മനാമ: ഫോർമുല വൺ ഗ്രാൻഡ് പ്രിക്സ് ബഹ്റൈൻ സമ്പദ്വ്യവസ്ഥക്ക് ഉണർവേകും. രാജ്യാന്തരതലത്തിൽ ബഹ്റൈന്റെ ഖ്യാതി വർധിപ്പിക്കാനും കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനും മേള ഉപകരിക്കുമെന്നാണ് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ പറഞ്ഞത്. 20ാമത് ഗ്രാൻഡ് പ്രിക്സ് വൻ വിജയമാണെന്നാണ് വിലയിരുത്തൽ. ധാരാളം തൊഴിലവസരങ്ങളും രാജ്യാന്തര കാറോട്ട മത്സരത്തോടനുബന്ധിച്ച് സൃഷ്ടിക്കപ്പെട്ടു. ഭക്ഷണ പാനീയ വിതരണക്കാർ ഉൾപ്പെടെ വ്യാപാരസ്ഥാപനങ്ങൾക്കും വ്യവസായങ്ങൾക്കും ഗുണമുണ്ടായി. വിവിധ രാജ്യങ്ങളിലെ സെലിബ്രിറ്റികൾ ഉൾപ്പെടെ ഫോർമുല വൺ ഗ്രാൻഡ് പ്രിക്സ് ശ്രദ്ധിക്കുന്നു. ഇവരിൽ പലരും ബഹ്റൈനിൽ വരാനുള്ള സാധ്യത വർധിച്ചു. ‘നിങ്ങൾ യു.കെയിൽ ചുറ്റിക്കറങ്ങുകയാണെങ്കിൽ ഫോർമുല വൺ ഗ്രാൻഡ് പ്രിക്സ് കാരണം ആളുകൾക്ക് ബഹ്റൈനെക്കുറിച്ച് അറിയാമെന്നും എഫ് വൺ റേസിനായി യു.കെയിൽനിന്ന് ഏകദേശം 11,000 വിനോദസഞ്ചാരികൾ ബഹ്റൈനിൽ ഉണ്ടായിരുന്നുവെന്നും ബഹ്റൈനിലെ ബ്രിട്ടീഷ് അംബാസഡർ അലിസ്റ്റയർ ലോങ് പറഞ്ഞു.
സ്പാനിഷ് ആരാധകരും ധാരാളമായി എത്തിയിരുന്നു. ഏതു രാജ്യക്കാരാണ് കൂടുതൽ എത്തിയതെന്ന കണക്കുകൾ പുറത്തുവന്നിട്ടില്ല. തുടർച്ചയായ നാലാം വർഷമാണ് ബഹ്റൈൻ ഫോർമുല വൺ ചാമ്പ്യൻഷിപ്പിന് ആതിഥ്യമരുളുന്നത്. ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ട് സാക്ഷിയായ കാറോട്ടമത്സരങ്ങളുടെ 20 വർഷങ്ങൾ ഓർമിപ്പിച്ച് ‘20 ഇയേഴ്സ് ഓഫ് എ മോഡേൺ ക്ലാസിക്’ എന്ന തലക്കെട്ടിലാണ് മത്സരങ്ങൾ നടത്തിയത്. സഖീറിലേക്കുള്ള പാതയോരങ്ങളിൽ 8000ത്തിലധികം ദേശീയപതാകകളും തോരണങ്ങളുംകൊണ്ട് അലങ്കരിച്ചിരുന്നു. ട്രാക്കിന് പുറത്ത് ആരാധകർക്കായി വ്യത്യസ്ത വിനോദങ്ങളും സംഗീതപരിപാടികളും ഒരുക്കി. ഏകദേശം 150 മില്യൺ ഡോളർ ചെലവഴിച്ചാണ് സഖീർ മരുഭൂമിയുടെ ഹൃദയഭാഗത്തായി ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ട് നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.