കപ്പലുകൾ യാത്രതിരിക്കുന്നു
കുവൈത്ത് സിറ്റി: പൂർവികരുടെ ഓർമകളുടെ കപ്പലിലേറി കുവൈത്ത് യുവത ഒരിക്കൽ കൂടി കടലിലേക്ക് യാത്രതിരിച്ചു. ഇനി ആറാം ദിവസം ഇവർ മടങ്ങിയെത്തും. അതിനിടെ പൂർവികരുടെ സാഹസിക കടൽ യാത്രയുടെയും, ജീവിത സ്രോതസ്സായിരുന്ന മുത്തു പെറുക്കലിന്റെയും ഓർമകൾ പങ്കുവെക്കും. ജലോപരിതലത്തിലെ അനുഭവത്തിനൊപ്പം, കടലാഴങ്ങളിൽ കരുതിവെച്ച മുത്ത് ശേഖരിക്കും. അങ്ങനെ വർഷങ്ങൾക്കു മുമ്പ് നടത്തിയ യാത്രകളുടെ പുനരുജ്ജീവനം സാധ്യമാക്കും.
33ാമത് പേൾ ഡൈവിങ് ഫെസ്റ്റിവലിന്റെ ഭാഗമായി ശനിയാഴ്ച നാലു കപ്പലുകളിലായി 150 യുവാക്കൾ കടലിലേക്ക് തിരിച്ചു. സാൽമിയയിലെ ക്ലബിന്റെ തീരത്തുനിന്ന് പുറപ്പെട്ട കപ്പലുകൾ ഈ മാസം 15 നാണ് തിരിച്ചെത്തുക. ഈ സമയത്ത് മുത്തുച്ചിപ്പികൾക്ക് പേരുകേട്ട സമുദ്രമേഖലയായ ഹിറാത്ത് അൽ ഖിറാനിൽ ഇവർ ഡൈവിങ് പ്രവർത്തനങ്ങളിൽ ഏർപ്പെടും.
ദേശീയ ഗാനാലാപനത്തിനുശേഷം പരമ്പരാഗത കലാപരിപാടികളോടെയാണ് യാത്ര തിരിക്കൽ ചടങ്ങ് ആരംഭിച്ചത്. ‘ദശ’ എന്നാണ് ഈ ദിവസം അറിയപ്പെടുന്നത്. തുടർന്ന് കപ്പലുകൾ അൽ ഖിറാൻ പ്രദേശത്തെ ഡൈവിങ് പോർട്ടിലേക്ക് പുറപ്പെട്ടു. കടൽതീരത്തെത്തിയ ബന്ധുക്കളോടും മറ്റുള്ളവരോടും യാത്ര പറഞ്ഞ് സംഘം പുറപ്പെട്ടു. 15നും 20നും ഇടയിൽ പ്രായമുള്ളവരാണ് ഫെസ്റ്റിവലിൽ പങ്കെടുക്കുക. കടലിൽ അവരുടെ പിതാക്കന്മാരുടെ പാരമ്പര്യങ്ങൾ അനുഭവിക്കാനും അനുകരിക്കാനും ഈ യാത്ര അവർക്ക് അവസരം നൽകുന്നു. യുവാക്കളിൽ തങ്ങളുടെ പൈതൃകത്തിൽ അഭിമാനം വളർത്തിയെടുക്കുന്നതിനൊപ്പം മുൻ തലമുറയുടെ ത്യാഗങ്ങൾ ഓർമപ്പെടുത്തുകയുമാണ് ഇതുവഴി ലക്ഷ്യമാക്കുന്നത്.
വ്യാഴാഴ്ച വിവിധ സമുദ്ര കലകളുടെ അവതരണങ്ങൾ അടക്കം ആഘോഷപൂർവമാണ് തിരിച്ചെത്തുന്ന കപ്പലുകളെ സ്വീകരിക്കുക. കടൽത്തീരത്ത് മക്കളെ സ്വീകരിക്കുന്നതിന് കുടുംബങ്ങളും വന്നെത്തും.കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ സ്പോർട്സ്, ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, ഇൻഫർമേഷൻ മന്ത്രാലയം, ഫയർഫോഴ്സ് എന്നിവരുടെ പിന്തുണയും പങ്കാളിത്തവും ഫെസ്റ്റിവലിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.