മനാമ: വേഗരാജാക്കന്മാരുടെ ആവേശപ്പോരിൽ മാക്സ് വെസ്റ്റപ്പന് എതിരില്ല. കഴിഞ്ഞവർഷം കിരീടം ചൂടിയ റെഡ്ബുളിന്റെ വെസ്റ്റപ്പന് വെല്ലുവിളി ഉയർത്താൻ എതിരാളികൾക്ക് കഴിഞ്ഞില്ല. കാറോട്ട പ്രേമികൾ കാത്തിരുന്ന ഫൈനലിൽ ഒരു ഘട്ടത്തിലും തിരിഞ്ഞുനോക്കേണ്ടി വരാത്ത ഉജ്ജ്വല പ്രകടനമാണ് അദ്ദേഹം നടത്തിയത്. സാഖിർ മരുഭൂമിയിലെ ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിൽ നടന്ന ആവേശം അലതല്ലിയ ഫോർമുല വൺ ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻഡ് പ്രീ 2024ൽ 26 പോയന്റ് നേടിയാണ് വെസ്റ്റപ്പൻ കിരീടം ചൂടിയത്. സീസൺ വിജയത്തോടെ തുടങ്ങാനായത് അദ്ദേഹത്തിന് നടക്കാനിരിക്കുന്ന മെഗാ പോരാട്ടങ്ങൾക്ക് ആത്മവിശ്വാസം നൽകും. ടീമിലെ സഹതാരമായ സെർജിയോ പെരെസ് 18 പോയന്റുമായി രണ്ടാമതെത്തി. 15 പോയന്റ് നേടിയ ഫെരാരിയുടെ കാർലോസ് സൈൻസ് മൂന്നാമതെത്തി. ചാൾസ് ലെക്ലെർക് (ഫെരാരി), ജോർജ് റസൽ (മെഴ്സിഡസ്), ലാൻഡോ നോറിസ് (മക്ലാറെൻ), ലൂയിസ് ഹാമിൽട്ടൻ (മെഴ്സിഡസ്), ഓസ്കർ പിയാസ്ട്രി (മക്ലാറൻ), ഫെർണാണ്ടോ അലോൺസോ (ആസ്റ്റൺ മാർട്ടിൻ), ലാൻസ് സ്ട്രോൾ (ആസ്റ്റൺ മാർട്ടിൻ) എന്നിവരാണ് യഥാക്രമം തുടർന്നുള്ള സ്ഥാനങ്ങളിൽ.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഉൾപ്പെടെ പ്രമുഖർ മത്സരം വീക്ഷിക്കാനെത്തി. തുടർച്ചയായ നാലാം വർഷമാണ് ബഹ്റൈൻ ഫോർമുല വൺ ചാമ്പ്യൻഷിപ്പിന് ആതിഥ്യമരുളുന്നത്. മൂന്ന് പ്രാക്ടീസ് റേസുകൾ വെള്ളിയാഴ്ച നടന്നു. ഇതാദ്യമായി കഴിഞ്ഞ വർഷം മത്സരിച്ച 20 ഡ്രൈവർമാരും അതേ ടീമിന് വേണ്ടി മത്സരിച്ചു. ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ട് സാക്ഷിയായ കാറോട്ട മത്സരങ്ങളുടെ ഇരുപത് വർഷങ്ങൾ ഓർമിപ്പിച്ച് ‘20 ഇയേഴ്സ് ഓഫ് എ മോഡേൺ ക്ലാസിക്’ എന്ന തലക്കെട്ടിലാണ് മത്സരങ്ങൾ നടക്കുന്നത്. സഖീറിലേക്കുള്ള പാതയോരങ്ങളിൽ 8000ത്തിലധികം ദേശീയപതാകകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ചിരുന്നു. ട്രാക്കിന് പുറത്ത് ആരാധകർക്കായി വ്യത്യസ്ത വിനോദങ്ങളും സംഗീത പരിപാടികളും ഒരുക്കി. ഏകദേശം 150 മില്യൺ ഡോളർ ചെലവഴിച്ചാണ് സഖീർ മരുഭൂമിയുടെ ഹൃദയഭാഗത്തായി ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ട് നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.