മനാമ: വേനല്‍ച്ചൂട് പ്രമാണിച്ച് എല്ലാ വര്‍ഷവും ഏര്‍പ്പെടുത്തുന്ന തൊഴില്‍ നിയന്ത്രണം ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തിൽ വരും. തൊഴില്‍നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ മധ്യാഹ്നങ്ങളില്‍ തൊഴിലെടുപ്പിക്കുന്നവര്ക്കെതിരെ നടപടി കര്‍ശനമാക്കുമെന്ന് തൊഴില്‍ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ അറിയിച്ചു. നിയന്ത്രണം കണ്‍സ്ട്രക്ഷന്‍ സൈറ്റുകള്ക്കുമാത്രം ബാധകമായ ഒന്നല്ലെന്നും പുറത്ത് സൂര്യാതപം നേരിടുന്ന ഏതു ജോലിചെയ്യുന്നവര്‍ക്കും ബാധകമാണെന്നും മന്ത്രാലയം അറിയിച്ചു.
സൂര്യാഘാതം നേരിട്ടേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ ഈ രണ്ടു മാസക്കാലം, ഉച്ച 12 മുതല്‍ നാലു മണിവരെ ജോലിയില്‍നിന്ന് വിട്ടുനില്‍ക്കണം. വേനല്‍ കഠിനമാകുമ്പോള്‍ തൊഴിലാളികള്‍ക്ക് വിശ്രമം അനുവദിക്കുന്നത് ഉല്പാദനക്ഷമത വർധിപ്പിക്കുകയും അതോടൊപ്പം തൊഴിലാളിയുടെ ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും. വര്‍ഷംതോറും ഇതിനോട് മികച്ച പ്രതികരണമാണ് തൊഴിലുടമകളില്‍നിന്ന് ലഭിക്കുന്നത്. ഉച്ചവിശ്രമം ഏര്‍പ്പെടുത്തിയിട്ടുള്ള സമയത്ത് തൊഴിലെടുപ്പിച്ചാല്‍ ആ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കും.
നിയന്ത്രണം ഏര്‍പ്പെടുത്തിയശേഷം സൂര്യാഘാതം മൂലമുള്ള അപകടങ്ങള്‍ ഏറെ കുറഞ്ഞതായി മന്ത്രി ചൂണ്ടിക്കാട്ടി. ജൂലൈ ഒന്നു മുതല്‍ ആഗസ്റ്റ് 31 വരെയാണ് നിയന്ത്രണം. ചൂട് വർധിക്കുന്ന ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ പുറത്തെ സൈറ്റുകളില്‍ ഉച്ചക്ക് 12 മുതല്‍ നാലു വരെ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കാന്‍ പാടില്ലെന്നതാണ് മന്ത്രാലയത്തിന്റെ ഉത്തരവ്. കൂടുതല്‍ ഇന്‍സ്പെക്ടര്‍മാരെ പരിശോധനക്കായി മന്ത്രാലയം നിയമിക്കും.
പരിശോധനയില്‍ നിയമലംഘനം കണ്ടുപിടിക്കപ്പെട്ടാല്‍ ഒരു തൊഴിലാളിക്ക് 500 ദീനാര്‍ മുതല്‍ 1000 ദീനാര്‍വരെ പിഴചുമത്തും. നിയന്ത്രണം ഏര്‍പ്പെടുത്തിയശേഷം സൂര്യാഘാതം മൂലമുള്ള അപകടങ്ങള്‍ ഏറെ കുറഞ്ഞതായി മന്ത്രാലയം ഈയിടെ സൂചിപ്പിച്ചിരുന്നു. 2013ലാണ് ഈ ഉത്തരവ് ആദ്യമായി നടപ്പാക്കിയത്.
നിര്‍ജലീകരണമാണ് ചൂടുകാലത്തെ ഏറ്റവും പ്രധാന ആരോഗ്യപ്രശ്നം. വേണ്ടത്ര വെള്ളം കുടിക്കാന്‍ മടി കാണിക്കുന്നതാണ് നിര്‍ജലീകരണത്തിന് ഇടയാക്കുന്നത്. തുടര്‍ച്ചയായി വെയിലുകൊള്ളുമ്പോള്‍ ശരീരത്തില്‍നിന്ന് വിയര്‍പ്പിലൂടെ സോഡിയം നഷ്ടപ്പെടുന്നതാണ് നിര്‍ജലീകരണത്തിന് കാരണം.
കടുത്ത ദാഹം തോന്നുമ്പോഴേക്കും ശരീരത്തിലെ സോഡിയം വളരെയേറെ നഷ്ടപ്പെട്ടിരിക്കും. അതിനാല്‍, 15 മിനിറ്റ് ഇടവിട്ട് രണ്ടു കപ്പ് വീതം വെള്ളം കുടിക്കണം. ഒരു മണിക്കൂറില്‍ ചുരുങ്ങിയത് ഒരു ലിറ്റര്‍ വെള്ളം കുടിക്കണം. ഉപ്പുചേര്‍ത്ത വെള്ളം കുടിക്കുന്നതാണ് നല്ലത്. എന്നാല്‍, രക്തസമ്മര്‍ദമുള്ളവര്‍ ഉപ്പ് ഉപയോഗിക്കരുത്. പേശികളില്‍ വേദന അനുഭവപ്പെടുന്നതാണ് നിര്‍ജലീകരണം ബാധിച്ചതിന്റെ ആദ്യലക്ഷണം. ഇങ്ങനെ അനുഭവപ്പെട്ടാല്‍ ഉടന്‍ തണല്‍ ലഭിക്കുന്ന സ്ഥലത്തേക്ക് മാറി വിശ്രമിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. ആവശ്യമെങ്കില്‍ ഡോക്ടറുടെ സഹായം തേടണം. നിര്‍ജലീകരണം ശക്തമായാല്‍ ഛര്‍ദി, തലവേദന, തലകറക്കം എന്നിവയുണ്ടാകും. ശരീരത്തിലെ ചൂട് വര്‍ധിക്കുകയും ചിലപ്പോള്‍ 40 ഡിഗ്രി വരെ എത്തുകയും ചെയ്യും. ഇതോടെ പനിയുണ്ടാകും. അമിത വിയര്‍പ്പും നിര്‍ജലീകരണത്തിന്റെ ലക്ഷണമാണ്. ഈ അവസരങ്ങളില്‍ ശരീരത്തില്‍ പള്‍സ് റേറ്റ് ക്രമാതീതമായി വര്‍ധിക്കുകയും തലചുറ്റല്‍, കണ്ണുമൂടല്‍, ക്ഷീണാനുഭവം, ബോധം നഷ്ടപ്പെടല്‍ എന്നിവയും കണ്ടുവരുന്നു. മാത്രമല്ല, മസില് പെയിന്‍, ഹീറ്റ് ക്രാംപ് എന്നിവയും സംഭവിക്കുന്നു. ചര്മംവരണ്ട് ഫംഗസ് ബാധയേല്‍ക്കാനും സാധ്യത കൂടുതലാണ്. ‘ഹീറ്റ് സ്ട്രോക്ക്’, ‘ഹീറ്റ് എക്സ് ഹെന്‍ഷന്‍’ എന്നിവക്ക് സാധ്യത ഉണ്ടാകുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു.
ചൂടുകാലത്ത് പഞ്ചസാര ചേര്‍ന്ന പാനീയങ്ങള്‍ ഒഴിവാക്കണം. പ്രത്യേകിച്ച് സോഫ്റ്റ് ഡ്രിങ്കുകളും കാപ്പിയും. ഭക്ഷണം കൃത്യസമയത്ത് കഴിക്കണം. പുറത്തിറങ്ങുമ്പോള്‍ തൊപ്പി ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ കൊണ്ട് തലമറക്കണം. കണ്ണില്‍ നേരിട്ട് വെയിലുകൊള്ളുന്നത് തടയാന്‍ കൂളിങ് ഗ്ലാസ് ധരിക്കാം. വെയിലുകൊണ്ട് ജോലിചെയ്യുന്നവര്‍, അയഞ്ഞ കോട്ടണ്‍ വസ്ത്രം ധരിക്കണം.
രക്തസമ്മർദം, പ്രമേഹം തുടങ്ങിയ രോഗങ്ങളുള്ളവര്‍ ഈ സമയത്ത് പ്രത്യേകം ശ്രദ്ധിക്കണം. ഗള്‍ഫ് രാജ്യങ്ങളില്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ സൂര്യനില്നിന്നെത്തുന്നത് വളരെ ഉയര്‍ന്ന നിലയിലായതിനാല്‍ നേരിട്ടുശരീരത്തില് പതിക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയാണ് പ്രധാനം.
നേരിട്ട് പതിക്കുന്നത് സൂര്യാഘാതം മുതല്‍ ചര്‍മാര്‍ബുദം വരെ വരാന്‍ കാരണമാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.