കടലിലേക്ക് പോകുന്നവരെ യാത്രയാക്കുന്നവർ
കുവൈത്ത് സിറ്റി: പൂർവികരുടെ ഓർമകളുടെ കപ്പലിലേറി കുവൈത്ത് യുവത യാത്രതിരിച്ചു. ഇനി ആറാം ദിവസം മടങ്ങിവരവ്. അതിനിടിയിൽ കടലിൽ തങ്ങളുടെ പൂർവികർ നടത്തിയിരുന്ന സാഹസിക യാത്രയുടെയും നിരവധി പേരുടെ പ്രധാന ജീവിതസ്രോതസ്സായിരുന്ന മുത്തു പെറുക്കലിന്റെയും ഓർമകൾ ഇവർ പങ്കുവെക്കും.
ജലോപരിതലത്തിലെ അനുഭവത്തിനൊപ്പം, കടലാഴങ്ങളിൽ കരുതിവെച്ച മുത്ത് ശേഖരിക്കാനും ശ്രമം നടത്തും. അങ്ങനെ വർഷങ്ങൾക്കുമുമ്പ് മുത്തുപെറുക്കാൻ പുരാതന കപ്പലുകളിൽ നടത്തിയ യാത്രകളുടെ പുനരുജ്ജീവനം സാധ്യമാക്കും.കുവൈത്ത് സീ സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന ഡൈവിങ് റിവൈവൽ വോയേജിന്റെ ഭാഗമായി 60ഓളം കുവൈത്തി യുവാക്കളാണ് രണ്ട് ചെറുകപ്പലുകളിലായി ശനിയാഴ്ച കടലിലേക്ക് യാത്ര തിരിച്ചത്. അന്തരിച്ച അന്തരിച്ച അമീർ ശൈഖ് സബാഹ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് സമ്മാനിച്ച രണ്ട് ചെറുകപ്പലുകളിലായിരുന്നു യാത്ര.
കുവൈത്ത് സീ സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിന്റെ 32ാമത് എഡിഷനാണിത്. അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ സ്പോൺസർഷിപ്പിലാണ് ഫെസ്റ്റിവൽ. കോവിഡ് കാരണം നിർത്തിവെച്ച ഫെസ്റ്റിവൽ മൂന്നുവർഷത്തെ ഇടവേളക്കുശേഷമാണ് തിരികെ എത്തുന്നത്.1986ലാണ് കുവൈത്ത് സീ സ്പോർട്സ് ക്ലബ് ഈ വാർഷിക ഫെസ്റ്റിവലിന് തുടക്കമിട്ടത്. വാർത്ത വിതരണ മന്ത്രാലയം പങ്കെടുത്തവർക്ക് അഞ്ച് ചെറുകപ്പലുകളും നൽകി.
പിന്നീട് അന്തരിച്ച അമീർ ശൈഖ് സബാഹ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹും കപ്പലുകൾ സമ്മാനിച്ചു. കുവൈത്തിലെ ഒരു തലമുറയുടെ കഥയും നേരനുഭവങ്ങളും ഇതിലൂടെ പുനരാവിഷ്കരിക്കപ്പെടുന്നു.പൂർവികരുടെ കഠിനാധ്വാനത്തിന്റെയും സാഹസികതയുടെയും കഥകൾ തലമുറകൾക്ക് കൈമാറ്റം ചെയ്യപ്പെടുന്നു.
ശനിയാഴ്ചയിലെ ചടങ്ങിൽ സ്പോർട്സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ബഷാർ അബ്ദുല്ല, സീ ക്ലബ് മേധാവി ഫഹദ് അൽ ഫഹദ് എന്നിവർ പങ്കെടുത്തു.രാജ്യത്തിന്റെ യഥാർഥ പൈതൃകത്തെ യുവാക്കൾക്കിടയിൽ ഓർമപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും ഈ അനുഭവം പൂർവികരെയും അവർ അനുഭവിച്ച പ്രയാസങ്ങളെയും ഓർക്കാൻ പ്രേരിപ്പിക്കുമെന്നും ഇരുവരും സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.