മനാമ: പാലത്തായി പീഡനക്കേസിൽ സർക്കാറും ആഭ്യന്തര വകുപ്പും കുറ്റാരോപിതനായ സംഘ്പരിവാർ നേതാവിനെ സംരക്ഷിക്കാൻ നടത്തുന്ന ശ്രമങ്ങൾക്കെതിരെ ‘അമ്മമാർക്കും ചിലത് പറയാനുണ്ട്’ എന്ന തലക്കെട്ടിൽ സോഷ്യൽ വെൽഫെയർ അസോസിയേഷൻ, ബഹ്റൈൻ പ്രതിഷേധ രാവ് സംഘടിപ്പിച്ചു. പാലത്തായി കേസിൽ പോക്സോ ചുമത്താതെ പ്രതിയെ രക്ഷപ്പെടുത്തുക വഴി ഇരയാക്കപ്പെട്ട അനാഥയായ നാലാം ക്ലാസുകാരിക്ക് നീതി നിഷേധിക്കപ്പെടുകയാണുണ്ടായതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ച വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറി ഇ.സി. ആയിശ പറഞ്ഞു.
വ്യക്തമായ തെളിവുകൾ ഉണ്ടായിരിക്കെ തന്നെ അതിനെയൊക്കെ നിരാകരിച്ച് പോക്സോ വകുപ്പ് എടുത്തുകളഞ്ഞ് ദുർബല വകുപ്പുകൾ ചേർത്ത ക്രൈം ബ്രാഞ്ച് നടപടി ദുരുദ്ദേശ്യപരമാണെന്നും ഉടൻ പുനരന്വേഷണം നടത്തണമെന്നും പ്രതിഷേധ രാവിൽ പങ്കെടുത്ത് സംസാരിച്ചവർ അഭിപ്രായപ്പെട്ടു. പോക്സോ കേസുകൾ വർധിക്കുന്ന സാഹചര്യത്തില്‍ ചുറ്റുപാടിനെക്കുറിച്ച് കുട്ടികൾക്ക് മനസ്സിലാക്കുന്നതിനായി സ്കൂൾതലം മുതൽ ബോധവത്കരണവും ലൈംഗിക വിദ്യാഭ്യാസവും നൽകണമെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു.
സംഗമത്തിൽ ഉഷാകുമാരി (വിമൻ ജസ്റ്റിസ് വൈസ് പ്രസിഡൻറ്), മോഹിനി തോമസ് (ബഹ്റൈൻ കേരളീയ സമാജം വനിത വിങ് മുൻ പ്രസിഡൻറ്), ജമീല ഇബ്രാഹീം (ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ വനിത വിഭാഗം പ്രസിഡൻറ്), ഹേമ വിശ്വൻ, സുരഭി ഹരീഷ്, പ്രിറ്റി വിനോദ്, സാജിത സലീം, ഫസീല ഹാരിസ്, ഷംല ശരീഫ്, ഷഹീന നൗമൽ, സൗദ പേരാമ്പ്ര എന്നിവർ ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസാരിച്ചു. സോഷ്യൽ വെൽഫെയർ അസോസിയേഷന് സെക്രട്ടറി റഷീദ സുബൈർ അധ്യക്ഷത വഹിച്ചു. പ്രതിഷേധ രാവിന് സെക്രട്ടറി ജമീല അബ്ദുറഹ്മാൻ സ്വാഗതവും ഹസീബ ഇർശാദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.