മനാമ: ബിരുദം അനിവാര്യമല്ലാത്ത പൊതു-സ്വകാര്യ തൊഴിൽ മേഖലകളിൽ ബഹ്റൈനികൾക്ക് സംവരണം ഏർപ്പെടുത്തണമെന്ന നിർദേശവുമായി എം.പിമാർ. അഞ്ച് വർഷത്തിനുള്ളിൽ ഇത്തരം തസ്തികകളിലുള്ള വിദേശികളെ മാറ്റി സ്വദേശികളെ സ്ഥാപിക്കണമെന്ന നിർദേശമാണ് എം.പിമാരായ ലുൽവ അലി അൽ റുമൈഹി, മുനീർ ഇബ്രാഹിം സുറൂർ എന്നിവർ മുന്നോട്ടുവെച്ചത്.
രാജ്യത്തെ തൊഴിൽതോത് വർധിപ്പിക്കുന്നതിനും സുസ്ഥിര വികസനം കൈവരിക്കുന്നതിനുമായി എല്ലാ സ്ഥാപനങ്ങളിലും ഇത്തരം തസ്തികകളിലെ വിദേശി സാന്നിധ്യം കണ്ടെത്തണമെന്നും സർക്കാറിനോട് എം.പിമാർ ആവശ്യപ്പെട്ടു.
എന്നാൽ, 2010ലെ സിവിൽ സർവിസ് നിയമത്തിലെ ആർട്ടിക്കിൾ 11 പ്രകാരം ഇത്തരം മേഖലകളിൽ ബഹ്റൈനികൾക്ക് മുൻഗണന നൽകുന്നതിൽ കമീഷൻ ഉറപ്പുവരുത്തുന്നുണ്ടെന്ന് ചീഫ് ശൈഖ് ദൈജ് ബിൻ ഖലീഫ അൽ ഖലീഫ പറഞ്ഞു.
അത്തരം യോഗ്യതയുള്ളവരെ കിട്ടാത്ത സാഹചര്യത്തിൽ മാത്രമാണ് വിദേശി തൊഴിലാളികളെ പരിഗിക്കുന്നതെന്നും കൂടാതെ വിദേശികളുടെ തൊഴിൽ കോൺട്രാക്ട് പുതുക്കുന്നതിന് മുമ്പ് യോഗ്യരായ ബഹ്റൈനികളുണ്ടോയെന്ന് പരിശോധിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൊഴിലില്ലായ്മ നിയന്ത്രിക്കുന്നതിനും ബഹ്റൈൻ തൊഴിലാളികളെ സംരക്ഷിക്കുന്നതിനുമുള്ള പ്രത്യേകതകളെ മനസ്സിലാക്കിയ ജനറൽ ഫെഡറേഷൻ ഓഫ് ബഹ്റൈൻ ട്രേഡ് യൂനിയൻസും ബഹ്റൈൻ ഫ്രീ ലേബർ യൂനിയൻസ് ഫെഡറേഷനും ഈ നിർദേശത്തെ അംഗീകരിച്ചിട്ടുണ്ട്. ബഹ്റൈൻ ചേംബർ അംഗീകരിച്ച നിർദേശം പാർലമെന്റ് അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.