മസ്കത്ത്: ശൈത്യകാല സീസണിന്റെ ഭാഗമായി സലാല തുറമുഖത്ത് ‘അമേര’ ക്രൂസ് കപ്പലെത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 696 വിനോദസഞ്ചാരികളടക്കം 1,082 യാത്രക്കാരാണ് ആഡംബര കപ്പലിലുള്ളത്. സഞ്ചാരികൾക്ക് അധികൃതരുടെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണമാണ് നൽകിയത്. ദോഫാർ ഗവർണറേറ്റിലെ പ്രധാനപ്പെട്ട പൈതൃക, വിനോദസഞ്ചാര, പുരാവസ്തു കേന്ദ്രങ്ങളും പാർക്കുകളും പരമ്പരാഗത മാർക്കറ്റുകളും വിനോദസഞ്ചാരികൾ സന്ദർശിക്കുകയും ചെയ്തു. സീസണിന്റെ ഭാഗമായി സലാലയിലെത്തുന്ന അഞ്ചാമത്തെ ആഡംബര കപ്പലാണിത്. ഡിസംബർ 12ന് ഇറ്റാലിയൻ ആഡംബര കപ്പൽ ‘കോസ്റ്റ ടോസ്കാന’യും 27ന് ‘അർട്ടാനിയ’യും നവംബർ എട്ടിന് 881 വിനോദസഞ്ചാരികൾ ഉൾപ്പെടെ 1,332 യാത്രക്കാരുമായി വൈക്കിങ് മാർസും ഒക്ടോബർ 21ന് 1,651 വിനോദസഞ്ചാരികളുമായി ‘ക്വീൻ എലിസബത്തും’ തീരം തൊട്ടിരുന്നു.
ആഗോളതലത്തിൽ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്നാണ് ദോഫാർ. അതിനാൽ ക്രൂസ് ടൂറിസം മെച്ചപ്പെടുത്തുന്നതിനായി പൈതൃക വിനോദസഞ്ചാര മന്ത്രാലയം സർക്കാർ, സ്വകാര്യ മേഖല സ്ഥാപനങ്ങളുമായും ക്രൂസ് ഓപറേറ്റർമാരുമായും സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. സലാല തുറമുഖത്ത് ഈ ശൈത്യകാല സീസണിൽ 30ലധികം ക്രൂസുകൾ എത്തിച്ചേരുമെന്ന് ദോഫാറിലെ ടൂറിസം മാർക്കറ്റ് ഡിപ്പാർട്മെന്റ് മേധാവി അഹമ്മദ് അബ്ദുല്ല ഷമ്മാസ് അറിയിച്ചിരുന്നു.
വിവിധ അതോറിറ്റികളുമായും ടൂറിസം കമ്പനികളുമായും ഷിപ്പിങ് ഏജന്റുമാരുമായും സഹകരിച്ച് മന്ത്രാലയം നടത്തുന്ന പ്രമോഷന്റെ ഭാഗമായി ക്രൂസ് മേഖലയിൽ വളർച്ചയും ഉണർവുമുണ്ടാകുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്. രാജ്യത്തെ ഈ സീസണിലെ ക്രൂസ് സീസണ് തുടക്കംകുറിച്ച് ഒരുമാസം മുമ്പ് കപ്പൽ തീരം തൊട്ടിരുന്നു. 2230 ആളുകളുമായി ജർമൻ ക്രൂസ് കപ്പൽ മെയ്ൻ ഷിഫ്-6 ആണ് സുൽത്താൻ ഖാബൂസ് തുറമുഖം, ഖസബ് തുറമുഖം എന്നിവിടങ്ങളിൽ എത്തിയത്. കോവിഡിന്റെ പിടിയിലമർന്നതിനാൽ കഴിഞ്ഞ കുറെ വർഷമായി വേണ്ടത്ര ഉണർവുണ്ടായിരുന്നില്ല ക്രൂസ് മേഖലയിൽ. എന്നാൽ, നിയന്ത്രണങ്ങളില്ലാത്ത പുതിയ സീസണാണ് വന്നണഞ്ഞിരിക്കുന്നത്. അതുകൊണ്ടുതന്നെ പ്രതീക്ഷയോടെയാണ് ടൂറിസം രംഗത്തുള്ളവർ ഈ സീസണിനെ കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.