ഹമദ് രാജാവ് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ
ഖലീഫയെ സ്വീകരിച്ചപ്പോൾ
മനാമ: ലോകസമാധാനത്തിനായി പ്രയത്നിക്കണമെന്നും മേഖലയിലെ യുദ്ധ സാഹചര്യം ഒഴിവാക്കാൻ സാധിക്കണമെന്നും ഹമദ് രാജാവ്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയെ സ്വീകരിച്ച് നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു.
വിവിധ രാജ്യങ്ങളും അന്താരാഷ്ട്ര വേദികളുമായി സഹകരിച്ച് ലോക സമാധാന സമ്മേളനം സംഘടിപ്പിക്കുന്നതിന്റെ സാധ്യതകളും ചർച്ചയായി. ഖുദുസ് കേന്ദ്രമാക്കി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപവത്ക്കരിക്കുന്നതിന്റെയും പ്രാധാന്യം ഹമദ് രാജാവ് ഊന്നിപ്പറഞ്ഞു.
അറബ് രാജ്യങ്ങളടക്കം വിവിധ രാജ്യങ്ങളുമായി ചേർന്ന് ഇക്കാര്യത്തിൽ സമാധാനപൂർവവും നീതിയുക്തവുമായ തീരുമാനമെടുക്കുന്നതിന് സമ്മർദം ശക്തമാക്കണമെന്നും ഇരുവരും അഭിപ്രായപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് സമാധാന യോഗം ചേരുന്നതിനുള്ള നീക്കങ്ങൾ ശക്തമാക്കും.
രാജ്യത്തെ എല്ലാ മേഖലകളിലും വളർച്ചയും വികസനവും സാധ്യമാക്കുന്നതിൽ ജനങ്ങളുടെ സേവനവും അർപ്പണ ബോധവും ഏറെ അഭിമാനകരമാണെന്ന് ഹമദ് രാജാവ് വ്യക്തമാക്കി. രാജ്യത്തിനും ജനങ്ങൾക്കും സേവനം നൽകാനും ജനങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ച് മുന്നോട്ടുപോകാനും കിരീടാവകാശി നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു.
രാജ്യം കരസ്ഥമാക്കിയ നേട്ടങ്ങൾ നിലനിർത്തുന്നതിന് കൂടുതൽ നല്ല നിലയിൽ മുന്നോട്ടു പോകാൻ സാധിക്കട്ടെയെന്നും ഹമദ് രാജാവ് ആശംസിച്ചു.
ബഹ്റൈനും സൗദി അറേബ്യയും തമ്മിൽ നിലനിൽക്കുന്ന സാഹോദര്യ ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ഏറെ സുപ്രധാനമാണെന്ന് വിലയിരുത്തി. വ്യാപാര-നിക്ഷേപ മേഖലയടക്കം സൗദിയുമായി സഹകരിച്ച് മുന്നോട്ടുപോകാനും അതുവഴി കൂടുതൽ ബന്ധം ശക്തമാക്കാനും സാധിക്കും.
കൂടിക്കാഴ്ചയിൽ ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫ, യുവജന-ചാരിറ്റി കാര്യങ്ങൾക്കായുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ, റോയൽ കോർട്ട് കാര്യ മന്ത്രി ശൈഖ് ഖാലിദ് ബിൻ അഹ്മദ് ആൽ ഖലീഫ, ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ എന്നിവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.