മനാമ: ചങ്ങനാശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന് അതിരൂപതയിൽപെട്ട കുടുംബങ്ങളിൽനിന്ന് വിവിധ ലോകരാജ്യങ്ങളിൽ പ്രവാസികളായിക്കഴിയുന്നവർക്കു വേണ്ടിയുള്ള ശുശ്രൂഷാ സംവിധാനമായ പ്രവാസി അപ്പോസ്തോലേറ്റിന്റെ ബഹ്റൈൻ ചാപ്റ്റർ സ്വീകരണം നൽകി. തുബ്ലി അദാരി പാർക്കിലെ ന്യൂ സീസൺ ഹാളിൽ സംഘടിപ്പിച്ച ‘ഇടയനോടൊപ്പം’ എന്ന വിപുലമായ ചടങ്ങിലായിരുന്നു സ്വീകരണം.
പ്രവാസി അപ്പോസ്തോലേറ്റ് ബഹ്റൈൻ ചാപ്റ്റർ കോഓഡിനേറ്റർ ഷിനോയ് പുളിക്കൽ അധ്യക്ഷനായിരുന്നു. സ്വീകരണയോഗത്തിൽ സെക്രട്ടറി ജോസഫ് വി.മാത്യൂസ് സ്വാഗതം അർപ്പിച്ചു. പ്രവാസികളായിരിക്കുമ്പോഴും തങ്ങളുടെ സാംസ്കാരികവും ആത്മീയവുമായ പൈതൃകം കാത്തുസൂക്ഷിക്കണമെന്നും അതേസമയം മറ്റു സഭാ പാരമ്പര്യങ്ങളോട് സാഹോദര്യം പുലർത്തണമെന്നും വിവിധ മതസമൂഹങ്ങളോട് സഹവർത്തിത്വത്തിൽ കഴിയണമെന്നും മാർ ജോസഫ് പെരുന്തോട്ടം ഉദ്ബോധിപ്പിച്ചു.
പ്രവാസികൾ അവർ എത്തിപ്പെടുന്ന രാജ്യങ്ങളിലെ നിയമങ്ങൾ പാലിക്കാനും മറ്റുള്ളവരുടെ അവകാശങ്ങൾ ഹനിക്കാതിരിക്കാനും ശ്രദ്ധിക്കണം. പ്രവാസം ഒരു അനിവാര്യതയാണെന്ന വസ്തുത അംഗീകരിക്കുമ്പോഴും കേരളം ഒരു ഓൾഡ് ഏജ് ഹോം ആയി മാറാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. അവാലി കത്തീഡ്രൽ റെക്ടർ ഫാദർ സജി തോമസ് സംസാരിച്ചു. ജി.സി.സി കമ്മിറ്റിയെ പ്രതിനിധീകരിച്ച് സബീൻ കുര്യാക്കോസ് ആശംസയർപ്പിച്ചു.
ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, സീറോ മലബാർ സൊസൈറ്റി പ്രസിഡന്റ് ഷാജൻ സെബാസ്റ്റ്യൻ, മുൻ പ്രസിഡന്റുമാരായ ചാൾസ് ആലുക്ക, പോൾ ഉറുവത്ത് എന്നിവർ സംബന്ധിച്ചു. അതിരൂപതാംഗങ്ങളുടെ വിവിധ കലാപ്രകടനങ്ങൾ നടന്നു. ചടങ്ങിൽ അസി.കോഓഡിനേറ്റർ ബിജു പി.ജോസഫ് നന്ദിയർപ്പിച്ചു. പരിപാടികൾക്ക് പ്രിൻസ് ജേക്കബ്, സന്ദീപ് ജോൺ, അജീഷ് മണിമല, ജ്യോതിഷ് ജെയിംസ്, ലിബിൻ ജിബി ജോബി ജോസഫ്, ഷൈനി ദേവസി, ജിമ്മിച്ചൻ കാവാലം, ജിബി അലക്സ്, മോൻസി മാത്യു, സിബു ജോർജ്, ലിജിൻ ജയ്മോൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.