കുവൈത്ത് സിറ്റി: ഫലസ്തീൻ ജനതക്കെതിരെ ഇസ്രായേൽ തുടരുന്ന കുറ്റകൃത്യങ്ങളിൽ അന്താരാഷ്ട്ര സമൂഹം പാലിക്കുന്ന മൗനത്തെ അപലപിച്ച് കുവൈത്ത്.
ജനീവയിലെ ഐക്യരാഷ്ട്രസഭയുടെയും അന്താരാഷ്ട്ര സംഘടനയുടെയും കുവൈത്തിന്റെ സ്ഥിരം പ്രതിനിധി അംബാസഡർ നാസർ അൽ ഹെയ്നാണ് വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്.
ഇസ്രായേൽ ലംഘനങ്ങൾ തടയാൻ അടിയന്തരവും ഫലപ്രദവുമായ നടപടികൾ കൈക്കൊള്ളണം. ഇസ്രായേൽ നടപടി അന്താരാഷ്ട്ര നിയമങ്ങളോടുള്ള ബഹുമാനത്തെയും വിശ്വാസ്യതയെയും ദുർബലപ്പെടുത്തുമെന്നും അൽ ഹെയ്ൻ മുന്നറിയിപ്പ് നൽകി. ഫലസ്തീനിലെയും മറ്റ് അധിനിവേശ അറബ് പ്രദേശങ്ങളിലെയും മനുഷ്യാവകാശങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള കൗൺസിലിലാണ് അൽ ഹെയ്നിന്റെ പരാമർശം. ഇസ്രായേൽ ലബനാനെതിരെ ആക്രമണം തുടരുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫലസ്തീനിൽ ശാശ്വത സമാധാനത്തിനുള്ള ചുവടുവെപ്പായി ദ്വിരാഷ്ട്ര പരിഹാരം പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ അന്താരാഷ്ട്ര സഖ്യം ആരംഭിക്കാനുള്ള സൗദി അറേബ്യയുടെ സംരംഭത്തിന് കുവൈത്തിന്റെ പൂർണ പിന്തുണ അൽ ഹെയിൻ ആവർത്തിച്ചു.
ഈ വർഷം മേയ് 10ന് പാസാക്കിയ ഐക്യരാഷ്ട്രസഭയിൽ അംഗത്വത്തിനുള്ള ഫലസ്തീന്റെ അപേക്ഷയെ പിന്തുണച്ചുള്ള ജനറൽ അസംബ്ലിയുടെ തീരുമാനത്തെയും അദ്ദേഹം പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.