കുവൈത്ത് സിറ്റി: രാജ്യത്ത് പരിസ്ഥിതി മലിനീകരണം തടയാൻ കർശന നടപടികളുമായി അധികൃതര്‍. അലക്ഷ്യമായി മാലിന്യം ഉപേക്ഷിക്കുന്നവർക്കെതിരെ നടപടി എടുക്കും. ബീച്ചുകളിലും പാര്‍ക്കുകളിലും നിരീക്ഷണം ശക്തമാക്കും. പരിസ്ഥിതി പൊലീസിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുക. വിനോദ കേന്ദ്രങ്ങള്‍ മലിനമാക്കുന്നത് തടയുന്നതിനായുള്ള സര്‍ക്കാര്‍ നിർദേശത്തിന്റെ ചുവടുപിടിച്ചാണ് കടൽ തീരങ്ങള്‍, പൊതു പാര്‍ക്കുകള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണം ശക്തമാക്കുന്നത്.
അവധി ദിവസങ്ങളിലും വാരാന്ത്യങ്ങളിലും കടൽ തീരങ്ങളിലെ മലിനീകരണം നിയന്ത്രിക്കുന്നതിനായി ബോധവത്കരണ പരിപാടികള്‍ ആരംഭിക്കും. കഴിഞ്ഞ ദിവസം ബീച്ച് കേന്ദ്രീകരിച്ചു നടത്തിയ പ്രചാരണ പരിപാടിയിൽ നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. കടൽ തീരങ്ങളിൽ മലിനീകരണം നടത്തുന്നവർക്ക് 5000 ദീനാർ വരെ പിഴ ചുമത്തും. കടൽ തീരങ്ങളിൽ കരി ഉപയോഗിച്ച് തീ കൂട്ടുന്നത് നിയമ വിരുദ്ധമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
അതിനിടെ, കണ്ടെയ്നറുകളിൽ മാലിന്യം ഇടാൻ തയാറാകാത്തവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. മാലിന്യം നിക്ഷേപിക്കേണ്ട സ്ഥലങ്ങളില്‍ ഇടാതെ മറ്റിടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കും. കണ്ടെയ്നറുകൾക്ക് പുറത്ത് മാലിന്യം വലിച്ചെറിഞ്ഞ നിരവധി വാണിജ്യ സ്റ്റോറുകൾക്ക് മുന്നറിയിപ്പ് നൽകിയതായും കുവൈത്ത് മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.