കുവൈത്ത് സിറ്റി: ടെലിഫോൺ ബില്ലുകളുടെ കുടിശ്ശിക അടച്ചശേഷം മാത്രമെ പ്രവാസികൾക്ക് ഇനി രാജ്യം വിടാനാകൂവെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ ആറുമുതൽ നിയമം നടപ്പിൽവന്നു. പിഴ അടയ്ക്കാന്‍ വിമാനത്താവളങ്ങളിലും കര-നാവിക കേന്ദ്രങ്ങളിലും സൗകര്യം ഏര്‍പ്പെടുത്തി. കമ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ സര്‍ക്കാര്‍ ഏകജാലക സംവിധാനമായ സഹേല്‍ ആപ് വഴിയോ ബിൽ അടക്കാം.
രാജ്യത്തിന് പുറത്ത് യാത്ര ചെയ്യുന്നതിന് മുമ്പ് പ്രവാസികൾ തങ്ങളുടെ ട്രാഫിക് പിഴയും, വൈദ്യുതി-ജല കുടിശ്ശികയും അടക്കണമെന്ന നിയമം നേരത്തെ ആഭ്യന്തര മന്ത്രാലയം നടപ്പാക്കിയിരുന്നു. പ്രവാസികളിൽനിന്നുള്ള പിഴയടക്കമുള്ള കുടിശ്ശികകൾ പിരിച്ചെടുക്കുന്ന നടപടികളുടെ ഭാഗമായാണിത്. രാജ്യം വിടുന്നത് ഏത് കാരണത്താലായാലും ഇളവുകൾ നൽകില്ലെന്ന് അധികൃതര്‍ പറഞ്ഞു.
രാജ്യം വിടുന്നതിന് മുമ്പ് പ്രവാസികളുടെ കടങ്ങൾ ഈടാക്കാൻ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ് കർശന നിർദേശം നൽകിയിരുന്നു.
ഇതിന്റെ തുടർച്ചയായി സർക്കാർ ഏജൻസികളും ആഭ്യന്തര മന്ത്രാലയവും തമ്മിലുള്ള ഏകോപനത്തിലൂടെ നടപടികൾ ആരംഭിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക നഷ്ടം തടയാനും കടങ്ങൾ തിരിച്ചുപിടിക്കാനുമായാണ് നടപടി. ഗതാഗത നിയമലംഘന പിഴ ഒടുക്കാതെ വ്യക്തികൾക്കും വാഹനങ്ങൾക്കും നിലവിൽ രാജ്യത്തിന് പുറത്തേക്ക് പോകാനാകില്ല. അതിർത്തികളിലും ഇതിനായി സജ്ജീകരണങ്ങൾ ഒരുക്കി.
വിവിധ കേസുകളിൽ ഉൾപ്പെടുന്നവർക്ക് നിയമപ്രശ്നം കാരണം നേരത്തേ മുതൽ യാത്രാവിലക്ക് ഏർപ്പെടുത്തി വരുന്നുണ്ട്. ഇതിന് പുറമെയാണ് വിവിധ മന്ത്രാലയങ്ങളും നടപടി ശക്തമാക്കുന്നത്. പ്രവാസികൾക്ക് അവശ്യസേവനങ്ങൾ നൽകുന്ന മറ്റ് മന്ത്രാലയങ്ങളും സമാനരീതി പിന്തുടരുമെന്ന് സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.