മനാമ: മെറ്റ്ഫോർമിൻ-ഗ്ലൂക്കോഫേജ് അടങ്ങിയ മരുന്ന് പ്രമേഹ രോഗത്തിന് ഉപയോഗിക്കുന്നതിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രാലയവും നാഷനൽ ഹെൽത് റഗുലേറ്ററി അതോറിറ്റിയും വ്യക്തമാക്കി. ഇൗ മരുന്ന് ഉപയോഗിക്കുന്ന രോഗികൾക്ക് അത് തുടരണോ വേറെ മരുന്ന് നിർദേശിക്കണോ എന്ന് തീരുമാനിക്കേണ്ടത് ചികിത്സിക്കുന്ന ഡോക്ടറാണ്. മരുന്ന് തുടരണമെന്നാണ് ഡോക്ടർ നിർദേശിക്കുന്നതെങ്കിൽ കുറച്ചുകാലത്തേക്ക് തുടരുന്നതിൽ കുഴപ്പമില്ല. മരുന്ന് മാറ്റി വേറൊന്ന് തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവർ ഡോക്ടറുടെ ഉപദേശം തേടണം. ഡോക്ടറുടെ നിർദേശമില്ലാതെ മരുന്ന് നിർത്താൻ പാടില്ലെന്നും അറിയിച്ചു.
പ്രമേഹത്തിന് ഉപയോഗിക്കുന്ന ‘മെറ്റ്ഫോര്‍മിന്‍’ അടങ്ങിയ ചില മരുന്നുകൾ പിന്‍വലിക്കാന്‍ തീരുമാനിച്ചതായി നാഷനല്‍ ഹെല്‍ത് റെഗുലേറ്ററി അതോറിറ്റി ചീഫ് എക്സിക്യൂട്ടിവ് ഡോ. മര്‍യം അദ്ബി അല്‍ ജലാഹിമ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അര്‍ബുദത്തിന് കാരണമാകുന്ന വസ്തുക്കള്‍ ഇതില്‍ അടങ്ങിയിട്ടുണ്ടെന്ന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി നല്കിയ മുന്നറിയിപ്പിെൻറ അടിസ്ഥാനത്തിലാണ് നടപടി.
മെറ്റ്ഫോർമിൻ അടങ്ങിയ സുരക്ഷിതമായ മരുന്നുകളുടെ പട്ടിക അതോറിറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽ ഉൾപ്പെടാത്ത മരുന്നുകളുടെ ഗുണനിലവാരം സംബന്ധിച്ച് ആരോഗ്യ മന്ത്രാലയത്തിെൻറയും അതോറിറ്റിയുടെയും പരിശോധന നടക്കുകയാണ്. വരും ദിവസങ്ങളിൽ ഇതിെൻറ ഫലം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പട്ടികയിൽ ഉൾപ്പെടാത്ത മരുന്നുകളുടെ സുരക്ഷ നിലവാരം അറിയിക്കാൻ ഉൽപാദക കമ്പനികൾക്ക് 72 മണിക്കൂർ സമയം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.