല്ലാങ്കുഴൽ ഫ്യൂഷൻ, കേരള ക്ഷേത്ര വാദ്യകലാ അക്കാദമിയുടെ ആദ്യ വിദേശഘടകത്തിെൻറ ഉദ്ഘാടനം, 10ാം വാർഷികം പ്രമാണിച്ച് ഇന്ത്യൻ സ്കൂളിലെ നിർധനരായ 10 വിദ്യാർഥികൾക്കുളള വിദ്യാഭ്യാസ ധനസഹായ സമർപ്പണം എന്നിവയും നടന്നു. സന്തോഷ് കൈലാസ്, രക്ഷാധികാരി അനിൽ മാരാർ, കൺവീനർ നവീൻ വിജയൻ, ചന്ദ്രശേഖരൻ, ജോഷി ഗുരുവായൂർ, ഷൈൻരാജ്, ദേവദാസ്, മഹേഷ് നാട്ടിക, രാജേഷ് മാരാർ, ബാലഗോപാൽ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.