മന്ത്രിസഭ യോഗത്തിൽ നിന്ന്
മനാമ: സാമ്പത്തിക ഉത്തേജന പാക്കേജിലെ മുൻഗണനകൾക്ക് മുന്തിയ പരിഗണന നൽകാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. നേരത്തേ പ്രഖ്യാപിച്ച മുൻഗണന നൽകേണ്ട കാര്യങ്ങൾ നടപ്പാക്കുന്നത് തുടരാനും സമയബന്ധിതമായി പൂർത്തീകരിക്കാനുമാണ് യോഗത്തിൽ അധ്യക്ഷത വഹിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ നിർദേശം നൽകിയത്.
വലിയ വികസന പദ്ധതികൾ, ബിസിനസ് വർധിപ്പിക്കുന്നതിനുള്ള നടപടികൾ ലളിതമാക്കുക, സുസ്ഥിര വികസന ലക്ഷ്യം നേടുന്നതിനാവശ്യമായ കാര്യങ്ങൾക്ക് മുൻഗണന നൽകുക, തദ്ദേശീയർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക തുടങ്ങിയ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധയൂന്നാനാണ് തീരുമാനം. കസ്റ്റംസ് വിഭാഗത്തിന് കീഴിൽ ഓൺലൈൻ ഉപഭോക്തൃ സേവനം ആരംഭിച്ചത് കാബിനറ്റ് സ്വാഗതം ചെയ്തു.
രാജ്യത്തെ ഏറ്റവും പുരാതനമായ സർക്കാർ സ്ഥാപനമാണ് കസ്റ്റംസ് വിഭാഗം. 1917 ലാണ് ഇതിന് തുടക്കം കുറിച്ചത്. വികസന വിഷയത്തിൽ ആഭ്യന്തര മന്ത്രാലയം സ്വീകരിച്ച നടപടികളെയും മന്ത്രിസഭ ശ്ലാഘിച്ചു. മറാസി ഗലേറിയ മാൾ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഉദ്ഘാടനം ചെയ്തതിനെ സ്വാഗതം ചെയ്യുകയും യു.എ.ഇയുമായുള്ള വ്യാപാര, സാമ്പത്തിക സഹകരണത്തിന്റെ ഫലമാണ് ഇത്തരമൊരു കേന്ദ്രമെന്ന് കാബിനറ്റ് വിലയിരുത്തുകയും ചെയ്തു.
ബഹ്റൈൻ കായിക ദിനാചരണത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ച് ആരോഗ്യകരമായ ജീവിതത്തിന് പിന്തുണയും പ്രോത്സാഹനവും നൽകിയ വിവിധ മന്ത്രാലയങ്ങൾക്കും സർക്കാർ അതോറിറ്റികൾക്കും സ്ഥാപനങ്ങൾക്കും സ്വകാര്യ മേഖലക്കും ക്ലബുകൾക്കും സാമൂഹിക സംഘടനകൾക്കും കാബിനറ്റ് പ്രത്യേകം നന്ദി അറിയിച്ചു.
സാമൂഹിക സുരക്ഷ ഫണ്ട് ലഭിക്കുന്നവർക്ക് റമദാനിൽ സഹായം ഇരട്ടി നൽകാൻ പ്രധാനമന്ത്രി നിർദേശിച്ചു. ഇതുമായി ബന്ധപ്പെട്ട നടപടി സ്വീകരിക്കാൻ സാമൂഹിക മന്ത്രാലയത്തെ ചുമതലപ്പെടുത്തുകയും റമദാന് മുമ്പായി സഹായം നൽകാനും നിർദേശമുണ്ട്. വിമോചന ദിന വാർഷികമാഘോഷിക്കുന്ന കുവൈത്ത് ജനതക്കും ഭരണാധികാരികൾക്കും മന്ത്രിസഭ ആശംസകൾ നേരുകയും ചെയ്തു.
നീതിന്യായ, ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രിയുടെ യു.കെ സന്ദർശനം, ജി.സി.സി ടൂറിസം മന്ത്രിമാരുടെ സമ്മേളനത്തിലെ പങ്കാളിത്തം, സൗദി മീഡിയ ഫോറത്തിലെ പങ്കാളിത്തം, യുനെസ്കോ വേൾഡ് എജുക്കേഷൻ നെറ്റ്വർക്കിൽ മുഹറഖിനെ ഉൾപ്പെടുത്തി പ്രഖ്യാപനം, വിവിധ മന്ത്രിമാരുടെ വിദേശ സന്ദർശനങ്ങളും അവർ പങ്കെടുത്ത പരിപാടികളും, വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖരുടെയും പ്രതിനിധി സംഘങ്ങളുടെയും മാർച്ചിലെ ബഹ്റൈൻ സന്ദർശന കാര്യങ്ങൾ എന്നിവ കാബിനറ്റിൽ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.