ഉപ്പൻ കുടുംബത്തിൽ ഏറ്റവും വ്യാപകമായുള്ളതും ദേശാടനം നടത്തുന്നതുമായ പക്ഷിയാണ് ഉപ്പൂപ്പൻ അഥവാ ഹുപ്പു. ഇവ ഉണ്ടാകുന്ന ഊപ്- ഊപ്- ഊപ് എന്ന കിളിനാദത്തിൽ നിന്നാണ് ഇവ കാണപ്പെടുന്ന രാജ്യങ്ങളിൽ ഒക്കെ ഈ പേരിന്റെ ഉൽഭവം. കേരളത്തിൽ ഇവയെ പുതിയാപ്ല പക്ഷി എന്നും വിളിക്കാറുണ്ട്. കുവൈത്തിൽ ദേശാടനകാലത്തിന്റെ തുടക്കത്തിൽ തന്നെ എത്തുന്ന പക്ഷികളിൽ ഒന്നാണ് ഹുപ്പു.
ഇടത്തരം വലുപ്പമുള്ള പക്ഷികൾ ആണ് ഹുപ്പുകൾ. കറുത്ത് മെലിഞ്ഞ് നീണ്ട കൊക്കും തലയിൽ വലിയ തൂവൽകിരീടവും ഉണ്ട്. ഇവയുടെ ഏറ്റവും ആകർഷണവും പ്രത്യേകതയും ഈ കിരീടം തന്നെയാണ്. ഓറഞ്ച് ഇടകലർന്ന നിറമാണ് ദേഹമൊട്ടാകെ. ചിറകുകൾ കറുപ്പും വെളുപ്പും ഇടകലർന്ന നിറമാണ്. ചിത്രശലഭത്തെ പോലെ തത്തിത്തത്തിയാണ് പറക്കൽ രീതി. ദീർഘദൂരം യാത്രചെയ്യാൻ ഉതകുന്ന വലിയ ശക്തമായ ചിറകുകളാണ് ഹുപ്പുകൾക്ക്. ഇരതേടുന്ന വേളയിലും ജാഗ്രത, നിരീക്ഷണം എന്നിവ നടത്തുന്ന വേളയിലും ഇവ തൂവൽ കിരീടം വിടർത്താറുണ്ട്.
ഓരോ പ്രജനനകാലത്തും പുതിയ ഇണകളെ തിരഞ്ഞെടുക്കുന്ന ഹുപ്പു ആൺകിളികൾ ഇണകൾക്കായി പരസ്പരം പോരടിക്കാറുണ്ട്. പലപ്പോഴും ഉഗ്രപോരാട്ടം നടക്കുന്ന വേളയിൽ എതിരാളികളുടെ കണ്ണുകൾ ഇവയുടെ നീണ്ടുകൂർത്ത കൊക്ക് കൊണ്ട് പൊട്ടാറുണ്ട്. മരത്തിൽ കാണുന്ന പൊത്തുകളിൽ കൂടുകൂട്ടുന്ന ഹുപ്പുകൾ മരപ്പൊത്തുകളുടെ അഭാവത്തിൽ മതിലിലും മറ്റും ചേക്കേറും. പ്രജനന കാലത്തുടനീളം കൂട്ടിൽനിന്ന് ഇരപിടിയന്മാരെ അകറ്റിനിർത്താൻ കടുത്ത നാറ്റം വമിപ്പിക്കുന്ന ദ്രാവകം ഉല്പാദിപ്പിച്ച് പ്രതിരോധം തീർക്കും.
മനുഷ്യകുലവുമായി ബന്ധപ്പെട്ട പല പുരാണങ്ങളിലും സാഹിത്യസൃഷ്ടികളിലും ഇടം പിടിച്ച പക്ഷിയാണ് ഹുപ്പു. പുരാതന ഈജിപ്തിൽ ഇവയെ ദിവ്യമായ പക്ഷിയായാണ് കണ്ടിരുന്നത്. ഇത് കൊണ്ടുതന്നെ ഇവയെ പല ഈജിപ്ഷ്യൻ കല്ലറകളിലും ആരാധനാലയങ്ങളിലും ചിത്രീകരിച്ചു കാണാം. ഖുർആൻ, ബൈബിൾ എന്നിവയിൽ ഹുപ്പുകളെ പ്രതിപാദിച്ചു കാണാം. ഖുർആനിൽ ഹുദ് ഹുദ് എന്നാണ് ഇവ അറിയപ്പെടുന്നത്. സുലൈമാൻ നബിയുടെ നിർദേശങ്ങൾ അനുസരിക്കുന്ന പക്ഷിയായും ദൂതനായും ചരിത്രത്തിൽ ഇവയെ കാണാം. upupa epops എന്നാണ് ഇവയുടെ ശാസ്ത്രീയ നാമം. കുവൈത്തിൽ ശരത്കാല ദേശാടന വേളയിലും വസന്തകാല ദേശാടന വേളയിലും ഉദ്യാനങ്ങൾ, കൃഷിയിടങ്ങൾ, മരുപ്രദേശങ്ങൾ തുടങ്ങി മിക്കയിടത്തും ഇവയെ കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.