മനാമ: ഫോർമുല വൺ ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻഡ് പ്രീ 2024 കാറോട്ട മത്സരത്തിന് പ്രൗഢോജ്ജ്വല തുടക്കം. ഇന്നും നാളെയുമായി തുടരുന്ന മത്സരങ്ങൾ വീക്ഷിക്കാൻ ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിലേക്ക് ആവേശത്തോടെ ഒഴുകിയെത്തുന്നത് ആയിരക്കണക്കിന് ആരാധകരാണ്. കാറോട്ട മത്സരങ്ങളുടെ ശ്രദ്ധാ കേന്ദ്രമായ ബഹ്റൈനിലെ ഇന്റർനാഷനൽ സർക്യൂട്ടിൽ നടന്ന വർണാഭമായ ചടങ്ങിലാണ് പരീക്ഷണാടിസ്ഥാനത്തിലുള്ള വേഗതയുടെ രാജകുമാരൻമാരുടെ മാറ്റുരക്കൽ ആരംഭിച്ചത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ പരീക്ഷണ മത്സരങ്ങൾക്ക് മുമ്പായി സർക്യൂട്ടിലെത്തി ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ട് സന്ദർശന വേളയിൽ
സാഖിർ മരുഭൂമിയിലെ ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിൽ ‘20 ഇയേഴ്സ് ഓഫ് എ മോഡേൺ ക്ലാസിക്’ എന്ന തലക്കെട്ടിലാണ് മത്സരങ്ങൾക്ക് ട്രാക്കുണർന്നത്. ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ട് സാക്ഷിയായ കാറോട്ട മത്സരങ്ങളുടെ ഇരുപത് വർഷങ്ങൾ ഓർമിപ്പിക്കുന്നതാണ് തലക്കെട്ട്. മത്സരങ്ങളുടെ ഭാഗമായി സഖീറിലേക്കുള്ള പാതയോരങ്ങളിൽ 8000ത്തിലധികം ദേശീയപതാകകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ചാണ് സർക്യൂട്ടിലേക്ക് ആരാധകരെ വരവേൽക്കുന്നത്. വരും ദിവസങ്ങളിൽ ആയിരക്കണക്കിന് മോട്ടോർസ്പോട്ട് ആരാധകർ സർക്യൂട്ടിലേക്കെത്തുമെന്നാണ് കണക്കാക്കുന്നത്. ഫോർമുല 1, ഫോർമുല 2, ഫോർമുല 3 എന്നിങ്ങനെ മികച്ച മൂന്ന് ചാമ്പ്യൻഷിപ്പുകളാണ് മത്സരങ്ങളുടെ ഭാഗമായി നടക്കുക. ഫോർമുല 1 മത്സരങ്ങൾ ശനിയാഴ്ച രാത്രിയാവും നടക്കുക. ഇതൊരു റെക്കോഡ് ബ്രേക്കിങ് ഇവന്റായി മാറുമെന്നാണ് ബി.ഐ.സി കരുതുന്നത്. ഉദ്ഘാടനദിനം രാവിലെ 9.45ന് പരിശീലന സെക്ഷനോടെയാണ് ട്രാക്കുണർന്നു തുടങ്ങിയത്. ശേഷം ഫോർമുല 2, ഫോർമുല 3 എന്നിവക്കുള്ള പരിശീലന സെക്ഷനുകളും നടന്നു. ഉച്ചകഴിഞ്ഞ് 2.30നാണ് ഫോർമുല 1 പരിശീലന സെക്ഷന് ഫ്ലാഗ് ഓഫ് കിട്ടിയത്. വൈകീട്ട് ആറു മണിക്കാണ് രണ്ടാം ഘട്ട പരിശീലന മത്സരങ്ങൾ നടന്നത്.
വാഹനങ്ങൾ സജ്ജമാക്കുന്ന ക്രൂ മെംബർമാർ
ട്രാക്കിന് പുറത്ത് ആരാധകർക്കായി വ്യത്യസ്ത വിനോദങ്ങളും സംഗീത പരിപാടികളും ഒരുക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ പ്രമുഖരായ പല സംഗീതജ്ഞരുടെയും പരിപാടികളും ട്രാക്കിന് പുറത്ത് നടക്കും. കഴിഞ്ഞ വർഷം ബഹ്റൈൻ ഗ്രാൻഡ് പ്രീ ദിനങ്ങളിൽ 98,000 പേരും റേസ് ദിനത്തിൽ 35,000 പേരുമായിരുന്നു കാഴ്ചക്കാർ. ഇക്കൊല്ലം അതിലേറെ ആളുകളെ പ്രതീക്ഷിക്കുന്നു. ഏകദേശം 150 മില്യൺ ഡോളർ ചെലവഴിച്ചാണ് സഖീർ മരുഭൂമിയുടെ ഹൃദയഭാഗത്തായി ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ട് നിർമിച്ചത്. ആകെ 23 റേസുകളാണ് ട്രാക്കിൽ നടക്കുന്നത്. ലോക ചാമ്പ്യൻ മാക്സ് വെസ്റ്റാപ്പെൻ, സെർജിയോ പെരസ്, വെൽറ്റെറി ബോട്ടാസ്, ഫെർണാണ്ടോ അലോൻസോ, ചാൾസ് ലെക്ലയർ, കാർലോസ് സൈൻസ്, ജോർജ് റസൽ, ലൂയിസ് ഹാമിൽട്ടൺ, എസ്റ്റബാൻ ഒകോൺ, പിയറി ഗാസ്ലി, ഓസ്കാർ പിയാസ്ട്രി തുടങ്ങി വമ്പൻ താരനിരയാണ് ട്രാക്കിലിറങ്ങുന്നത്. മെഴ്സിഡസ്, റെഡ്ബുൾ, ഫെറാരി തുടങ്ങിയ വമ്പന്മാരാണ് സ്പോൺസർമാർ.
ഉദ്ഘാടന ദിനത്തോടനുബന്ധിച്ചു നടന്ന പരിപാടിയിൽനിന്ന്
സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്തി ആഭ്യന്തരമന്ത്രി
മനാമ: ബഹ്റൈൻ ഗ്രാൻഡ് പ്രീയുടെ സുരക്ഷാ തയാറെടുപ്പുകളും ക്രമീകരണങ്ങളും ബന്ധപ്പെട്ട അധികാരികളുടെ സാന്നിധ്യത്തിൽ ആഭ്യന്തരമന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ വിലയിരുത്തി. ഇത്തരമൊരു കായിക വിനോദം സംഘടിപ്പിക്കുന്ന മിഡിൽ ഈസ്റ്റിലെ ആദ്യരാജ്യമാണ് ബഹ്റൈനെന്നും അതിന്റെ ഖ്യാതി രാജ്യത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും മികച്ച സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ മന്ത്രാലയം സജ്ജമാണ്. മത്സരത്തിന്റെ നല്ല നടത്തിപ്പിനും വിജയത്തിനുമായി മന്ത്രാലയം അഹോരാത്രം പ്രയത്നിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.