കുവൈത്ത് സിറ്റി: ഇടവേളക്കു ശേഷം വീണ്ടും എയർ ഇന്ത്യ എക്പ്രസ് വിമാനത്തിന്റെ താളംതെറ്റൽ. മാസങ്ങൾക്കുമുമ്പേ ടിക്കറ്റ് ബുക്ക് ചെയ്യുകയും യാത്ര കണക്കുകൂട്ടി ലീവും മറ്റു കാര്യങ്ങളും പദ്ധതിയിടുകയും ചെയ്യുന്നവർക്ക് യാത്ര റദ്ദാക്കുന്നത് വലിയ തിരിച്ചടിയാണ്. അവധിക്കാലമായതിനാൽ എല്ലാ ദിവസവും വിമാനങ്ങൾ നിറഞ്ഞാണ് പോകുന്നത്. ഈ സമയത്താണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ യാത്രക്കാരെ വട്ടം കറക്കൽ.
എല്ലാ ജി.സി.സി രാജ്യങ്ങളിലേക്കുമുള്ള സർവിസുകളിലും കഴിഞ്ഞ ആഴ്ച എയർ ഇന്ത്യ എക്സ്പ്രസിന് പിഴച്ചു. വ്യാഴാഴ്ച കുവൈത്ത്-കോഴിക്കോട് സെക്ടറിൽ സർവിസ് റദ്ദാക്കിയത് നിരവധി യാത്രക്കാരെയാണ് പ്രയാസത്തിലാക്കിയത്. ചൊവ്വ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ മസ്കത്തിൽനിന്ന് കേരളത്തിലേക്കുള്ള ആറ് വിമാന സർവിസുകളാണ് റദ്ദാക്കിയത്. കേരളത്തിൽനിന്ന് മസ്കത്തിലേക്കുള്ള സർവിസുകളും ഒഴിവാക്കി.
വ്യാഴാഴ്ച പുലർച്ച 1.40ന് അബൂദബിയിൽനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട സർവിസും അപ്രതീക്ഷിതമായി റദ്ദാക്കി. വെള്ളിയാഴ്ച ഉച്ചക്കുള്ള ദോഹ-കോഴിക്കോട് വിമാനവും ഒഴിവാക്കി. വെള്ളിയാഴ്ച രാത്രി പത്തിന് പുറപ്പെടേണ്ട ദോഹ-കോഴിക്കോട് വിമാനം രാത്രി ഒരു മണിയിലേക്ക് ഷെഡ്യൂൾ മാറ്റുകയും ചെയ്തു. ശനിയാഴ്ചയിലെ ബഹ്റൈൻ -കോഴിക്കോട് സർവിസും റദ്ദാക്കുകയുണ്ടായി.
തുടർച്ചയായി വിമാനം റദ്ദാക്കുന്നത് യാത്രക്കാരെ വലിയ ദുരിതത്തിലാക്കുന്നുണ്ട്. കുറഞ്ഞ അവധിയെടുത്ത് അത്യാവശ്യ കാര്യങ്ങൾക്ക് നാട്ടിൽ പോകുന്നവർക്കാണ് വലിയ പ്രയാസം. വിവാഹം, മരണം, ചികിത്സ എന്നിവക്കായി നിശ്ചിത സമയത്ത് നാട്ടിലെത്തേണ്ടവർ വിമാനം മുടങ്ങിയാൽ പെട്ടുപോകും. ഇത്തരക്കാർ ഉയർന്ന നിരക്കുകൾ നൽകി മറ്റ് വിമാന കമ്പനികളിൽ യാത്ര ചെയ്യുകയോ മറ്റ് സെക്ടറിലേക്ക് യാത്ര മാറ്റുകയോ ചെയ്യേണ്ടി വരുന്നതും ബുദ്ധിമുട്ടുള്ളതാണ്.
മറ്റു ദിവസങ്ങളിൽ യാത്രക്ക് അവസരം, ടിക്കറ്റ് തുക റീഫണ്ട് എന്നിവയാണ് വിമാനം റദ്ദാക്കിയാൽ യാത്രക്കാർക്കുള്ള ആനുകൂല്യം. എന്നാൽ, തിരക്കേറിയ സീസൺ ആയതിനാൽ പല ദിവസങ്ങളിലും ടിക്കറ്റും ലഭ്യമല്ല. ടിക്കറ്റ് തുക റീഫണ്ടിന് അപേക്ഷിച്ചാലും തുകക്ക് ടിക്കറ്റ് ഉടനെയൊന്നും കിട്ടില്ല. വിമാനം മുടങ്ങുമ്പോൾ ലഭിക്കേണ്ട നഷ്ടപരിഹാരത്തെ കുറിച്ച് യാത്രക്കാർ ബോധവാന്മാരുമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.