ഷെറാട്ടണ്‍ ഹോട്ടല്‍ ഒക്ടോബറില്‍ തുറക്കും

മസ്കത്ത്: റൂവിയുടെ ഹൃദയഭാഗത്ത് തലയുയര്‍ത്തി നില്‍ക്കുന്ന ഷെറാട്ടണ്‍ ഹോട്ടല്‍ ഒരു ദശാബ്ദത്തിനുശേഷം വീണ്ടും തുറക്കുന്നു. നവീകരണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലുള്ള ഹോട്ടല്‍ ഒക്ടോബറില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ടൈംസ് ഒമാന്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളിലൊന്നായ ഷെറാട്ടണ് 14 നിലകളാണുള്ളത്. നവീകരിച്ച ഹോട്ടലില്‍ 230 മുറികളാണ് ഉണ്ടാവുക. ഇതില്‍ 14 എണ്ണം ജൂനിയര്‍ സ്യൂട്ടുകളും ഒമ്പതെണ്ണം സ്റ്റുഡിയോ സ്യൂട്ടുകളും രണ്ടെണ്ണം എക്സിക്യൂട്ടിവ് സ്യൂട്ടുമായിരിക്കും. ബിസിനസ് ഉപഭോക്താക്കള്‍ക്കായി ഒമ്പത് യോഗ മുറികളും രണ്ട് ബോര്‍ഡ് റൂമുകളും ഒമാനി ബാള്‍ റൂമും ഉണ്ടാകും. 
മൊത്തം ആയിരത്തോളം അതിഥികളെ ഉള്‍ക്കൊള്ളാന്‍ കഴിയും. മുന്നൂറോളം വാഹനങ്ങള്‍ക്ക് പാര്‍ക് ചെയ്യാനും സൗകര്യമുണ്ടാകുമെന്ന് ഷെറാട്ടണ്‍ ഒമാന്‍ ജനറല്‍ തോമസ് വാന്‍ ഓപ്സ്റ്റാല്‍ പറഞ്ഞു. ഒക്ടോബറില്‍ പ്രവര്‍ത്തനമാരംഭിക്കുമെങ്കിലും ഒൗദ്യോഗിക ഉദ്ഘാടനം പിന്നീടായിരിക്കും. ബുക്കിങ് സൗകര്യങ്ങള്‍ വൈകാതെ പ്രവര്‍ത്തനമാരംഭിക്കും. അന്വേഷണങ്ങള്‍ ഇതിനകം ലഭിച്ചുതുടങ്ങിയിട്ടുണ്ട്. സീസണില്‍ 70 മുതല്‍ 80 ശതമാനം വരെ മുറികള്‍ നിറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ, അല്‍ ഹാഷര്‍ ഗ്രൂപ്പിന്‍െറ ഉടമസ്ഥതയിലായിരുന്ന ഹോട്ടലില്‍ ഇപ്പോള്‍ ലുലുഗ്രൂപ്പും ഓഹരിയെടുത്തിട്ടുണ്ട്. സ്റ്റാര്‍വുഡ് ഹോട്ടല്‍ ആന്‍ഡ് റിസോര്‍ട്സിനാണ് ഹോട്ടലിന്‍െറ പ്രവര്‍ത്തന ചുമതല. 
വിനോദ സഞ്ചാരികളെക്കാള്‍ ബിസിനസ് സന്ദര്‍ശകരെയാണ് ലക്ഷ്യമിടുന്നതെന്ന് ജനറല്‍ മാനേജര്‍ പറഞ്ഞു. ഒമാനി തനിമയോടെയാണ് ഹോട്ടലിന്‍െറ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളത്. മുഴുവന്‍ സമയവും ഭക്ഷണം ലഭിക്കുന്ന ‘കോര്‍ട്ട് യാര്‍ഡി’ന് പുറമെ തെക്കേ അമേരിക്കന്‍ രുചിഭേദങ്ങള്‍ പകരുന്ന ‘അസാദോ’ സ്റ്റീക് ഹൗസും ഒൗട്ട്ഡോര്‍, ഇന്‍ഡോര്‍ സ്വിമ്മിങ് പൂളുകളും സ്പായും ഇവിടെയുണ്ടാകും. 
പത്തു വര്‍ഷം മുമ്പ് ഹോട്ടല്‍ അടക്കുമ്പോള്‍ ഇവിടെ സ്പാ ഉണ്ടായിരുന്നില്ല. 
ഡീലക്സ് മുറികളുടെ നിരക്ക് 70 റിയാലിലാണ് തുടങ്ങുന്നത്. സ്യൂട്ടുകളുടെ നിരക്കില്‍ വര്‍ധനവുണ്ടാകും. നേരത്തേ, ഷെറാട്ടന്‍െറ മാത്രം പ്രത്യേകതയായിരുന്ന സീ ഫുഡ് നൈറ്റ് ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന പക്ഷം പുനരാവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.  ഒമാനിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണം 19 ശതമാനവും ഹോട്ടല്‍ വരുമാനം 36 ശതമാനവും കുറഞ്ഞതായാണ് ഏറ്റവും പുതിയ കണക്കുകള്‍ പറയുന്നത്. 
12 ലക്ഷം സന്ദര്‍ശകരാണ് ഈ വര്‍ഷത്തിന്‍െറ ആദ്യ പകുതിയില്‍ ഒമാനില്‍ എത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.