ജനീവ ഇന്റർനാഷനൽ ഹ്യൂമൻ റൈറ്റ് ആസ്ഥാനത്ത് ഫലസ്തീൻ സംഘടിപ്പിച്ച ഉന്നതതല യോഗത്തിൽ സംസാരിക്കുന്ന വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി
മനാമ: മേഖലയിലെ പ്രശ്നങ്ങൾക്ക് ഏക പരിഹാരം ദ്വിരാഷ്ട്ര ഫോർമുലയാണെന്ന് വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി വ്യക്തമാക്കി. ജനീവയിലെ ഇൻറർനാഷനൽ ഹ്യൂമൺ റൈറ്റ്സ് കൗൺസിൽ ആസ്ഥാനത്ത് കഴിഞ്ഞ ദിവസം ഫലസ്തീൻ സംഘടിപ്പിച്ച അറബ്, ഇസ്ലാമിക് മന്ത്രിതല സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫലസ്തീൻ, ഇസ്രായേൽ ദ്വിരാഷ്ട്ര പദ്ധതിയിലൂടെ മേഖലയിൽ സുസ്ഥിര സമാധാനം സ്ഥാപിക്കാൻ കഴിയും. അതല്ലാത്ത പരിഹാരങ്ങൾ സ്വീകാര്യമാവുകയോ സമാധാനത്തിന് കാരണമാവുകയോ ചെയ്യുകയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫലസ്തീൻ വിദേശകാര്യ മന്ത്രി ഡോ. രിയാദ് അൽ മാലികിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും മന്ത്രിമാരും പങ്കെടുത്തു. ഫലസ്തീനിൽ രൂപപ്പെട്ട പ്രതിസന്ധിയുടെ ആഴം നടുക്കമുളവാക്കുന്നതും പ്രയാസമുണ്ടാക്കുന്നതുമാണ്. നിരവധി പേർ ഭക്ഷണവും വെള്ളവും ചികിത്സയും താമസിക്കാനിടവുമില്ലാതെ കഴിഞ്ഞുകൂടുന്ന അവസ്ഥയാണുള്ളത്. കുട്ടികളുടെയും സ്ത്രീകളുടെയും പ്രായമായവരുടെയും അവസ്ഥ ഹൃദയഭേദകമാണ്. അന്താരാഷ്ട്ര സമൂഹത്തിന്റെ അടിയന്തര ശ്രദ്ധ പതിയുകയും ഉടൻ പരിഹാരമുണ്ടാവുകയും ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.