മനാമ: സയൻസ് ആൻഡ് ടെക്നോളജി സിറ്റി പദ്ധതി നൂതനാശയങ്ങളും സർഗാത്മക ആശയങ്ങളും ഉപയോഗിക്കാൻ യുവജനങ്ങൾക്ക് പ്രചോദകമാകുമെന്ന് മാനുഷിക പ്രവർത്തനങ്ങളുടെയും യുവജന കാര്യങ്ങളുടെയും ഹമദ് രാജാവിന്റെ പ്രതിനിധിയും നാസർ വൊക്കേഷനൽ ട്രെയിനിങ് സെന്റർ (NVTC) ബോർഡ് ട്രസ്റ്റി ചെയർമാനുമായ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ പറഞ്ഞു.
രാജ്യത്തെ വ്യവസായവും സാങ്കേതികവിദ്യയും മെച്ചപ്പെടുന്നതിനും പുതിയ തലമുറക്ക് രാജ്യത്തിന് മികച്ച സംഭാവനകൾ നൽകുന്നതിനും പദ്ധതി സഹായകമാകും. ഹമദ് രാജാവിന്റെയും കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും കാഴ്ചപ്പാടുകൾക്കിണങ്ങുന്ന വിധത്തിലാണ് വികസന നയത്തിലധിഷ്ഠിതമായി സയൻസ് ആൻഡ് ടെക്നോളജി സിറ്റി പദ്ധതി പൂർത്തീകരിക്കുക. എൻ.വി.ടി.സിയുടെ ട്രസ്റ്റി ബോർഡിന്റെ മൂന്നാം യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഡെപ്യൂട്ടി ചെയർമാൻ ഡോ. മുസ്തഫ അസ്സയ്യിദ്, ചീഫ് എക്സിക്യൂട്ടിവ് ഡോ. അബ്ദുല്ല അൽ നൊയ്മി എന്നിവർ സംബന്ധിച്ചു. 2025ഓടെ സയൻസ് ആൻഡ് ടെക്നോളജി സിറ്റിയായി മാറാനുള്ള എൻ.വി.ടി.സി പദ്ധതി നടത്തിപ്പിന്റെ പുരോഗതി അദ്ദേഹം പ്രശംസിച്ചു.
പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ എൻ.വി.ടി.സി മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഈ വിജയങ്ങൾ വ്യവസായിക മേഖലക്ക് ഗുണകരമാണ്. തൊഴിൽ വിപണിയുടെ ആവശ്യങ്ങൾ നിറവേറ്റുന്ന വിദ്യാഭ്യാസ പാഠ്യപദ്ധതി വികസിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. എൻ.വി.ടി.സിയിൽ സൈബർ സുരക്ഷ സ്പെഷലൈസേഷൻ ഉടൻ ആരംഭിക്കും.
യുഎസ് ആസ്ഥാനമായുള്ള സ്ഥാപനത്തിന്റെ സഹകരണത്തോടെയാണ് ഇത്. പുതിയ സൈബർ സുരക്ഷ വകുപ്പ് തുറന്നു. ഇത് സയൻസ് ആൻഡ് ടെക്നോളജി സിറ്റിയുടെ ശാഖകളിലൊന്നായി പ്രവർത്തിക്കും. സൈബർ സുരക്ഷ സംവിധാനത്തെ ശക്തിപ്പെടുത്തുന്ന സാങ്കേതികവിദ്യകൾ സംബന്ധിച്ച ഭാവി ആവശ്യങ്ങൾക്കും സൈബർ സുരക്ഷ വകുപ്പ് മേൽനോട്ടം വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.