സഹൽ ആപ്പിൽ വാക്സിനേഷൻ വിവരങ്ങൾ ഉൾപ്പെടുത്തി

കുവൈത്ത് സിറ്റി: സർക്കാർ ഇലക്ട്രോണിക് സേവനങ്ങൾക്കുള്ള ഏകജാലകസംവിധാനമായ സഹൽ ആപ്ലിക്കേഷനിൽ വാക്സിനേഷൻ വിവരങ്ങൾ ഉൾപ്പെടുത്തി.

വാക്സിനേഷൻ സർട്ടിഫിക്കറ്റിലെ പേര് പാസ്പോർട്ടിലേതിന് അനുസരിച്ച് തിരുത്താനും സഹൽ ആപ്പ് വഴി സാധിക്കും.

ആരോഗ്യ മന്ത്രി ഡോ. ഖാലിദ് അൽ സയീദും അണ്ടർ സെക്രട്ടറി ഡോ. മുസ്തഫ അൽ രിദയും ആണ് ഇക്കാര്യം അറിയിച്ചത്. പേപ്പർ അധിഷ്ഠിത ഇടപാടുകൾ പൂർണമായി അവസാനിപ്പിച്ച് ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് 'സഹൽ' എന്ന പേരിൽ ഓൺലൈൻ ആപ്ലിക്കേഷൻ അവതരിപ്പിച്ചത്.

13 സർക്കാർ ഏജൻസികളുടെ 130 സേവനങ്ങൾ ഇതുവരെ ഇലക്ട്രോണിക് വഴിയാക്കി. ഭാവിയിൽ കൂടുതൽ മേഖലകളിൽ ഓൺലൈൻ സൗകര്യം ഏർപ്പെടുത്തും.

പ്രഫഷനൽ ലൈസൻസ് പുതുക്കൽ, സിവിൽ ഐഡി പുതുക്കൽ, ഭക്ഷണവുമായി ബന്ധപ്പെട്ട ജീവനക്കാർക്ക് ഹെൽത് കാർഡിന് അപേക്ഷിക്കൽ, രാജ്യത്ത് സ്ഥിരതാമസക്കാരായ വിദേശികൾക്ക് ഇമെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ സിവിൽ ഐഡി വകുപ്പുമായി ലിങ്ക് ചെയ്യൽ, സിവിൽ ഐഡി നഷ്ടപ്പെട്ടാൽ പുതിയതിന് അപേക്ഷിക്കൽ തുടങ്ങി നിരവധി സേവനങ്ങൾ സഹൽ ആപ്പ് വഴിയാക്കിയത് ഓാഫിസിൽ നേരിട്ട് എത്താതെ ആവശ്യങ്ങൾ പൂർത്തീകരിക്കാനും സമയം ലാഭിക്കാനും ഇടപാടുകാർക്ക് സാധിക്കുന്നു.

ഭാവിയിൽ കൂടുതൽ മേഖലകളിൽ ഓൺലൈൻ സൗകര്യം ഏർപ്പെടുത്തും. അനുബന്ധമായി 'സഹൽ ബിസനസ്' എന്ന മറ്റൊരു ആപ്ലിക്കേഷൻ കൂടി വൈകാതെ പുറത്തിറക്കും.

സംരംഭകർക്ക് ബിസിനസുമായി ബന്ധപ്പെട്ട ഇടപാടുകൾ ഓൺലൈനായി നടത്താൻ സഹായിക്കുന്നതാണ് ഇത്. രാജ്യത്ത് നിക്ഷേപമിറക്കാൻ ആഗ്രഹിക്കുന്നവർ പല ഓാഫിസുകളിൽ കയറിയിറങ്ങി ബുദ്ധിമുട്ടരുതെന്ന ചിന്തയിൽനിന്നാണ് ഈ നീക്കം.

രാജ്യത്തെ എല്ലാ സർക്കാർ ഡിപ്പാർട്ടുമെൻറുകളിലും പൊതു ജനങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകൾക്കും ഇ–ഗവേണിങ് സ്മാർട്ട് സിസ്റ്റം നടപ്പിലാക്കാനുള്ള ഒരുക്കത്തിലാണ് രാജ്യം. ഇനിയും തടസ്സങ്ങൾ ഉണ്ടാവുന്നെങ്കിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നാണ് മുന്നറിയിപ്പ്. ഡിജിറ്റൽവത്കരണത്തിന്റെ ഗുണം കോവിഡ് കാലത്ത് ഏറെ അനുഭവിക്കാൻ കുവൈത്തിന് കഴിഞ്ഞു.

Tags:    
News Summary - Sahal app included vaccination information

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.