മനാമ: ഇന്ത്യയിൽ കഴിയുന്ന പ്രവാസികൾക്ക് ഗൾഫ് രാജ്യങ്ങളിലേക്ക് തിരിച്ചുവരാൻ അവസരം. യു.എ.ഇയിലേക്ക് ഏതു വിസക്കാർക്കും വരാൻ അനുമതിയായി. ഖത്തറിലേക്ക് വിമാന സർവിസിന് എയർ ബബ്ൾ ധാരണ ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും.
ബഹ്റൈനിലേക്ക് ചാർേട്ടഡ് വിമാനങ്ങളിൽ പ്രവാസികൾ എത്തിത്തുടങ്ങി. ഒമാനിലേക്കും റസിഡൻറ് വിസക്കാർക്ക് വരുന്നതിന് അനുമതിയുണ്ട്. സൗദി, കുവൈത്ത് അനുമതി ആയിട്ടില്ല. യു.എ.ഇയിലേക്ക് ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ് (ഐ.സി.എ) പെർമിറ്റ് ആവശ്യമാണ്. ഇത് ഇല്ലാതെ എത്തുന്ന യാത്രക്കാരെ വിമാനത്താവളങ്ങളിൽ തടഞ്ഞ് തിരിച്ചയക്കും. കഴിഞ്ഞ ദിവസം നാലു മലയാളികളെ അബൂദബി വിമാനത്താവളത്തിൽ തടഞ്ഞുവെച്ചിരുന്നു. റസിഡൻറ്, സന്ദർശക വിസക്കാർക്ക് യു.എ.ഇയിലേക്ക് വരാം. യു.എ.ഇ അംഗീകൃത ലാബുകളിൽനിന്ന് 96 മണിക്കൂർ മുമ്പുള്ള കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് കരുതണം.
ഖത്തറും ഇന്ത്യയും തമ്മിൽ എയർ ബബ്ൾ ധാരണ ആയതോടെ ഖത്തർ വിസയുള്ള ഏത് ഇന്ത്യക്കാരനും തിരിച്ചുവരാം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) അംഗീകാരമുള്ള മെഡിക്കൽ സെൻററുകളിലെ 72 മണിക്കൂർ മുമ്പുള്ള കോവിഡ് സർട്ടിഫിക്കറ്റ് വേണം.
ബഹ്റൈനിലേക്ക് ആഗസ്റ്റ് 10 മുതൽ ചാർേട്ടഡ് സർവിസ് തുടങ്ങി. കേരളത്തിൽനിന്ന് ഗൾഫ് എയർ ഇതിനകം മൂന്നു സർവിസ് നടത്തി.നിലവിൽ റസിഡൻറ് പെർമിറ്റ് ഉള്ളവർക്കു മാത്രമാണ് അനുമതി. അതേസമയം, യാത്രക്കാർക്ക് സ്പോൺസറുടെ എൻ.ഒ.സി വേണമെന്ന നിബന്ധന കഴിഞ്ഞ ദിവസം മുതൽ പ്രാബല്യത്തിൽ വന്നു.
തിരിച്ചുവരാൻ ആഗ്രഹിക്കുന്നവരുടെ വിവരശേഖരണത്തിന് ബഹ്റൈൻ ഇന്ത്യൻ എംബസി ഞായറാഴ്ച മുതൽ രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. 10 ദിവസ ക്വാറൻറീൻ നിർബന്ധമാണ്.ഒമാനിലേക്ക് ഒമാൻ എയർ, സലാം എയർ എന്നിവയാണ് സർവിസ് നടത്തുന്നത്. യാത്രക്കാർ വിദേശകാര്യ മന്ത്രാലയ അനുമതി വാങ്ങണം. ഇത് ട്രാവൽ ഏജൻസികൾ മുഖേന ലഭിക്കുന്നുണ്ട്. നിലവിൽ റസിഡൻറ് വിസക്കാർക്ക് മാത്രമാണ് അനുമതി. നാട്ടിൽ കോവിഡ് പരിശോധന നിർബന്ധമില്ല.
കുവൈത്തിലേക്ക് ഇന്ത്യ ഉൾപ്പെടെ 31 രാജ്യങ്ങൾക്ക് വിലക്കുണ്ട്. വൈകാതെ നീക്കുമെന്നാണ് സൂചന.സൗദിയിലേക്കും അനുമതിയില്ല. എന്നാൽ, അവധിക്ക് നാട്ടിൽ പോയ നഴ്സുമാർ, ഡോക്ടർമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവർക്ക് വരാം. കോവിഡ് വ്യാപനം കുറഞ്ഞാലേ മറ്റ് പ്രവാസികൾക്ക് അനുമതി നൽകൂ എന്നാണ് വിവരം. രാജ്യത്തിന് പുറത്തുള്ളവരുടെ ഇഖാമയും റി എൻട്രി വിസയും ആറു മാസത്തേക്കുകൂടി നീട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.