മനാമ: ഒരു കുടുംബത്തിലെ 16 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ബന്ധുജനങ്ങള്‍ക്കിടയിലും സുരക്ഷാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി. കോവിഡ്-19 വ്യാപനം തടയുന്നതിന് നിര്‍ദേശിക്കപ്പെട്ട കാര്യങ്ങള്‍ പാലിക്കുന്നതിനും സുരക്ഷാനിര്‍ദേശങ്ങള്‍ പിന്തുടരണമെന്നും ഇക്കാര്യത്തില്‍ വീഴ്ചവരുത്തുന്നത് ഓരോരുത്തരുടെയും ആരോഗ്യത്തെ ബാധിക്കുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. കോവിഡ് പോസിറ്റിവ് ആയ കുടുംബത്തിലെ ഒരാളില്‍നിന്നാണ് മറ്റുള്ളവര്‍ക്ക് രോഗപ്പകര്ച്ചയുണ്ടായിരിക്കുന്നത്. വേണ്ടത്ര സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാതെ കുടുംബാംഗങ്ങള്‍ ഇഫ്താറിന് ഒരുമിച്ചുകൂടിയത് വഴിയാണ് ഇത് സംഭവിച്ചത്.
വീടുകളില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുന്നതില്‍ വീഴ്ചവരുത്തരുതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷാനിര്‍ദേശങ്ങള്‍ പാലിക്കാത്തതിനാലാണ് മാതാപിതാക്കള്‍, സഹോദരങ്ങള്‍, സഹോദരിമാര്‍, ചെറിയ കുട്ടികള്‍ എന്നിവര്‍ക്കടക്കം രോഗബാധയുണ്ടായിട്ടുള്ളത്. ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ മന്ത്രാലയം ശക്തിപ്പെടുത്തിയിട്ടുണ്ട്. സുരക്ഷ ശക്തമാക്കുന്നതിെൻറ ഭാഗമായി കോവിഡ് ടെസ്റ്റ് വിപുലപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനിടെ, ബഹ്റൈനിൽ 82 പേർക്കുകൂടി കോവിഡ് ഞായറാഴ്ച സ്ഥിരീകരിച്ചു. ഇവരിൽ 64 പേർ പ്രവാസി തൊഴിലാളികളാണ്. 18 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. പുതുതായി 10 പേർ സുഖംപ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.