മനാമ: അവധിക്കാലത്ത് കുറഞ്ഞ നിരക്കുകൾ വാഗ്ദാനം ചെയ്ത് യാത്രക്കാരെ ചൂഷണം ചെയ്യുന്ന തട്ടിപ്പുകാരെ സൂക്ഷിക്കണമെന്ന് അധികൃതർ. അവധിക്കാല സീസണിൽ വിമാന ടിക്കറ്റ് നിരക്ക് ഉയർന്നിരിക്കുന്നത് മുതലാക്കിയാണ് ഇത്തരക്കാർ യാത്രക്കാരെ വലയിലാക്കുന്നത്.
കഴിഞ്ഞ ദിവസം മലയാളിയടക്കം രണ്ടുപേർ വ്യത്യസ്ത സംഭവങ്ങളിൽ അറസ്റ്റിലായിരുന്നു. യഥാർഥ വിലയേക്കാൾ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് വാഗ്ദാനം ചെയ്ത് സോഷ്യൽ മീഡിയ സൈറ്റുകളിൽ പോസ്റ്റുകളിട്ടായിരുന്നു തട്ടിപ്പ്. കേസ് മുഹറഖ് പൊലീസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്. സമാനമായ മറ്റൊരു കേസിൽ ക്യാപിറ്റൽ ഗവർണറേറ്റ് പൊലീസ് 39 കാരനായ ഏഷ്യക്കാരനെയും അറസ്റ്റ് ചെയ്തിരുന്നു. കുടുംബമായി യാത്ര ചെയ്യുന്നവരാണ് ഇത്തരക്കാരുടെ വലയിൽ എളുപ്പം വീഴുന്നത്.
നിലവിലുള്ള നിരക്കിന്റെ പകുതിയാണ് ഇവർ സമൂഹ മാധ്യമങ്ങളിലൂടെ ഓഫർ ചെയ്യുന്നത്. സാധാരണക്കാരും സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവരും ഇവർ നൽകുന്ന ഓൺലൈൻ ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് വലയിൽ വീഴുകയാണ്. ഇവരിൽനിന്ന് ഓൺലൈനായി പണം വാങ്ങിയശേഷം വ്യാജ ടിക്കറ്റ് അയച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. ടിക്കറ്റുമായി യാത്ര ചെയ്യാനൊരുങ്ങുമ്പോഴാണ് വ്യാജമാണെന്ന് അറിയുന്നത്.
ചിലപ്പോൾ ശരിയായ ടിക്കറ്റും നൽകാറുണ്ട്. എന്നാൽ, യാത്രക്കൊരുങ്ങുമ്പോൾ ഇവർ തന്നെ ടിക്കറ്റ് റദ്ദാക്കി പണം തിരികെ വാങ്ങും. പാവം യാത്രക്കാരൻ വിമാനത്താവളത്തിലെത്തുമ്പോഴായിരിക്കും ടിക്കറ്റ് റദ്ദാക്കിയെന്ന് അറിയുന്നത്. ഇത്തരത്തിൽ നിരവധിപേർ തട്ടിപ്പിനിരകളാവുകയും പരാതി നൽകുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പുകാർ പിടിയിലായത്. ലൈസൻസുള്ള ഏജൻസികളിൽനിന്ന് മാത്രം ടിക്കറ്റെടുക്കുകയാണ് വേണ്ടതെന്ന് ആഭ്യന്തര മന്ത്രാലയം സാമ്പത്തിക വിരുദ്ധ കുറ്റകൃത്യവിഭാഗം ഡയറക്ടർ മേജർ മുഹമ്മദ് അൽ അബ്ദുല്ല മുന്നറിയിപ്പ് നൽകുന്നു.
‘പരിമിതമായ’ അല്ലെങ്കിൽ ‘ഒറ്റത്തവണ ഓഫർ മാത്രം’ എന്നൊക്കെ അവകാശപ്പെട്ടാണ് തട്ടിപ്പുകാർ കുറഞ്ഞ നിരക്കിൽ എയർലൈൻ ടിക്കറ്റുകളോ ഹോട്ടൽ ബുക്കിങ്ങുകളോ യാത്രാ പാക്കേജുകളോ വാഗ്ദാനം ചെയ്യുന്നത്. സാധാരണവും പ്രഫഷനലുമായി തോന്നുന്ന രീതിയിലായിരിക്കും ഇവരുടെ സംസാരം.
അക്കൗണ്ട്, വ്യക്തിഗത വിവരങ്ങൾ നൽകരുത്
മനാമ: ലൈസൻസുള്ള ട്രാവൽ ഏജൻസികളിൽനിന്നോ എയർലൈൻ കമ്പനികളിൽ നിന്നോ ഹോട്ടലുകളിൽനിന്നോ മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാവൂ എന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
എന്തെങ്കിലും കാരണവശാൽ ബാങ്ക് അക്കൗണ്ട് വിവരങ്ങളും വ്യക്തിഗത വിവരങ്ങളും തട്ടിപ്പുകാർക്ക് ലഭ്യമായാൽ ബാങ്കിൽ വിളിച്ച് അക്കൗണ്ട് മരവിപ്പിക്കാനും എടി.എം കാർഡ് റദ്ദാക്കാനും ആവശ്യപ്പെടണം.തുടർന്ന് 992 എന്ന നമ്പറിൽ വിളിച്ച് അഴിമതി വിരുദ്ധ, സാമ്പത്തിക, ഇലക്ട്രോണിക് സെക്യൂരിറ്റി ജനറൽ ഡയറക്ടറേറ്റിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്യണം.
സാമ്പത്തിക, സൈബർ കുറ്റകൃത്യങ്ങളുടെ വാട്സ്ആപ് ഗ്രൂപ്പുകളിൽ ചേരാനും അധികൃതർ നിർദേശിക്കുന്നു. @acees_bh ഇൻസ്റ്റഗ്രാം പേജിൽ പോയി ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.