മനാമ: അവശ്യ സാധന വില നിലവാരം ഉറപ്പാക്കുന്നതിനും അനാവശ്യ വില വര്‍ധന തടയുന്നതിനുമാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായാണ് യോഗം ചേർന്നത്. വിവിധ പ്രദേശങ്ങളിലെ ജനങ്ങളുടെ ആവശ്യങ്ങളും പരാതികളും കേള്‍ക്കുന്നതിനും പരിഹരിക്കുന്നതിനും പാര്‍പ്പിടകാര്യ മന്ത്രിയെയും പൊതുമരാമത്ത്, മുനിസിപ്പല്‍, നഗരാസൂത്രണ കാര്യ മന്ത്രിയെയും പ്രധാനമന്ത്രി ചുമതലപ്പെടുത്തി. സെന്‍ട്രല്‍ മാര്‍ക്കറ്റ് നവീകരണവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ പരിഗണിക്കാനും കച്ചവടക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ ഉപകരിക്കുന്ന അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാനും നിര്‍ദേശിച്ചു.
സിത്ര, സെന്‍ട്രല്‍ മാര്‍ക്കറ്റ്, സിത്ര ഷോപ്പിങ് മാള്‍ എന്നിവിടങ്ങളിലെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനും നിര്‍ദേശമുണ്ട്. ഭക്ഷ്യവസ്തുക്കളുടെ വിലവര്‍ധന തടയുന്നതിന് പരിശോധനകള്‍ ശക്തമാക്കുന്നതിനും തീരുമാനിച്ചു. വില്‍ക്കുന്ന വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാനും നിര്‍ദേശമുണ്ട്. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും വൈറസ്വ്യാപനം തടയുന്നതിന് സ്വീകരിച്ച മാര്‍ഗങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമായി തുടരുന്നതിനും രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫ നിര്ദേശിച്ചതിെൻറ പശ്ചാത്തലത്തില്‍ തുടര്‍ നടപടികള്‍ കൈക്കൊള്ളാന്‍ കാബിനറ്റ് തീരുമാനിച്ചു. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കാബിനറ്റ് മതിപ്പ് രേഖപ്പെടുത്തി.
കയറ്റുമതി 30 ശതമാനത്തില്‍ താഴെയുള്ളതും വാണിജ്യ-വ്യവസായ-ടൂറിസം മന്ത്രാലയത്തിെൻറ കീഴിലുള്ള വ്യാവസായിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നതുമായ വ്യവസായിക കമ്പനികളുടെ വാടക അടുത്ത മൂന്ന് മാസത്തേക്ക് ഇളവ് ചെയ്യാന്‍ കാബിനറ്റ് തീരുമാനിച്ചു. ജൂലൈ മുതല്‍ മൂന്ന് മാസത്തേക്കാണ് വാടക ഒഴിവാക്കുക. കൂടാതെ 2020ല്‍ ആരംഭിച്ച കമ്പനികളും കോവിഡ് മൂലം കൂടുതല്‍ പ്രതിസന്ധി അഭിമുഖീകരിക്കുന്ന കമ്പനികള്‍ക്കും സി.ആര് പുതുക്കുന്നതിനുള്ള ഫീസ് മരവിപ്പിക്കാനും തീരുമാനിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍, അതിനായുള്ള ഫണ്ടിങ്, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയവ തടയുന്നതിന് പ്രത്യേക സമിതി രൂപവത്കരിക്കാന്‍ കാബിനറ്റ് അനുമതി നല്കി. ഇതുമായി ബന്ധപ്പെട്ട് കിരീടാവകാശി മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ പഠിക്കുന്നതിന് പ്രത്യേക സമിതി രൂപവത്കരിക്കാനും നിയമവശങ്ങള്‍ രൂപപ്പെടുത്താനും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.